ലണ്ടന്‍: 2025 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്. സൊല്ലോയുടെ 'ഫ്ലെഷ്' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യന്‍ സാഹിത്യകാരി കിരണ്‍ ദേശായിയുടേതുള്‍പെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. 50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക.
കാനഡയില്‍ ജനിച്ച ഡേവിഡ് സൊല്ലോ ഇപ്പോള്‍ വിയന്നയിലാണ് താമസിക്കുന്നത്. 20 ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം. സൊല്ലോയുടെ ആദ്യ നോവലായ 'ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റ്' 2008 ല്‍ ബെറ്റി ട്രാസ്‌ക്, ജെഫ്രി ഫേബര്‍ മെമ്മോറിയല്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 'ഓള്‍ ദാറ്റ് മാന്‍ ഈസ്' എന്ന കൃതിക്ക് ഗോര്‍ഡന്‍ ബേണ്‍ പ്രൈസും പ്ലിംപ്ടണ്‍ പ്രൈസ് ഫോര്‍ ഫിക്ഷനും ലഭിച്ചിട്ടുണ്ട്.
2016-ല്‍ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും ഡേവിഡ് സൊല്ലോ ഇടംനേടിയിരുന്നു. 2019-ല്‍ 'ടര്‍ബുലന്‍സ്' എന്ന ചെറുകഥാ സമാഹാരത്തിന് എഡ്ജ് ഹില്‍ പ്രൈസ് ലഭിച്ചു. 'ഫ്ലെഷ്' അദ്ദേഹത്തിന്റെ ആറാമത്തെ ഫിക്ഷന്‍ കൃതിയാണ്. 2010-ല്‍, 40 വയസ്സിന് താഴെയുള്ള മികച്ച 20 ബ്രിട്ടീഷ് എഴുത്തുകാരുടെ ടെലിഗ്രാഫ് പട്ടികയില്‍ ഡേവിഡ് സൊല്ലോ ഇടംപിടിച്ചിരുന്നു.
സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ അതിവേഗം മുന്നോട്ട് പോകുന്ന നോവലാണ് 'ഫ്ലെഷ്'. തന്റെ നിയന്ത്രണത്തിന് അപ്പുറത്തുള്ള സംഭവങ്ങളാല്‍ ജീവിതം താറുമാറാകുന്ന ഒരു മനുഷ്യന്റെ കൗമാരം മുതല്‍ വാര്‍ധക്യം വരെയുള്ള ജീവിതമാണ് നോവല്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
