ബീജിംഗ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മുറുകുമ്പോഴും ചൈന പുലർത്തുന്ന തന്ത്രപരമായ മൗനത്തിന് പിന്നിൽ അമ്പരപ്പിക്കുന്ന സാമ്പത്തിക താൽപ്പര്യങ്ങളെന്ന് റിപ്പോർട്ട്. ലോകത്തിന് അത്ര പരിചിതമല്ലാത്ത ബാങ്ക് ഓഫ് കുൻലൂൺ എന്ന ചൈനീസ് ബാങ്കാണ് ഈ നിഗൂഢ നീക്കങ്ങൾക്ക് പിന്നിലെ പ്രധാന കണ്ണി.
ഇറാനുമായുള്ള എണ്ണക്കച്ചവടത്തിനായി അമേരിക്കൻ ഡോളറിനെ പൂർണ്ണമായും ഒഴിവാക്കി യുവാൻ അടിസ്ഥാനമാക്കിയുള്ള ഒരു സമാന്തര സാമ്പത്തിക വ്യൂഹം ചൈന കെട്ടിപ്പടുത്തതായാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കൻ ഉപരോധം മൂലം ഇറാൻ ആഗോള വിപണിയിൽ ഒറ്റപ്പെട്ടപ്പോൾ, ചൈനീസ് നാഷണൽ പെട്രോളിയം കോർപ്പറേഷന്റെ (CNPC) നിയന്ത്രണത്തിലുള്ള കുൻലൂൺ ബാങ്ക് ഇറാന്റെ രക്ഷാകവചമായി മാറി. പ്രതിമാസം ഏകദേശം 1.5 ബില്യൺ ഡോളറിന്റെ എണ്ണയാണ് ചൈന ഇറാനിൽ നിന്ന് വാങ്ങുന്നത്. എന്നാൽ ഇതിനായി ഡോളർ ഉപയോഗിക്കുന്നില്ല. പകരം ചൈനീസ് കറൻസിയായ യുവാനിലാണ് ഇടപാടുകൾ നടക്കുന്നത്.
ഔദ്യോഗിക രേഖകളിൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നില്ലെന്ന് കാണിക്കാൻ ചൈന ഈ എണ്ണ മലേഷ്യയിൽ നിന്നുള്ളതാണെന്ന് രേഖപ്പെടുത്തുന്നു. എണ്ണയ്ക്കുള്ള പ്രതിഫലം കുൻലൂൺ ബാങ്കിലെ ഇറാന്റെ യുവാൻ അക്കൗണ്ടുകളിലേക്ക് എത്തും.ഉപരോധം മൂലം ഈ പണം ഇറാനിലെത്തിക്കാൻ കഴിയില്ല. അതിനാൽ, ഈ പണം ഉപയോഗിച്ച് ചൈനയിൽ നിന്ന് തന്നെ യന്ത്രസാമഗ്രികളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും വാങ്ങാൻ ഇറാൻ നിർബന്ധിതരാകുന്നു. ചുരുക്കത്തിൽ ചൈനയുടെ പണം ചൈനയിൽ തന്നെ തിരിച്ചെത്തുന്ന ഒരു ക്ലോസ്ഡ് ലൂപ്പ് ഇവിടെ സൃഷ്ടിക്കപ്പെടുന്നു.
ഇറാന്റെ ആകെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. വിപണി വിലയേക്കാൾ ബാരലിന് 10 ഡോളർ കുറച്ചാണ് ചൈന എണ്ണ വാങ്ങുന്നത്. ലോകത്തെ പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് മാനേജർമാരുടെ അഭിപ്രായത്തിൽ, ഇറാൻ ഈ കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ചൈനീസ് ഉൽപ്പന്നങ്ങൾക്കായി ചിലവാക്കുമ്പോൾ ചൈനയ്ക്ക് ഇരട്ട ലാഭമാണ് ലഭിക്കുന്നത്.
യുദ്ധം രൂക്ഷമാകുന്നതോടെ എണ്ണവില ബാരലിന് 70 ഡോളറിലേക്ക് കുതിക്കുകയാണ്. ഡോളറിനെ ആശ്രയിക്കാത്ത ഈ സാമ്പത്തിക ഇടനാഴി തകരാതിരിക്കാനാണ് ചൈന നിലവിൽ നിശബ്ദത പാലിക്കുന്നതെന്നാണ് വിലയിരുത്തൽ. 2012-ൽ അമേരിക്ക കുൻലൂൺ ബാങ്കിന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും, പാശ്ചാത്യ സാമ്പത്തിക മേഖലയുമായി ഈ ബാങ്കിന് ബന്ധമില്ലാത്തതിനാൽ ചൈന ഇത് തടസ്സമില്ലാതെ തുടരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
