നളപാകം: ഭക്ഷണത്തിലെ ജീവനും വികാരവും

AUGUST 30, 2026, 10:42 PM

നളപാകം: ഭക്ഷണത്തിലെ ജീവനും വികാരവും റസ്റ്റോറന്റ് ഇൻഡസ്ട്രിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഞാൻ, ഈമേഖലയിലെ മിക്ക കാര്യങ്ങളിലും നല്ല പരിചയവും അറിവുംനേടിയിട്ടുണ്ടെന്ന് കരുതിയിരുന്നു. എന്നാൽ, അന്ന് ഹയാത്ത് റീജൻസിയിൽവെച്ച്‌കേട്ട ഒരു വാക്ക് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്.

കെ.എച്ച്.എൻ.എയുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ബൃഹത്തായ കൺവെൻഷൻ. ഏകദേശം മൂവായിരത്തോളം ആളുകൾ മൂന്നര ദിവസം പങ്കെടുത്ത ആ മഹാമേളയുടെകേറ്ററിംഗ് ചുമതല ഏറ്റെടുത്തിരുന്നത് 'ഇന്ത്യ ഗാർഡൻ' ആയിരുന്നു.

കൺവെൻഷന്റെ പണമിടപാടുകളെക്കുറിച്ച് സംസാരിച്ചശേഷം പ്രസിഡന്റ് ടി.എൻ. നായർ എന്നോട് വളരെ സ്‌നേഹത്തോടെ പറഞ്ഞു:

vachakam
vachakam
vachakam

'സണ്ണി, അധികമായി വരുന്ന ചെലവുകളെക്കുറിച്ച് ഒട്ടും വിഷമിക്കേണ്ട. എന്തെങ്കിലും പ്രശ്‌നം വരികയാണെങ്കിൽ എന്നോട് പറഞ്ഞാൽ മതി. ഞാൻ അത്‌നോക്കിക്കൊള്ളാം.'

അദ്ദേഹത്തിന്റെ ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിൽ ഞങ്ങൾ സംസാരം തുടരുമ്പോഴാണ് ടി.എൻ. നായരുടെ ഭാര്യ പുഞ്ചിരിയോടെ എന്നോട് ഒരു കാര്യം പറഞ്ഞത്:

'സണ്ണി, നമ്മൾ ഉണ്ടാക്കുന്ന വിഭവങ്ങൾക്കൊക്കെ ജീവനും വികാരവുംവേണം,കേട്ടോ!'

vachakam
vachakam
vachakam

'വികാരമോ?!'

ഫുഡ് ഇൻഡസ്ട്രിയിൽ ഇത്രയും കാലം പ്രവർത്തിച്ചിട്ടും, ഭക്ഷണത്തിന് 'വികാരം'വേണമെന്ന ആശയം ഞാൻ മുമ്പ്‌കേട്ടിട്ടില്ലായിരുന്നു.

മെനു സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങുക, അവ ശരിയായ രീതിയിൽ സംഭരിക്കുക, തുടർന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക, പരിശീലനം ലഭിച്ച ഫുഡ് ഹാൻഡ്‌ലർമാരെ നിയോഗിക്കുക, ഭക്ഷണത്തിന്റെ താപനിലയും കാലാവധി തീയതിയും പരിശോധിക്കുക, ശുചിത്വവും സുരക്ഷയും ഉറപ്പാക്കുക-ഇങ്ങനെ ഒരു വലിയകേറ്ററിംഗ് പരിപാടിയുടെ ഓരോ ഘട്ടവും കൃത്യമായി ഏകോപിപ്പിക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.

vachakam
vachakam
vachakam

കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള മലയാളികളുടെ വൈവിധ്യമാർന്ന രുചികളും ഭക്ഷണശീലങ്ങളും മനസ്സിലാക്കി, അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്  ഭക്ഷണം തയ്യാറാക്കുന്നത്.

എന്നാൽ, 'ഭക്ഷണത്തിന് ജീവനും വികാരവുംവേണം' എന്ന ആ വാക്ക്‌കേട്ടപ്പോൾ ഞാൻ ഒരു നിമിഷം അമ്പരന്നുപോയി. മനസ്സിലൂടെ ഒരുപാട് സംശയങ്ങൾ പാഞ്ഞുപോയി. ഒടുവിൽ ആകാംക്ഷ അടക്കാനാവാതെ ഞാൻചോദിച്ചു:

'മിസ്സിസ് ടി.എൻ., നിങ്ങൾ ആ വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?'

എന്റെ അമ്പരപ്പ് കണ്ട് ചിരിച്ചുകൊണ്ട് ടി.എൻ. നായർ ഇടപെട്ടു:

'സണ്ണി, മിസിസ്സ് ഉദ്ദേശിച്ചത് 'നളപാകം' എന്നാണ്! ആഹാരത്തിൽ ആത്മാവും സ്‌നേഹവും നിറയുന്ന ആ പാചകഗുണം!'

അപ്പോഴാണ് എനിക്ക് കാര്യം വ്യക്തമായത്!

ആരാണ് നളൻ? എന്താണ് നളപാകം?

മഹാഭാരതത്തിലെ പ്രശസ്തമായ ഒരു ഉപാഖ്യാനമാണ് നളന്റെയും ദമയന്തിയുടെയും കഥ. പാണ്ഡവരുടെ വനവാസകാലത്ത്, അവരുടെ ദുഃഖത്തിന് ആശ്വാസവും ജീവിതപാഠവും നൽകുന്നതിനായി ബൃഹദശ്വ മഹർഷി ധർമ്മപുത്രനോട് വിവരിക്കുന്നതാണ് നളചരിതം.

നിഷധ രാജ്യത്തിന്റെ രാജാവായിരുന്ന നളൻ, വീരസേനന്റെ പുത്രനും ദമയന്തിയുടെ പ്രിയതമനുമായിരുന്നു. എന്നാൽ നളൻ വെറുമൊരു രാജാവ് മാത്രമായിരുന്നില്ല. പാചകകലയിലും അസാമാന്യമായ വൈദഗ്ധ്യമുള്ള ഒരാളായാണ് നളനെ നമ്മുടെ പാരമ്പര്യകഥകൾ അവതരിപ്പിക്കുന്നത്.

ജീവിതത്തിലെ ദുരിതപൂർണമായ ഒരു ഘട്ടത്തിൽ സർപ്പരാജാവായ കാർക്കോടകന്റെ ശാപഫലമായി രൂപഭേദം സംഭവിച്ച്, ബാഹുകൻ എന്നപേരിൽ ഋതുപർണ്ണ രാജാവിന്റെസേവനത്തിൽ കഴിയേണ്ടിവന്നപ്പോഴും നളന്റെ കഴിവുകൾ അദ്ദേഹത്തെ വിട്ടുപോയില്ല. തന്റെ സവിശേഷമായ പാചകവൈഭവംകൊണ്ട് അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി.

പാരമ്പര്യവിശ്വാസങ്ങളിലും കഥകളിലും നളന്റെ പാചകത്തിന് ഒരു പ്രത്യേക ദിവ്യത്വം നൽകിയിട്ടുണ്ട്. എന്നാൽ, നളപാകത്തിന്റെ യഥാർഥ മഹിമ രുചിയിൽ മാത്രം ഒതുങ്ങുന്നതല്ല.
ഒരു പാചകക്കാരന്റെ മനസ്സിലെ സ്‌നേഹവും ശ്രദ്ധയും കരുതലും ഏകാഗ്രതയും ആഹാരത്തിൽ ലയിച്ചുചേരുമ്പോഴാണ് ഒരു വിഭവത്തിന് അതിന്റെ യഥാർഥ പൂർണത ലഭിക്കുന്നത്.

കഴിക്കുന്നവന്റെ നാവിനെ മാത്രമല്ല, മനസ്സിനെയും തൃപ്തിപ്പെടുത്തുന്ന ഒരു അനുഭവമായി ഭക്ഷണം മാറുമ്പോൾ അതിനെ നമുക്ക് 'നളപാകം' എന്ന് വിളിക്കാം.

രുചി മാത്രമല്ല നളന്റെ പാചകത്തിന്റെ പ്രത്യേകത. പാചകം ചെയ്യുന്നവന്റെ ഉള്ളിലെ സ്‌നേഹവും ശ്രദ്ധയും ആത്മാർത്ഥതയും ഭക്ഷണത്തിൽ ലയിച്ചുചേരുമ്പോൾ, ആ വിഭവത്തിന് ഒരു പ്രത്യേക ജീവൻ ലഭിക്കുന്നു. കഴിക്കുന്നയാളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ആ അനുഭൂതിയാണ് നളപാകത്തിന്റെ ആത്മാവ്.

അപ്പോഴാണ് മിസ്സിസ് ടി.എൻ. പറഞ്ഞ ആ വാക്കുകളുടെ ആഴം എനിക്ക് മനസ്സിലായത്.

അവർ പറഞ്ഞ 'ജീവൻ' എന്നത് മറ്റൊന്നുമായിരുന്നില്ല.

നളൻ തന്റെ കൈപ്പുണ്യംകൊണ്ട് ഭക്ഷണത്തിന് നൽകിയതുപോലെ, കഴിക്കുന്ന ഓരോരുത്തരുടെയും ഉള്ളം തൊടുന്ന സ്‌നേഹവും തനിമയും ആത്മാർത്ഥതയുമായിരുന്നു അത്.
മൂവായിരംപേർക്ക് ഭക്ഷണം പാകം ചെയ്യുക എന്നത് ഒരു സാധാരണ കാര്യമല്ല; അത് വലിയൊരു ഉത്തരവാദിത്തമാണ്. വലിയ അളവിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ രുചി നിലനിർത്തുക മാത്രമല്ല, ഓരോ വിഭവത്തിന്റെയും ഗുണമേന്മയും ശുചിത്വവും സമയക്രമവും ഉറപ്പാക്കേണ്ടതുണ്ട്.

ഈ വലിയ ദൗത്യത്തിൽ എന്നോടൊപ്പം തോളോട്‌തോൾ ചേർന്ന് പ്രവർത്തിച്ച ജിൻസൺ മേനാച്ചേരി, കാനഡയിൽ നിന്നുള്ള നിഷാദ് ബേക്കവില്ല, അഗസ്റ്റിൻ കുരുവിള, രവി, റോയ്, രതീഷ്, എൽമോൻ, ആനി, ബീന, മായ, മോളിചേച്ചി, കൊച്ചേച്ചി തുടങ്ങി മറ്റെല്ലാവരും അവരുടെ മനസ്സും ശരീരവും പൂർണമായി സമർപ്പിച്ചു.

ഞങ്ങൾ ഒരുമിച്ച് നടത്തിയ ആ കൂട്ടായ പരിശ്രമത്തിലൂടെയും പാചകത്തിലെ ആത്മാർത്ഥതയിലൂടെയും കൺവെൻഷനെ മനോഹരമാക്കാൻ സാധിച്ചു.

അന്ന് ടി.എൻ. എന്നോട് പറഞ്ഞ ആ ചെറിയ വാക്ക്, യഥാർഥത്തിൽ എന്നെ ഒരു വലിയ അറിവിലേക്കാണ് നയിച്ചത്.

ഭക്ഷണം വയറ് നിറയ്ക്കാൻ മാത്രമുള്ളതല്ല.

സ്‌നേഹത്തോടെ പാകം ചെയ്യുമ്പോൾ അത് മനസ്സും നിറയ്ക്കുന്നു.

അതാണ് നളപാകം.

ആ വലിയ തിരിച്ചറിവിനും ജീവിതത്തിലെ മനോഹരമായ ആ പാഠത്തിനും

നന്ദി, മിസ്സിസ് ടി. എൻ

സണ്ണി മാളിയേക്കൽ, ഡാളസ്, ടെക്‌സസ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam