യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അലാസ്‌കയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്ക് വെച്ചിരിക്കുകയാണ് പുടിന്‍. ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചതിന് പുടിനോട് മോദി നന്ദി പറയാനും മടച്ചില്ല. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച പരസ്പര ആശയവിനിമയം തുടരും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി സഹകരണത്തിന്റെ വിഷയങ്ങളും മോദിയും പുടിനും ചര്‍ച്ച ചെയ്തതായി പിഎംഒ അറിയിച്ചു.
2022 ഫെബ്രുവരി മുതല്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഡൊണാള്‍ഡ് ട്രംപും വ്‌ളാഡിമിര്‍ പുടിനും ആഗസ്റ്റ് 15 ന് അലാസ്‌കയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തിയതിന് പിന്നാലെയായിരുന്നു ഇത്.
അതുകൊണ്ടു തന്നെ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യവും കല്‍പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയെ കുറിച്ച് പുടിന്‍ മോദിയ്ക്ക് വിശദീകരിച്ചത്. മോദിയുമായി പുടിന്‍ ഫോണില്‍ സംസാരിക്കുന്നതിന് മുമ്പ്, വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള അലാസ്‌ക ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു.
ഉച്ചകോടിയില്‍ കൈവരിച്ച പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നു. സമാധാനത്തിനായുള്ള അവരുടെ നേതൃത്വം വളരെയധികം പ്രശംസനീയമാണ്. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി സാധ്യമാകൂ. ഉക്രെയ്‌നിലെ സംഘര്‍ഷത്തിന് എത്രയും വേഗം ഒരു അന്ത്യം കാണാന്‍ ലോകം ആഗ്രഹിക്കുന്നു വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
അലാസ്‌കയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയായിരുന്നു പുടിന്‍ ട്രംപുമായി നടത്തിയത്. എന്നിരുന്നാലും, പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും ഉക്രെയ്നില്‍ വ്യാപകമായ നാശത്തിനും കാരണമായ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഉച്ചകോടിക്കായില്ല. അതിനിടെ യൂറോപ്യന്‍ നേതാക്കള്‍ക്കൊപ്പം വാഷിംഗ്ടണില്‍ വെച്ച് ട്രംപ് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ കണ്ടു.
റഷ്യയ്‌ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഒരു സമാധാന കരാര്‍ അംഗീകരിക്കാന്‍ ട്രംപ് സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടു. യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് തുടര്‍ന്നും പോരാടാമെന്നും ട്രംപ് പറഞ്ഞു. 2014 ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയ തിരിച്ചുപിടിക്കുന്നതും നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (നാറ്റോ) ഉക്രെയ്‌നിനെ ഉള്‍പ്പെടുത്തുന്നതും യുഎസ് പ്രസിഡന്റ് തള്ളിക്കളഞ്ഞു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1