ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ മിസൈലാക്രമണത്തിൽ ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ തങ്ങളുടെ പരമാധികാരിയുടെ കൊലപാതകികൾക്ക് "മറക്കാനാവാത്ത ശിക്ഷ" നൽകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) പ്രഖ്യാപിച്ചു.
ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ സായുധ സേനയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പ്രത്യാക്രമണം ഉടൻ ആരംഭിക്കുമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് ടെലിഗ്രാമിലൂടെ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളും ഇസ്രായേലിലെ സുപ്രധാന കേന്ദ്രങ്ങളുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനോടകം തന്നെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ അബുദാബിയിലും ടെൽ അവീവിലും ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഘർഷം കടുത്തതോടെ ഇറാൻ, ഇറാഖ്, കുവൈറ്റ്, സിറിയ, യുഎഇ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ ഭാഗികമായി അടച്ചു. നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. "ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന്" അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആഹ്വാനം ചെയ്തു.
ഞായറാഴ്ച പുലർച്ചെ നടന്ന വൻ വ്യോമാക്രമണത്തിൽ ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ ഇറാന്റെ സൈനിക തലവൻ ജനറൽ മുഹമ്മദ് പക്പൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ഇറാന്റെ ഇസ്‌ലാമിക് ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. ടെഹ്‌റാനിൽ ഇപ്പോഴും ഉഗ്രസ്ഫോടനങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ നീങ്ങുന്നതിന്റെ ആശങ്കയിലാണ് ലോകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
