സൗദിയ്ക്ക് നൈസായി പണി വരുന്നുണ്ട്; പുതിയ പദ്ധതിയുമായി ഇന്ത്യ

MARCH 12, 2025, 5:12 AM

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. വന്‍കിട രാജ്യങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യന്‍ വിപണി. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ചൈനയെ കടത്തിവെട്ടുന്ന ക്രൂഡ് ഓയില്‍ ആവശ്യം ഇന്ത്യയില്‍ നിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഇന്ത്യ മറുതന്ത്രം പ്രയോഗിക്കുന്നത്. ഇന്ത്യയുടെ പണത്തിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് പോകുന്നത് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ വേണ്ടിയാണ്. വ്യാപാര കമ്മി ഉയരാന്‍ പ്രധാന കാരണവും ഇതുതന്നെയാണ്. ചെലവ് കുറഞ്ഞ് എവിടെ നിന്ന് ക്രൂഡ് ഇറക്കാന്‍ സാധിക്കുമെന്ന് ഇന്ത്യ പരിശോധിക്കുന്നുണ്ട്. അതിന് പുറമെയാണ് പുതിയ തീരുമാനം. ഇതാകട്ടെ, സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കെല്ലാം തിരിച്ചടിയകുമെന്നും വിലയിരുത്തപ്പെടുന്നു.

ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കുറയ്ക്കാന്‍ വേണ്ട പദ്ധതികളാണ് ഇന്ത്യ ആലോചിക്കുന്നത്. ആഭ്യന്തരമായി ഉല്‍പ്പാദനം കൂട്ടുക എന്നതാണ് ഇതിനുള്ള ഒരു പരിഹാരം. എണ്ണ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നുണ്ട്. ഇന്ധന വില ആഗോള വിപണിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ആഭ്യന്തരമായി ഉല്‍പ്പാദനം കൂട്ടിയാല്‍ ഇതില്‍ മാറ്റം വരും. എണ്ണവിലയുടെ ഭാരം ജനങ്ങളില്‍ നിന്ന് കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികല്‍ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയില്‍ വിശദീകരിച്ചിരുന്നു. എക്സൈസ് നികുതി 2021ലും 2022ലും കുറച്ച കാര്യം അദ്ദേഹം എടുത്തു പറഞ്ഞു.

പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് കുറച്ചത്. ചില സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റ് കുറയ്ക്കാനും തയ്യാറായി. കഴിഞ്ഞ മാര്‍ച്ചില്‍ എണ്ണ കമ്പനികള്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാത്രമാണ് എണ്ണയ്ക്ക് വേണ്ടി ഇന്ത്യ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ വിവിധ രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഒരുകാലത്ത് ഇറക്കുമതി ചെയ്തിരുന്നത്. 2022 ന് ശേഷം സൗദി മൂന്നാം സ്ഥാനത്തായി. റഷ്യ, ഇറാഖ് എന്നിവര്‍ക്ക് ശേഷമാണ് ഇപ്പോള്‍ സൗദിയുടെ സ്ഥാനം.

എഥനോളിന്റെ അംശം വര്‍ധിപ്പിക്കും

പെട്രോളില്‍ എഥനോളിന്റെ അംശം വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച സര്‍ക്കാര്‍ നീക്കവും ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. 20 ശതമാനത്തില്‍ അധികം എഥനോള്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ് എന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അടുത്തിടെ പറഞ്ഞിരുന്നു. ചരക്കുനീക്കം യുക്തി സഹമാക്കി വ്യത്യസ്ത വില ഈടാക്കുന്നത് ഒഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ആഭ്യന്തരമായി വിവിധ സംസ്ഥാനങ്ങളില്‍ ക്രൂഡ് ഓയില്‍ ഖനനത്തിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. കൊല്ലം തീരത്ത് ഉള്‍പ്പെടെ ക്രൂഡ് ശേഖരം ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ പര്യവേക്ഷണത്തിന് അനുമതി നല്‍കികഴിഞ്ഞു. ആഭ്യന്തര എണ്ണ ഉല്‍പ്പാദനം കൂട്ടുകയാണ് ഇതിന്റെ ലക്ഷ്യം. ഇതുവഴി ഇറക്കുമതി കുറയ്ക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

വെനസ്വേല, അംഗോള, ഗയാന എന്നീ രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യാനുള്ള ചര്‍ച്ചകളുമുണ്ട്. അമേരിക്കന്‍ ഉപരോധം കാരണം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചുകൊണ്ടുവന്നേക്കും. ഫെബ്രുവരിയില്‍ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ക്രൂഡിന്റെ അളവ് കൂടിയിട്ടുണ്ട്. സൗദിയില്‍ നിന്ന് കുറയ്ക്കുകയും ചെയ്തു. മാത്രമല്ല, കുര്‍ദിസ്താന്‍ മേഖലയില്‍ നിന്ന് കുഴല്‍ വഴി ഇറാഖ് ക്രൂഡ് ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതും ഇന്ത്യയ്ക്ക് നേട്ടമാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam