വിഭാഗീയത എന്ന ഊർജ്ജം

JUNE 11, 2025, 10:14 AM

പാർട്ടി സമ്മേളന കാലങ്ങളിൽ പതിവുപോലെ തലപൊക്കുന്ന പ്രതിഭാസമാണ് വിഭാഗീയത. അതിനെ ഉൾപാർട്ടി ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്നവരും ഉണ്ട്. താഴെത്തട്ട് മുതൽ കടുത്ത വിഭാഗീയതയുടെ മത്സരക്കാഴ്ചകൾ സമ്മാനിച്ചു കൊണ്ടാണ് സി.പി.എം അവരുടെ സമ്മേളനക്കാലം പൂർത്തിയാക്കിയത്. ഉയർന്നുവന്ന എതിർ ശബ്ദങ്ങളെയെല്ലാം ഒന്നൊന്നായി ഒതുക്കി തന്നെയാണ് പിണറായി വിജയന്റെ മേൽനോട്ടത്തിൽ സി.പി.എമ്മിന് പുതിയ നേതൃനിര ഉണ്ടായത്.

ബ്രാഞ്ച് തലംതൊട്ട് പാർട്ടി നേതൃത്വത്തിന് ഭരണപരമായും പ്രത്യയശാസ്ത്രപരമായും വന്ന വീഴ്ചകൾക്ക് പഴി കേൾക്കേണ്ടി വന്നു. എങ്കിലും സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും പൂർത്തിയായപ്പോൾ സി.പി.എം ഒരു സംഘടന എന്ന നിലയിൽ ഏക ശിലാരൂപം കൈവരിച്ചു എന്ന പൊതുകാഴ്ചയാണ് നമുക്ക് മുന്നിൽ ഉള്ളത്. കാരണം നിലവിൽ സി.പി.എമ്മിലെ സർവതിനും കാരണഭൂതനായ സാക്ഷാൽ പിണറായി വിജയൻ തന്നെയാണ് പാർട്ടിയെ നയിക്കുന്നത്. പാർട്ടിക്ക് ഒരു സംസ്ഥാന സെക്രട്ടറി ഉണ്ടെങ്കിൽ പോലും.

ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ സി.പി.ഐയിലെ വിവിധ ഘടകങ്ങളിലെ സമ്മേളനങ്ങൾ നടക്കുകയാണ്. അടുത്ത ദിവസങ്ങളിൽ സി.പി.ഐക്കുള്ളിൽ ഉയർന്നു കേൾക്കുന്ന അസാധാരണമായ ഭിന്നിപ്പിന്റെ ശബ്ദം ഒരു സമ്മേളനകാലത്തെ ഉൾപാർട്ടി സംഘർഷങ്ങളായി കണ്ടാൽ മതിയാവും. എന്നാൽ എതിർ ശബ്ദങ്ങളെ അമർച്ച ചെയ്യാനും കാര്യങ്ങളെ തന്റെ വഴിക്ക് തിരിച്ചുവിടാനും പിണറായി വിജയനോളം കരുത്തും മെയ് വഴക്കവും ബിനോയ് വിശ്വത്തിന് ഇല്ല എന്നതാണ് പ്രശ്‌നം. എങ്കിലും വിഭാഗീയതയും അത് ഉയർത്തുന്ന ചർച്ചാ സാധ്യതകളും ഉൾപാർട്ടി ജനാധിപത്യം നിലനിൽക്കുന്ന സംഘടനകൾക്ക് കരുത്തും ഔഷധവുമാണ്.

vachakam
vachakam
vachakam

ബിനോയിയുടെ മധുവിധുകാലം 

എക്കാലത്തും ആദർശ ധീരന്മാരായ ഒറ്റയാൻമാർ നയിച്ചിട്ടുള്ള പ്രസ്ഥാനമാണ് സി.പി.ഐ. രണ്ട് അഭിപ്രായം ഉണ്ടാകാമെങ്കിലും ആദർശ പരിവേഷം സി.പി.ഐ നേതാക്കൾക്ക് എന്നും ഒരു അലങ്കാരം തന്നെയാണ്. പി.കെ. വാസുദേവൻ നായരും വെളിയം ഭാർഗവനും ആർ.സുഗതനും സി.കെ. ചന്ദ്രപ്പനും കാനം രജേന്ദ്രനും വരെയുള്ള മുൻഗാമികൾക്ക് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് കുടുംബ പാരമ്പര്യമുള്ള വൈക്കത്തെ തറവാട്ടിൽ നിന്ന് ബിനോയ് വിശ്വത്തിന്റെ വരവ്. ബിനോയ് വിശ്വം സൗമ്യനും മിതഭാഷയും നന്നേ ചെറുപ്പത്തിലെ പാർട്ടിയുടെ യുവജന പ്രസ്ഥാനത്തിൽ നേതൃനിരയിൽ തന്നെ തിളങ്ങുന്ന ആളുമാണ്.

വൈക്കം നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരുവിതാംകൂർ കൊച്ചി നിയമസഭയിൽ അംഗമായിരുന്ന സി.കെ. വിശ്വനാഥന്റെ മകൻ. കാനം രജേന്ദ്രന്റെ അകാല വേർപാടിന് ശേഷം പാർട്ടി സെക്രട്ടറി പദത്തിൽ എത്തിയ ബിനോയിക്ക് ആ പദവിയിൽ ഇത് മധുവിധു കാലമാണ്. ചുമതല ഏറ്റെടുത്ത ശേഷം വരുന്ന ആദ്യത്തെ പാർട്ടി സമ്മേളന കാലം. ഭരണത്തിൽ പങ്കാളിയായിരിക്കെ മുന്നണിയെ നയിക്കുന്ന സി.പി.എമ്മിനോട് ഉള്ള നിലപാട് ഒരോ ഘട്ടത്തിലും എങ്ങനെയാണ് എന്നതാണ് രണ്ടാം കക്ഷിയായ സി.പി.ഐയുടെ വ്യക്തിത്വം നിർണയിക്കുന്ന ഉരകല്ല്. സി.പി.എം പലപ്പോഴും നയ വ്യതിയാനങ്ങൾ വരുത്തുമ്പോഴും വലതുപക്ഷ ചായ്‌വ് ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുമ്പോഴും സി.പി.ഐ എതിർ ശബ്ദം ഉയർത്തുമെന്ന് ഇടതുപക്ഷ മനസ്സുള്ളവർ ചിന്തിച്ചു പോവാറുണ്ട്.

vachakam
vachakam
vachakam

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിന്ന് കൃഷി മന്ത്രി വിട്ടു നിന്നത് രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്താനാവില്ലെന്ന കാരണം പറഞ്ഞായിരുന്നു. യഥാർഥ ഭാരതാംബയുടെ ചിത്രമല്ല രാജ്ഭവനിലേതെന്നായിരുന്നു മന്ത്രിയുടെ വാദം. ഭാരതാംബയെ ഹിന്ദുദേശീയതയുടെ പ്രതിരൂപമായി ചിലരെങ്കിലും വ്യാഖ്യാനിക്കുന്ന ഈ കാലഘട്ടത്തിൽ ആ ചിത്രം വച്ചതിന്റെ പേരിൽ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ കാണിച്ച ധീരതയാണ് ചർച്ചയായത്. ഈ വിഷയത്തിൽ സി.പി.എമ്മിന് ഇല്ലാതെ പോയ ആദർശ ബോധം സി.പി.ഐ പ്രകടിപ്പിച്ചു എന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. പാർട്ടി സമ്മേളനകാലത്ത് ഈ ഇമേജ്  ബിനോയ് വിശ്വത്തിന് കരുത്ത് ആവേണ്ടതായിരുന്നു.

എന്നാൽ രാജ്ഭവനിൽ ഭാരതാംബ വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് സി.പി.ഐയുടെ കോട്ടയം സമ്മേളന പോസ്റ്ററിലും ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ ഭാരതാംബയും ചിത്രവും ചരിത്രവും പാർട്ടിക്കെതിരായ ചർച്ചയ്ക്ക്  വഴിവെച്ചു. പാർട്ടിയിലെ വിഭാഗീയതയുടെ തെളിവായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് കോട്ടയത്തെ പോസ്റ്റർ നീക്കം ചെയ്‌തെങ്കിലും.
അതിനിടെ, സി.പി.ഐയിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ തർക്കം രൂക്ഷമായി. ബിനോയ് വിശ്വത്തെ വിമർശിച്ചുകൊണ്ടുള്ള സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന നിർവാഹക സമിതി അംഗം കമല സദാനന്ദൻ എന്നിവരുടെ ശബ്ദരേഖ പുറത്തുവന്നു.

ബിനോയ് വിശ്വം പുണ്യാളനാകാൻ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങി പോകേണ്ടിവരുമെന്നും നേതാക്കൾ പറയുന്ന  ശബ്ദരേഖ. എന്തിനായിരുന്നു ഇപ്പോൾ ഇങ്ങനെയൊരു സംഭാഷണം എന്ന ചോദ്യമാണ് പാർട്ടി അണികളിൽ ഉയരുന്നത്. ഭാരതാംബ വിഷയത്തിൽ സി.പി.എമ്മിനെ ഒന്നും ബോധിപ്പിക്കേണ്ട ബാധ്യത തന്റെ പാർട്ടിക്കില്ലെന്ന് ബിനോയ് വിശ്വം പ്രഖ്യാപിച്ച വേളയിലാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള തിരിച്ചടി. സംസ്ഥാന നിർവാഹക സമിതി അംഗമായ കമലാ സദാനന്ദൻ ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തയായാണ് അറിയപ്പെടുന്നത്. പാർട്ടിയിൽ ഇസ്മയിലും കാനം രജേന്ദ്രനും ഇരുചേരിയിൽ നിന്നപ്പോൾ എറണാകുളം ജില്ല പിടിക്കാൻ കാനം പ്രയോജനപ്പെടുത്തിയ നേതാവാണ് കമല സദാനന്ദൻ.

vachakam
vachakam
vachakam

കിസാൻ സഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി ഉയർത്തപ്പെട്ട ആളാണ് ദിനകരൻ. സി.പി.ഐയുടെ അടുത്ത സംസ്ഥാന സമ്മേളനത്തിൽ നിർവാഹക സമിതിയിൽ എത്തിച്ചേരേണ്ട ആൾ. എന്നിട്ടും ബിനോയ് വിശ്വത്തെ മോശക്കാരനായി സംസാരിക്കാൻ ദിനകരനെ പ്രേരിപ്പിച്ചത് എന്താവാം! രണ്ടു നേതാക്കൾ, തനിക്ക് പ്രിയപ്പെട്ടവർ തനിക്കെതിരെ ശബ്ദം ഉയർത്തി എന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന സെക്രട്ടറി. ശബ്ദരേഖ പുറത്തുവിട്ട മാധ്യമങ്ങൾക്ക് തെറ്റുപറ്റിയത് ആണെന്ന് അദ്ദേഹം നിഷ്‌കളങ്കമായി വിശ്വസിക്കുന്നു. പാർട്ടി മണ്ഡലം സമ്മേളനങ്ങൾ കഴിഞ്ഞ് ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു ശബ്ദരേഖ മാധ്യമങ്ങൾക്ക് ലഭിച്ചത് പാർട്ടിക്ക് എതിരായ പട നീക്കത്തിന്റെ പ്രകടമായ ഉദാഹരണമായി ഔദ്യോഗിക പക്ഷം കരുതുന്നു.

ഇതിന്റെ അലയൊലികൾ ജില്ലാ സമ്മേളനങ്ങളിൽ തെളിഞ്ഞു വരും. നിലവിൽ എറണാകുളം കൊല്ലം പത്തനംതിട്ട ഇടുക്കി ജില്ലകൾ ഒഴികെ മറ്റിടങ്ങളിൽ സ്ഥിതിഗതികൾ ശാന്തമാണ്. അങ്ങനെയിരിക്കെ ഇപ്പോൾ ബിനോയ് വിശ്വത്തിനെതിരായ നീക്കം ഏത് കേന്ദ്രത്തിൽ നിന്നാണ് പുറപ്പെട്ടത് എന്ന കാര്യം പാർട്ടി നേതൃത്വം അന്വേഷണ വിധേയമാക്കും എന്നാണ് സൂചന. ഏതെല്ലാം നേതാക്കൾ തനിക്കൊപ്പം ഉണ്ട് എന്ന് സത്യം തിരിച്ചറിയേണ്ട സമയമാണ്. സ്വന്തം ക്യാമ്പിൽ ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വരിക എന്നത് മുന്നോട്ടുള്ള യാത്രയിൽ വലിയ വെല്ലുവിളിയാണ് സംസ്ഥാന സെക്രട്ടറിക്ക് നൽകുന്നത്.

പാർട്ടിയോടുള്ള കരുതലും പാർട്ടിക്കുള്ളിൽ തന്റെ കരുത്തും പ്രകടിപ്പിക്കാൻ ബിനോയ് വിശ്വം എന്ന നേതാവിന് ലഭിച്ചിരിക്കുന്ന സുവർണ്ണാവസരമാണ് ഇതെന്ന് കരുതാം. ആ അവസരം അദ്ദേഹം എത്രത്തോളം പ്രയോജനപ്പെടുത്തുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. പാർട്ടിയുടെ പരമോന്നത പദവിയിൽ തുടരാനുള്ള അദ്ദേഹത്തിന്റെ യോഗ്യത തെളിയിക്കാനുള്ള അവസരമായും ഇതിനെ കാണാം.

പ്രജിത്ത് രാജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam