തിരുനക്കരയ്ക്ക് കോപ്പിറൈറ്റുള്ള ഒരു പഴയ പ്രയോഗം ചെറുതായൊന്നു മാറ്റിയാൽ വഞ്ചി ഇപ്പോഴും വഞ്ചിയൂരുതന്നെ എന്നു പറയാൻ കഴിയും. അത്ര വൃത്തിയില്ലാത്ത അഭിഭാഷകവൃത്തിക്കു പുറമേ ബെയിലിൻ ദാസ് എന്ന വഞ്ചിയൂർ അഭിഭാഷകൻ വ്യാപരിക്കുന്നത് വഞ്ചിയുമായി ബന്ധപ്പെട്ട പ്രവൃത്തിയിലാണെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റുതന്നെ ചാനൽ ചർച്ചയിൽ പറഞ്ഞതിനാൽ കുലത്തൊഴിലിനെ അടിസ്ഥാനമാക്കി ഞാൻ 'സീനിയർ' അഭിഭാഷകനെ അവഹേളിച്ചുവെന്ന് പരാതിയുണ്ടാവില്ല. സീനിയറുടെ ജൂനിയറായ ശ്യാമിലിയുടെ കവിൾ കണ്ടാലറിയാം ബെയിലിൻ ദാസിന്റെ കൈപ്പത്തിക്കരുത്ത്. തുഴ പിടിക്കുന്ന കൈക്ക് കരുത്തു കൂടും. ദേശീയപാതയുടെ മിനുക്കത്തെ ഹേമമാലിനിയുടെ കവിളിനോടുപമിച്ച ഒരു നേതാവ് പണ്ട് കുഴപ്പത്തിലായിട്ടുണ്ട്.
നമ്മുടെ നാട്ടിൽ എന്തു പറഞ്ഞാലും ആരുടെയെങ്കിലും വികാരം വ്രണപ്പെടും. അല്ലെങ്കിൽ മാനം ഹനിക്കപ്പെടും. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷകാലത്ത് തെരുവിലെ സമകാലികമായ ഒരു പ്രതിഭാസത്തെ സ്പർശിച്ചുകൊണ്ട് ഞാൻ നടത്തിയ പരാമർശം അഭിഭാഷകരെ വല്ലാതെ വേദനിപ്പിച്ചു. വേദനയുടെ മൂർദ്ധന്യത്തിൽ അവർ നെയ്യാറ്റിൻകര മുതൽ തളിപ്പറമ്പ് വരെ എനിക്കെതിരെ ആറിടങ്ങളിൽ അപകീർത്തിക്കേസ് ഫയൽ ചെയ്തു. എനിക്ക് അഭിഭാഷകന്റെ സേവനം തടഞ്ഞുകൊണ്ട് ബാർ അസോസിയേഷനുകൾ ഏറ്റവും നിയമവിരുദ്ധമായ രീതിയിൽ പ്രമേയം പാസാക്കി. എന്നെ കേരളം മുഴുവൻ ഓടിക്കുമെന്നായിരുന്നു അവരുടെ ഭീഷണി. ഓടില്ലെന്നു തീരുമാനിച്ചാൽ ഓടില്ല. ഓടിക്കാൻ വന്നവരാണ് ഓടിയത്.
ഒരു യുവഅഭിഭാഷക വിലക്ക് വകവയ്ക്കാതെ ഹൈക്കോടതിയിൽ ധൈര്യത്തോടെ ഹാജരായി എനിക്കെതിരെയുള്ള എല്ലാ കേസുകളും റദ്ദാക്കിച്ചു. പെണ്ണിന്റെ കവിൾ ആണിന്റെ തരിപ്പ് തീർക്കാനുള്ള ഇടമാണെന്ന് ദീർഘകാലമായി സിനിമയും സീരിയലും കണ്ട് ഒരു ധാരണ എനിക്കുണ്ടായിട്ടുണ്ട്. ആദ്യം പിതാവ്, പിന്നെ സംരക്ഷകനാകുന്ന സഹോദരൻ, തഴയപ്പെടുന്ന കാമുകൻ, കോപിക്കുന്ന ഭർത്താവ് അങ്ങനെ പോകുന്നു അടിയുടെ അധികാരികൾ. അക്കൂട്ടത്തിലേക്കാണ് ഇപ്പോൾ സീനിയർ എന്ന വിഭാഗം കടന്നുവന്നിരിക്കുന്നത്. ഓഫീസിൽ ഒന്നോ രണ്ടോ അഭിഭാഷകരുണ്ടെങ്കിൽ ആർക്കും സീനിയറാകാം. അഡ്വക്കറ്റ്‌സ് ആക്ടനുസരിച്ച് സീനിയറാകണമെങ്കിൽ ഹൈക്കോടതി അപ്രകാരം അംഗീകരിക്കണം. അതൊരു പദവിയാണ്.
ഏതായാലും തിരുവനന്തപുരത്ത് യുവഅഭിഭാഷകയെ സീനിയർ മർദിച്ചുവെന്നാണ് കേസ്. ജൂനിയറെ നന്നാക്കിയെടുക്കാൻ സീനിയർ ചതുരുപായങ്ങളും പ്രയോഗിക്കുമെന്ന് ഇപ്പോഴാണ് മനസിലായത്. അഭിഭാഷകർ നിൽക്കുന്നത് ബാറിലും ഇരിക്കുന്നത് ചേംബറിലുമാണ്. ബെയിലിൻ ദാസിന്റെ ചേംബർ ഇംഗ്‌ളണ്ടിലെ പഴയ സ്റ്റാർ ചേംബറിനെ അനുസ്മരിപ്പിക്കുന്നു. ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികൾക്ക് കുപ്രസിദ്ധിയാർജിച്ച സ്ഥാപനമാണ് സ്റ്റാർ ചേംബർ.
ഇംഗ്‌ളിഷിൽ déjà vu എന്നൊരു ഫ്രഞ്ച് പദമുണ്ട്. ഇപ്പോൾ കാണുന്നത് പണ്ടെപ്പോഴോ കണ്ടതാണല്ലോ എന്ന വിചാരമാണത്. Already seen എന്ന അനുഭവത്തിന് നല്ല ഉദാഹരണമായി ബെയിലിനു ലഭിച്ച അഭിഭാഷക പിന്തുണ. കൊച്ചിയിലെ പ്രശ്‌നകാലത്ത് തെരുവിൽ അപമാനിക്കപ്പെട്ട യുവതിക്കൊപ്പമല്ല, പരാതിക്ക് കാരണക്കാരനായ അഭിഭാഷകനൊപ്പമായിരുന്നു കേരളത്തിലെ അഭിവന്ദ്യമായ അഭിഭാഷകസമൂഹം. മാധ്യമപ്രവർത്തകരുടെ കോടതികളിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് 2016ലെ സംഘർഷകാലത്ത് അവർ പകരം തീർത്തു. ബെയ്‌ലിന്റെ അടിയേക്കാൾ പ്രഹരശേഷിയുണ്ടായിരുന്നു അന്നത്തെ അഭിഭാഷകരുടെ അടിക്ക്.
ബെയിലിനെ കോടതിയിലെത്തിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ വഞ്ചിയൂർ കോടതിയുടെ മുന്നിലെത്തിയ ടെലിവിഷൻ ക്രൂവിനുനേരേ അഭിഭാഷകർ അക്രമാസക്തരായി. ഇതാണ് ഡെജാ വൂ. എല്ലാം നേരത്തെ കണ്ടതിന്റെയും കേട്ടതിന്റെയും ആവർത്തനം. സഹപ്രവർത്തകർക്കെതിരെ ശ്യാമിലി ഉന്നയിച്ച ആക്ഷേപംപോലും. എല്ലാം അങ്ങനെതന്നെയേ നടക്കൂ. വർഗബോധം സംഘടിതശക്തിയാകുമ്പോൾ ഇര ഒറ്റപ്പെടും. അവിടെ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. അഭിഭാഷകർക്ക് അഹിതകരമായ കാര്യങ്ങൾ പറഞ്ഞതിന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ എന്നെ സസ്‌പെൻഡ് ചെയ്തു. ആറാം വർഷം ഹൈക്കോടതി ഇടപെട്ടപ്പോഴാണ് അത് പിൻവലിക്കപ്പെട്ടത്. ഭ്രഷ്ടായിരുന്നു എനിക്കെതിരെ.
ഇപ്പോൾ ശ്യാമിലി അനുഭവിക്കുന്നതുപോലെ പ്രഫഷനിൽ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഇല്ലെന്ന കാര്യം എനിക്ക് ബോധ്യമായി. അവർക്കൊപ്പം നിന്നില്ലെങ്കിൽ അവർ തെറി പറഞ്ഞ് ചെവി പൊട്ടിക്കുമെന്നാണ് നിസഹായതയോടെ ഒരു സീനിയർ അഭിഭാഷകൻ എന്നോട് പറഞ്ഞത്. ഇന്നത്തെ ബെയിലിൻ അന്നത്തെ സംഘർഷകാലത്ത് ആക്ടിവിസ്റ്റ് ആയിരുന്നിരിക്കണം.
നിയമത്തിന്റെ നിയന്ത്രണത്തിലും കർശനമായ ചട്ടക്കൂടിലും പ്രവർത്തിക്കുന്നവരാണ് അഭിഭാഷകർ. പക്ഷേ അവിടെയാണ് അഴിഞ്ഞാട്ടത്തിന്റെ ആധിക്യം. എൻറോൾ ചെയ്യുന്നവരിൽ പാതിയും വ്യാജബിരുദം ഹാജരാക്കുന്നവരാണെന്ന് സുപ്രീംകോടതിയിൽനിന്നുതന്നെ പരാമർശമുണ്ടായിട്ടുണ്ട്. പ്രാക്ടീസ് ചെയ്യാൻ അയോഗ്യതയുള്ള ആയിരത്തിലേറെ അഭിഭാഷകരുടെ ലിസ്റ്റ് സംസ്ഥാന ബാർ കൗൺസിൽ പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവിങ് പഠിച്ചാൽ ലൈസൻസില്ലാതെയും ഡൈവ് ചെയ്യാം. പക്ഷേ നിയമാനുസൃതം ഡ്രൈവ് ചെയ്യണമെങ്കിൽ ലൈസൻസ് വേണം. ബിരുദത്തിൽ മാത്രമല്ല, അഭിഭാഷകവൃത്തിയിൽത്തന്നെ അവശ്യം വേണ്ടതായ പല ഗുണങ്ങളിലുമുള്ള ശോചനീയമായ അപര്യാപ്തത അഭിഭാഷകവൃത്തിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അഭിഭാഷകവൃത്തിയിലെ പ്രതിസന്ധി പൗരസമൂഹത്തിന്റെ ഭരണഘടനാപരമായ ജീവിതത്തിൽ പ്രതിസന്ധിക്ക് കാരണമാകും.
ബെയിലിൻ ദാസിന്റെ ഓഫീസിലെ കയ്യാംകളിയിൽ അക്രമി പുറത്തുനിന്നൊരാൾ ആയിരുന്നുവെന്ന് കരുതുക. എന്താകുമായിരുന്നു കേരളത്തിലെ കോടതികളിൽ നടക്കുമായിരുന്ന പുകിൽ! അനഭിമതർക്ക് അഭിഭാഷകസഹായം നിഷേധിക്കുകയെന്നതാണ് അവരുടെ ആവനാഴിയിലെ മുനയൊടിഞ്ഞ ആയുധം. ഗോവിന്ദച്ചാമിക്ക് അഭിഭാഷകനെ കിട്ടിയ നാട്ടിൽ അപകീർത്തിക്കേസിൽ പ്രതിയായ എനിക്ക് അഭിഭാഷകന്റെ സേവനം ലഭിച്ചില്ല. വഞ്ചിയൂർ കോടതിയിൽ എനിക്കുവേണ്ടി ഹാജരായ അഭിഭാഷകയെ തടഞ്ഞുവച്ച് വക്കാലത്ത് പിടിച്ചുവാങ്ങി കീറിക്കളഞ്ഞവരാണിവർ. ഇതും ഇതിലപ്പുറവും അവിടെ നടക്കും. സഹപ്രവർത്തകൾ കൂടെ നിന്നില്ലെന്ന് പറയുന്ന ശ്യാമിലിയുടെ വേദന എനിക്ക് മനസിലാകും. കവിളിലെ പുകച്ചിലിനേക്കാൾ തീവ്രമാണ് മനസിലെ വേദന. അവർ കൂട്ടം കൂടുന്നത് നീതിയുടെ താത്പര്യങ്ങൾക്കുവേണ്ടിയല്ല. വേദനിക്കുന്നവർക്ക് നിയമത്തിന്റെ സാന്ത്വനമാകാൻ അവർക്ക് കഴിയില്ല.
കോടതികളിൽ അഭിഭാഷകർ അനിയന്ത്രിതമായും അപകടകരമായും അഴിഞ്ഞാടിയപ്പോൾ പരാതിപ്പെട്ട മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പ്രസിദ്ധമായി പറഞ്ഞ ഒരു വാചകമുണ്ട്. തല്ലു കൊള്ളാനായി ആരും അങ്ങോട്ട് പോകേണ്ട. അഡ്വക്കേറ്റ് ശ്യാമിലി തല്ലുകൊള്ളാനായി കോടതിയിൽ പോയ ആളല്ല. എത്താൻ അർഹതയും അവകാശവും ഉള്ളിടത്തേക്കാണ് അവർ പോയത് ബെയിലിൻ ദാസിന്റെ ജൂനിയറായല്ല, കോടതിയിലെ അഭിഭാഷകയായി. അന്നത്തെ സംഘർഷകാലത്ത് വഞ്ചിയൂർ കോടതിയിൽ പ്രമുഖമായ സ്‌പേസിൽ എല്ലാവരുടെയും ദൃഷ്ടി പതിയത്തക്കവിധം ഒരു നായയുടെ വലിയ കട്ട്ഔട്ട് ദീർഘകാലം പ്രദർശിപ്പിച്ചിരുന്നു. നായയുടെ തല മാറ്റി പകരം എന്റെ മുഖമാണ് പിടിപ്പിച്ചിരുന്നത്.
അങ്ങനെയാണ് എന്റെ മുഖം വഞ്ചിയൂർ അഭിഭാഷകർക്ക് സുപരിചിതമായത്. കേടുപാടുകൾ തീർത്ത് കട്ട്ഔട്ടുകൾ പുറത്തെടുക്കാൻ സമയമായി. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ, വഞ്ചി ഇപ്പോഴും വഞ്ചിയൂരിലെ ജീർണിച്ച കുറ്റിയിൽത്തന്നെയാണ് കെട്ടിയിരിക്കുന്നതെങ്കിൽ, ചില കാര്യങ്ങൾ ഇനിയും പറയേണ്ടിവരും. പണ്ടത്തെ സംഘർഷത്തെക്കുറിച്ചന്വേഷിക്കുന്നതിന് ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിരുന്നു. നാല് വർഷവും 2.73 കോടി രൂപയും ചെലവാക്കി ജസ്റ്റിസ് പി.എ. മുഹമ്മദ് സമർപ്പിച്ചതായി കരുതപ്പെടുന്ന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താനുള്ള ഉചിതമായ സമയമാണിത്. ഹേമ കമ്മിറ്റിക്കു പുറമേ മുഹമ്മദ് കമ്മീഷനും വാർത്തയാകട്ടെ.
സെബാസ്റ്റ്യൻ പോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1