തപ്പിത്തടയുന്ന കോൺഗ്രസും 2006ലെ തെരഞ്ഞെടുപ്പും..!

MAY 28, 2025, 9:15 PM

2006ലെ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനും കെ.എം മാണിക്കും മറ്റ് ഘടകകഷികൾക്കും ഡി.ഐ.സിയെ മുന്നണിയിൽ കൊണ്ടുവരുന്നതിന് വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. മുമ്പെന്നപോലെ കോൺഗ്രസിനെ വീണ്ടും തങ്ങളുടെ ചൊൽപടിയിലാക്കുന്നതിന് കരുണാകന്റേയും മുരളീധരന്റയും സാന്നിധ്യം സഹായകമാകുമെന്ന് അവർ കണക്ക് കുട്ടി. എന്നാൽ കോൺഗ്രസിൽ ഇതിനു മുൻകൈ എടുത്ത എ.കെ. ആന്റണിയുടെ ഉദ്ദേശ്യം ദുരൂഹമായിരുന്നു..!

2006ലെ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായിരുന്നു എ.ഐ.സി.സി സെക്രട്ടറിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ വീരപ്പമൊയിലി. എൽ.ഡി.എഫിൽ ഇടംകിട്ടാതെ, നിക്കക്കള്ളിയില്ലാതെ നട്ടംതിരിഞ്ഞ കരുണാകരന്റെ ഡി.ഐ.സിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് വീരപ്പമൊയ്‌ലി. മറ്റൊരാൾ എ.കെ ആന്റണിയും.! അവസാനനിമിഷം വരെ ഡി.ഐ.സിയുമായുള്ള നീക്കുപോക്ക് ഗുണകരമാവുമെന്നു പറയാൻ ഉമ്മൻചാണ്ടി തയ്യാറായിരുന്നില്ല. 

കരുണാകരൻ എത്തിയതോടെ കോൺഗ്രസിൽ വിമത ശല്യം പാർട്ടിയുടെ നിലനിൽപ്പിനെപ്പോലും അവതാളത്തിലാക്കും വിധം വളർന്നു. എങ്ങും വെല്ലുവിളികൾ അരങ്ങു തകർക്കുന്നു. യു.ഡി.എഫിന്റെ സ്ഥാനാർത്തിപ്പട്ടിക പുറത്തുവന്നതോടെ വിമതപ്പട ഇയാംപാറ്റകണക്കെ പാഞ്ഞുവരുന്ന കാഴ്ചയാണ് ഓരോ മണ്ഡലങ്ങളിലും കാണാനായത്.

vachakam
vachakam
vachakam


ഉമ്മൻചാണ്ടിയുടെ ഏറ്റവും അടുത്ത സംഘക്കാരിൽ പലർക്കും സീറ്റ് നിഷേധിക്കപ്പെട്ടു. ബെന്നി ബഹനാൻ, എം.ഐ ഷാനവാസ്, ആന്റോ ആന്റണി, എം.എം ഹസൻ എന്നിവരുടെ മുഖത്തുനോക്കാനാകാതെ പകച്ചുനിന്നുപോയി ഉമ്മൻചാണ്ടി. കെ.പി. വിശ്വനാഥനേയും കെ.കെ. രാമചന്ദ്രനേയും ഉഴിവാക്കിക്കൊണ്ടായിരുന്നു ആദ്യ സ്ഥാനാർത്ഥിപ്പട്ടിക വന്നത്..! അതിൽ ക്ഷുഭിതനായ ഉമ്മൻചാണ്ടി ഹൈക്കമാഡിൽ അതിയായി സമ്മർദ്ദം ചെലുത്തി ഇരുവരുടേയും സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയിരുന്നു.

എന്തായാലും കോൺഗ്രസ്സിൽ വെട്ടിക്കിളി ശല്യത്തിനു സമാനമായി മാറിയിരിക്കുന്നു വിമതശല്യം..! തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് ചാത്തന്നൂരിൽ നിന്നുമുള്ള കുറെ ഉത്തരവാദപ്പെട്ട നേതാക്കൾ ആത്മഹത്യക്കു തയ്യാറായിവന്നു. എന്തും സംഭവിക്കാവുന്നൊരവസ്ഥ..!

vachakam
vachakam
vachakam

എന്നിട്ടും മുതിർന്ന നേതാക്കൾ നിശ്ശബ്ദരായി കയ്യുംകെട്ടി നോക്കിനിന്നു എന്നാണ് വാർത്ത. ഡി.ഐ.യിയും കരുണാകരനും യു.ഡി.എഫിലേക്ക് വന്നതോടെ അവരുടെ വോട്ട് ലഭിക്കുമെന്നു വിശ്വസിക്കുന്ന യു.ഡി.എഫ് നേതൃത്വം കാണാത്തത് ജനങ്ങൾക്കിടയിൽ അതുണ്ടാക്കിയ പ്രതികൂലഭാവത്തെയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അഭൂതപൂർവമായ വിജയം നേടിക്കൊടുത്തത് അവരുടെ വോട്ട് മാത്രമല്ല ഈ അവസരവാദപരമായ ഐക്യം അരോചകമായി തോന്നിയ നിഷ്പക്ഷവിഭാഗങ്ങളുടെ വോട്ട് കൂടിയാണെന്ന് കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും നേതാക്കൾ തന്നെ നന്നായി മനസ്സിലാക്കിയ ശേഷമാണ് ഈ ആത്മഹത്യാമുനമ്പിലേക്ക് അവർ വീണ്ടും നടന്നടുത്തത്.

അഥവാ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്ന അത്ഭുതം സംഭവിച്ചാൽ തന്നെയും 2001 മുതൽ 2005 മേയ് ഒന്നിനു ഡി.ഐ.സി ഉണ്ടാകുന്നതുവരെ യു.ഡി.എഫ് സർക്കാരിന് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെ തനിയാവർത്തനത്തിനാണ് വഴി ഒരുങ്ങുക എന്നും അവർ മനസ്സിലാക്കിയില്ല. 100 സീറ്റിന്റൈ വൻ നേട്ടവുമായി അധികാരത്തിൽ വന്ന് മാസങ്ങൾക്കകം ആന്റണി സർക്കാർ വൻ ബഹുജനരോഷത്തിനു പാത്രമായ സമീപകാലചരിത്രം പോലും ആരും ഓർത്തില്ല.

vachakam
vachakam
vachakam

അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ധൈര്യവും ആർജവവും ബുദ്ധിയും കാണിച്ച കേരളത്തിലെ ഏക കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയാണെന്നതായിരിക്കും തെരഞ്ഞെടുപ്പിനു ശേഷം തെളിയുന്ന വസ്തുത. മുസ്ലിംലീഗിനും കെ.എം. മാണിക്കും മറ്റ് ഘടകകഷികൾക്കും ഡി.ഐ.സിയെ മുന്നണിയിൽ കൊണ്ടുവരുന്നതിന് വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. മുമ്പെന്നപോലെ കോൺഗ്രസിനെ വീണ്ടും തങ്ങളുടെ ചൊൽപടിയിലാക്കുന്നതിന് കരുണാകന്റേയും മുരളീധരന്റയും സാന്നിധ്യം സഹായകമാകുമെന്ന് അവർ കണക്ക് കുട്ടി.

എന്നാൽ കോൺഗ്രസിൽ ഇതിനു മുൻകൈ എടുത്ത എ.കെ. ആന്റണിയുടെ ഉദ്ദേശ്യം ദുരൂഹമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പ്രധാന കാരണം താൻ മുൻകൈ എടുത്ത് കരുണാകരനുമായുണ്ടാക്കിയ ഐക്യം ജനം തിരസ്‌കരിച്ചതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് തന്റെ സ്ഥാനനഷ്ടത്തിനു വഴിയൊരുക്കിയ ഉമ്മൻചാണ്ടി, ആര്യാടൻ പ്രഭൃതികളെ പാഠം പഠിപ്പിക്കുകയാണോ ആന്റണിയുടെ ലക്ഷ്യം എന്ന് സംശയിക്കുന്നവർപോലും ഉണ്ട്. മറ്റെന്തിനേക്കാളും ആന്റണിയുടെ നിർബന്ധമാണ് ഡി.ഐ.സിക്ക് സംസ്ഥാന കോൺഗ്രസ് നേതാക്കൾ വച്ച ഉപാധികൾ പലതും അവഗണിച്ചുകൊണ്ട് തന്നെ പച്ചക്കൊടി കാട്ടാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.

കരുണാകരനും കൂട്ടരും പോയതോടെ കോൺഗ്രസിലെ മൂന്ന് ദശാബ്ദം പ്രായമായ ഗ്രൂപ്പിസം അവസാനിച്ചെന്നായിരുന്നു പൊതുവേ ധാരണ..! ഇക്കാലമത്രയും കോൺഗ്രസിന്റെ മുഖമുദ്രയായി നിലനിന്ന എ-ഐ അല്ലെങ്കിൽ കരുണാകര-ആന്റണി ഗ്രൂപ്പിസം അവസാനിക്കുകയും ചെയ്തു. എ വിഭാഗത്തിന്റെ സൈന്യാധിപനായിരുന്നെങ്കിലും ഉമ്മൻചാണ്ടിയുടെ അധികാരത്തിലേക്കുള്ള ഗമനം ഗ്രൂപ്പ് സമവാക്യങ്ങളാകെ ഉടച്ചുവാർക്കുകയായിരുന്നു.

അതോടെ കരുണാകരന്റെ ഐ ഗ്രൂപ്പ് മാത്രമല്ല കഥാവശേഷമായത് ആന്റണിയുടെ എ ഗ്രൂപ്പുമായിരുന്നു. ഈ രണ്ട് ഗ്രൂപ്പിലും പെടാത്ത ചെന്നിത്തല ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയോടെ കെ.പി.സി.സി അധ്യക്ഷനുമായപ്പോൾ മൂന്നിലേറെ ദശാബ്ദം നീണ്ട എ-ഐ യുഗത്തിന് തിരശ്ശീല വീഴുകയായി. ഗ്രൂപ്പിസത്തിന്റെ അന്ത്യം കോൺഗ്രസിൽ പുതിയൊരു ശക്തി പകർന്നു. അതിന്റെ  ബഹിർസ്ഫുരണമായിരുന്നു കൊച്ചിയിലെ വിജയകരമായ കെ.പി.സി.സി സമ്പൂർണ സമ്മേളനത്തിൽ കണ്ടത്.

എന്നാൽ ഇതിനകം കോൺഗ്രസിലെ പുതിയ അധികാകേന്ദ്രങ്ങളായ ചാണ്ടി-ചെന്നിത്തല ദ്വയത്തിന്റെ ചുറ്റുമുള്ള ആരാധകവൃന്ദം വളരുകയായിരുന്നു. പഴയ എ ഗ്രൂപ്പുകാരിൽ വലിയൊരു വിഭാഗം പ്രത്യക്ഷത്തിൽ ഔപചാരിക രൂപം കൊണ്ടിട്ടില്ലാത്തതെങ്കിലും ആന്റണി സർക്കാരിന്റെ അവസാനകാലത്തു തന്നെ ജന്മമെടുത്തിരുന്നിരുന്ന ഉമ്മൻ ഗ്രൂപ്പ് അഥവാ ഒ ഗ്രൂപ്പിലേക്ക് ഒഴുകുകയായി.

ഇതോടൊപ്പം സംഘടനയിൽ പ്രബലനായി വന്ന രമേശ് ചെന്നിത്തലയുടെ മൂന്നാം ഗ്രൂപ്പ് എന്ന തിരുത്തൽ വാദികളും സ്വാഭാവികമായും വളർന്നു. കേന്ദ്രമന്ത്രി സ്ഥാനമൊക്കെ ലഭിച്ചതിനാൽ മാത്രം വയലാർ രവിയുടെ നാലാം ഗ്രൂപ്പും ജീവൻ പോകാതെ നിലനിന്നു. ഇപ്പോഴത്തെ സീറ്റ് പങ്കുവയ്പ്പിൽ ഈ ഗ്രൂപ്പ് സമവാക്യങ്ങൾ ആണ് തെളിഞ്ഞുകാണുന്നത്.

ഏറ്റവും കൂടുതൽ സീറ്റ് ചാണ്ടി നേടിയപ്പോൾ രണ്ടാമത്തെ വലിയ പങ്ക് ചെന്നിത്തല സ്വന്തമാക്കി. വയലാർ രവിക്ക് ബാക്കിവന്ന കഷണം. ഇപ്പോൾ അനാഥസംഘമായ പഴയ ഐ ഗ്രൂപ്പുകാരിലെ പി.പി. തങ്കച്ചൻ, കടവൂർ ശിവദാസൻ തുടങ്ങിയ ചില പ്രബലന്മാരൊഴിച്ചാൽ ബാക്കിയുള്ളവരേറെപ്പേരുടേയും കാര്യം നോക്കാൻ പക്ഷേ ആരുമുണ്ടായില്ല. കരുണാകരനെ ഉപേക്ഷിച്ചു വന്നവരാണെന്ന പരിഗണന പോലും അവർക്ക് ലഭിച്ചില്ല.

''ജീവിതകാലം മുഴുവൻ ലീഡർക്കൊപ്പം നിന്നശേഷമാണ് പാർട്ടിയുടെ ഐക്യത്തിനു വേണ്ടി ഗ്രൂപ്പിസം അവസാനിപ്പിച്ചവരാണ് മറുപക്ഷത്തേക്ക് വന്നതത്രയും..! അതേസമയം വി.എസ്. അച്യുതാനന്ദൻ സ്ഥാനാർത്ഥിയല്ലെന്നുള്ള സ്വന്തം തീരുമാനം 10 ദിവസത്തിനകം മാറ്റിക്കൊണ്ട് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്ഥാവന വന്നു. അതോടെ എൽ.ഡി.എഫിന്റെ ഇടക്കാലത്തു മങ്ങിയ വിജയസാധ്യതകൾക്കു വീണ്ടും ചിറകുമുളയ്ക്കാൻ തുടങ്ങി.  

ഘടകകക്ഷികളുടെ അതൃപ്തി ഉണ്ടെങ്കിലും എൽ.ഡി.എഫിന്റെ ഇടക്കാലത്ത് മങ്ങിയ വിജയ സാധ്യതകൾക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തിളക്കം വീണ്ടെടുക്കാനായതാണ് ഇപ്പോഴത്തെ കാഴ്ച. ഇതിന്റെ കാരണങ്ങൾ പലതാണ്. ഒരു വശത്ത് ഡി.ഐ.സിയുമായുള്ള നീക്കുപോക്ക് കോൺഗ്രസിലും ഡി.ഐ.സിക്കുള്ളിലും ഉണ്ടാക്കിയ വലിയ കുഴപ്പങ്ങളും ഈ അവസരവാദ ബന്ധത്തിനെതിരെ ജനങ്ങൾക്കിടയിൽ വളരുന്ന വെറുപ്പും കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടിക പാർട്ടിയിൽ സൃഷ്ടിച്ച അതൃപ്തിയും കുറച്ചൊന്നുമായിരുന്നില്ല.

മറുവശത്താകട്ടെ വി.എസിനെ സ്ഥാനാർത്ഥിയാക്കാൻ പി.ബി. തീരുമാനിച്ചതോടെ പാർട്ടിയിലുണ്ടായ സന്തോഷം പുത്തനുണർവായി മാറി. അതിലേറെ ഐക്യവും..! അതുണ്ടായില്ലായിരുന്നുവെങ്കിൽ സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി ഏറിയോ കുറഞ്ഞോ മിക്ക മണ്ഡലങ്ങളിലും പല ലേബലുകളിൽ വിമതസ്ഥാനാർത്ഥികൾ വരുന്നതും പരസ്യമായി പാർട്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് വോട്ട് ചെയ്യുന്നതും മാത്രമല്ല തമ്മിലടിക്കുന്നതും കാണേണ്ടിവരുമായിരുന്നു. തീർന്നില്ല, വി. എസിനെ ആരാധിക്കുന്ന ഇടത്തരക്കാരും നിഷ്പക്ഷരുമായ ഒരു വലിയ വിഭാഗത്തിന് വി.എസിന്റെ വരവ് വലിയ ആവേശം പകരുകയും ചെയ്തു.

ഴിഞ്ഞ ഒമ്പതു വർഷമായി വിചാരണതടവിൽ കോയമ്പത്തൂർ ജയിലിൽ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുൾ  നാസർ മ്അദനി എൽ.ഡി.എഫിനു പ്രഖ്യാപിച്ച അസന്ദിഗ്ധ പിന്തുണ മറ്റൊരു ഘടകം. പി.ഡി.പി വലിയൊരു ശക്ത്തി ഒന്നുമല്ലെങ്കിലും മഅദനി മുസ്ലിം ജനസാമാന്യത്തിൽ കൈവരിച്ചിരിക്കുന്ന പ്രതീകഭാവം ചെറുതല്ല. ഇവയെല്ലാം കൂടി ചേർന്ന് ഒരു എൽ.ഡി.എഫ് തരംഗത്തിന്റെ ആരവം കണ്ടുതുടങ്ങിയിരുന്നു. 895 കോടി രൂപയുടെ കുടിശിക കണ്ടെത്തിയിട്ടും യു.ഡി.എഫ് സർക്കാർ നടത്തിയ കുറ്റകരമായ അനാസ്ഥയാണ് സ്ഥിതിഗതികൾ ഇത്രയ്ക്ക് വഷളാക്കിയത്.

ഒടുവിൽ ജനവിധി എൽ.ഡി.എഫിനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. യു.ഡി.എഫിന് കേവലം 42 സീറ്റുമാത്രം ലഭിച്ചപ്പോൾ ഇടതുപക്ഷം 98 സീറ്റുനേടി ബഹുദൂരം മുന്നിലെത്തി. എന്തിനേറെ, മുസ്ലിംലീഗിന്റെ സമുന്നതനേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.കെ. മുനീർ എന്നിവർ തോൽവി രുചിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. കെ.ആർ. ഗൗരിയമ്മയ്ക്കും എം.വി. രാഘവനുമൊക്കെ അടിയറവ് പറയേണ്ടിവന്നു. ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (കരുണാകരൻ) പതിനെട്ടു സ്ഥാനാർഥികളെ മത്സരിപ്പിച്ചതിൽ കുട്ടനാട്ടിൽ തോമസ് ചാണ്ടി മാത്രമാണ് ജയിച്ചത്. ഉമ്മൻചാണ്ടിയുടെ എതിർ സ്ഥാനാർത്ഥി എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവ് സിന്ധു ജോയി ആയിരുന്നു. 19,863 വോട്ടിന്റെ ഭൂരിപക്ഷത്തിനു ഉമ്മൻചാണ്ടി വിജയിക്കുകതന്നെ ചെയ്തു.  

(തുടരും)

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam