ദുബായ്: മേഖലയിലെ വര്‍ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ഗള്‍ഫ് വ്യോമപാതയില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാനപ്പെട്ട വ്യോമ ഇടനാഴികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ ഒന്നൊന്നായി വെട്ടിച്ചുരുക്കുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. പാരീസ്, ലണ്ടന്‍, ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് ദുബായ്, റിയാദ്, അബുദാബി, ദോഹ എന്നിവിടങ്ങളിലേക്കുള്ള പ്രമുഖ വിമാനങ്ങളുടെ സര്‍വീസുകള്‍ ദിവസങ്ങളോളമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
അവസാന നിമിഷം യാത്രാ മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നത് വിദേശത്തു നിന്നുള്ള യാത്രക്കാരെയും ഗള്‍ഫിലെ പ്രവാസികളെയും ഒരുപോലെ പ്രയാസത്തിലാക്കുന്നു. കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ വിമാനത്താവളങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ കനത്ത യാത്രാദുരിതമായി മാറി. വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കിയതോടെ സമയത്തിന് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടവരും വിസ കാലാവധി അവസാന ഘട്ടത്തിലെത്തിയവരുമായ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങി പ്രതിഷേധിച്ചത്. യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രം സര്‍വീസ് റദ്ദാക്കിയ വിവരം കൈമാറുന്നതിലും പകരം സംവിധാനങ്ങള്‍ ഒരുക്കാതിരിക്കുന്നതിലും വലിയ അമര്‍ഷമാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്.
കൊച്ചിയില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളില്‍ പലതും മണിക്കൂറുകളോളം വൈകിയാണ് പുറപ്പെട്ടത്. ഇതിനുപുറമേ ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനം യാത്രക്കാരുമായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഹൈഡ്രോളിക് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കേണ്ടിയും വന്നു. സാങ്കേതിക പ്രശ്‌നങ്ങളും വ്യോമപാതയിലെ അടച്ചിടലുകളും ഒരുപോലെ യാത്രാമേഖലയെ തളര്‍ത്തിയതോടെ വരും ദിവസങ്ങളിലും സര്‍വീസുകളില്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയേറെയാണ്.
വ്യോമപാതയിലെ തടസ്സങ്ങള്‍ നീങ്ങുന്നതുവരെ വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് നിലവിലെ സമയവിവരങ്ങള്‍ നേരിട്ട് ഉറപ്പാക്കണമെന്ന് അതത് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
