മൂന്ന്മണിക്കൂർ യാത്രചെയ്ത വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന റെന്റൽ കാർ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്പുറത്ത് പാർക്ക് ചെയ്തിരുന്നു. ഏജന്റിൽ നിന്നും താക്കോൽ വാങ്ങി ഭാര്യയേയും നാലര വയസുളള കൊച്ചുമോനേയും കയറ്റി, കാർ നേരെ പാഞ്ഞത് വിമാനത്താവളത്തിൽ നിന്നും ഏകദേശം മുപ്പതുമൈൽ ദൂരെ സ്ഥിതിചെയ്യുന്ന നഴ്‌സിങ്‌ഹോമിലേക്കായി രുന്നു. വഴിയിൽ കാർ നിർത്തി മൂന്നു വിലകൂടിയതും മനോഹരവുമായ റോസാപുഷ്പങ്ങൾ വാങ്ങുന്നതിനും ജോണി മറന്നില്ല. പഠിച്ചു വളർന്ന സ്‌കൂളും കോളേജും പിന്നിട്ട് കാർ നഴ്‌സിങ്‌ഹോമിൽ എത്തി പാർക്ക് ചെയ്തു.
സുപരിചിതമായ കെട്ടിട സമുച്ചയത്തിന്റെ ഇടനാഴിയിലൂടെ അതിവേഗം നടന്ന് 103-ാം നമ്പർ മുറിയിൽ എത്തി. മുറിയിൽ പ്രവേശിച്ച കൊച്ചുമോൻ ഓടിചെന്ന് ഉറങ്ങി കിടക്കുകയായിരുന്ന അച്ചമ്മയുടെ കവിളിൽ ചുംബിച്ചു. ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ കണ്ടത് കട്ടിലിന്റെ ഇരുവശങ്ങളിലായി ഇരിക്കുന്ന മകൻ ജോണിയേയും ഭാര്യയേയും കൊച്ചുമോനേയുമാണ്. ജോണി കുനിഞ്ഞു അമ്മയുടെ നെറ്റിയിൽ ചുംബിച്ചപ്പോൾ പാതിവിടർന്നിരുന്ന കണ്ണുകൾ സജ്ജീവമായി. മറുവശത്തായി ഇരുന്നിരുന്ന ജോണിയുടെ ഭാര്യ ചായംതേച്ച് ചുവപ്പിച്ച അധരങ്ങൾ നെറ്റിയിൽ തൊടാതെയാണ് ചുംബനം നൽകിയത്.
അമ്മേ ഇന്ന് മദേഴ്‌സ് ഡേ 'ആണ്. അമ്മയെ കാണുന്നതിനാണ് ഞങ്ങൾ ഇവിടെ വന്നത്. രണ്ടുദിവസം മാത്രമാണ് എനിക്ക് അവധി ലഭിച്ചിരിക്കുന്നത്. കൊച്ചുമോന്റെ മമ്മിയുടെ മാതാപിതാക്കൾ ഇവിടെയടുത്താണല്ലോ താമസിക്കുന്നത്. ഇന്നു രാത്രി അവരുടെ വീട്ടിൽ കഴിയണം നാളെ രാവിലെ മടങ്ങി പോകുകയും വേണം. എല്ലാവരേയും മാറിമാറി നോക്കുന്നതിനിടയിൽ അമ്മയുടെ കണ്ണിൽ നിന്നും പുറത്തേയ്‌ക്കൊഴുകിയ ചുടുകണ്ണുനീർ കയ്യിലുണ്ടായിരുന്ന ടിഷ്യുപേപ്പർ കൊണ്ട് തുടച്ചു നീക്കുന്നതിനിടെ ജോണി പറഞ്ഞു. കിടന്നകിടപ്പിൽ നിന്നുംചാരിയിരിക്കുന്നതിനു നടത്തിയ ശ്രമം ജോണി തടഞ്ഞു. അമ്മ അവിടെതന്നെ കിടന്നോളൂ. ഞങ്ങൾ എല്ലാവരും ഇവിടെയുണ്ടല്ലോ?
ജോണിയുടെ അമ്മ മേരിക്ക് വയസ് അറുപത്തിയെട്ടായി. ശരീരത്തിന്റെ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും അൾഷിമേഴ്‌സ് എന്നരോഗം മേരിയുടെ ഓർമ്മശക്തിയിൽ ഇതുവരെ പിടിമുറിക്കിയിരുന്നില്ല. ഒരുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മകനേയും കുടുംബത്തേയും വീണ്ടും കാണുന്നത്. കഴിഞ്ഞ മദേഴ്‌സ് ഡേയിൽ കാണാൻ വന്നപ്പോൾ ജോണി പറഞ്ഞതാണ് ഞങ്ങൾ ഇടയ്ക്കിടെ അമ്മയെ വന്ന് കാണാമെന്ന്. മേരിയുടെ ചിന്തകൾ സാവകാശം ചിറകുവിരിച്ചു. ഭൂതകാലത്തേക്ക് പറന്നുയർന്നു.
ജോണിയുടെ അപ്പൻ മുപ്പത്തിയെട്ട് വയസ്സിൽ ഈ ലോകത്തിൽ നിന്നും വിടപറയുമ്പോൾ ജോണിക്ക് പ്രായം രണ്ട് വയസ്സയിരുന്നു. മകന്റെ കൈകൾ കൂട്ടിപിടിച്ച് ഇപ്രകാരം പറഞ്ഞു. മോനെ നീ പൊന്നുപോലെ നോക്കണം. അവൻ നിന്നെ ജീവിതാന്ത്യംവരെ നോക്കികൊളളും. മുപ്പത്തിഒന്ന് വയസ്സിൽ ഭർത്താവ് നഷ്ടപ്പെട്ടുവെങ്കിലും മേരി നഴ്‌സായിരുന്നതിനാൽ വലിയ സാമ്പത്തികക്ലേശം സഹിക്കേണ്ടിവന്നില്ല. മേരിയുടെ മനസ്സിൽ മറ്റൊരാശയമാണ് ഉയർന്നുവന്നത്. എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തണം. മകന് നല്ല വിദ്യാഭ്യാസം നൽകണം.
നല്ലൊരുഭാവി ഉണ്ടാകണം. ഒരു നഴ്‌സിനെ സംബന്ധിച്ചു അമേരിക്കയിൽ വരുന്നതിന് അന്ന് ഇത്രയും കടമ്പകൾ ഇല്ലായിരുന്നു. ഭർത്താവ് മരിച്ചു രണ്ട് വർഷത്തിനുള്ളിൽ മകനേയും കൂട്ടി മേരി അമേരിക്കയിൽ എത്തി. ഭർത്താവില്ലാതെ മാതൃകപരമായ ജീവിതം നയിച്ച മേരി, ജോണിക്ക്, നല്ലൊരു ജോലി ലഭിച്ചതോടെ, അമേരിക്കൻ മലയാളികുടുംബത്തിൽ ജനിച്ചു വളർന്ന് പരിഷ്‌കാരിയും സൽസ്വഭാവിയുമായ ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹവും നടത്തിക്കൊടുത്തു. ഉയർന്ന വിദ്യാഭ്യാസവും, ഉയർന്ന ജോലിയും ജോണിക്ക് സമൂഹത്തിൽ ഉന്നതസ്ഥാനം ലഭിക്കുന്നതിനിടയാക്കി.
ഒറ്റക്ക് ജീവിച്ച് മകനെ വളർത്തുന്നതിനു മേരി നയിച്ച വിശ്രമരഹിതമായ ജീവിതം ശരീരത്തേയും മനസ്സിനേയും അല്പമെങ്കിലും തളർത്തിയിരുന്നു. ഒരുദിവസം ജോലികഴിഞ്ഞു മടങ്ങിവരുന്നതിനിടയിൽ ഉറക്കത്തിൽപ്പെട്ട് ഉണ്ടായ അപകടത്തിൽ മേരിക്ക് സാരമായ പരിക്കേറ്റു. വിദഗ്ധചികിത്സ ലഭിച്ചതിനാൽ ജീവൻ രക്ഷിക്കാനായെങ്കിലും നട്ടെല്ലു തകർന്നതിനാൽ ശരീരത്തിന്റെ അരയ്ക്കു താഴെ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ടു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മേരിയെ ശുശ്രൂഷിക്കുന്നതിന് കുറച്ചു ദിവസം മകനും മരുമകളും താല്പര്യം കാണിച്ചു.
ദിവസങ്ങൾ പിന്നിട്ടതോടെ മേരിക്ക് ശരിയായ ശുശ്രൂഷ ലഭിക്കാതെയായി. മരുമകളുടെ താല്പര്യം പരിഗണിച്ചു ജോണിക്ക് അമ്മയെ നഴ്‌സിങ് ഹോമിൽ കൊണ്ടുചെന്നാക്കേണ്ടിവന്നു. ഇതിനിടയിലാണ് ജോലിയുമായി ബന്ധപ്പെട്ട് ജോണിക്ക് മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിച്ചത്. അന്ന്മുതൽ നഴ്‌സിങ്‌ഹോമിൽ ഒറ്റക്ക് കഴിയുകയാണ്. ഇപ്പോൾ ഇവിടെ എത്തിയിട്ട് മൂന്നു വർഷമായി. അമ്മേ ഞങ്ങൾ ഇറങ്ങുകയാണ് എന്ന് ജോണിയുടെ ശബ്ദം കേട്ട മേരി സ്ഥലകാലബോധം വീണ്ടെടുത്തത്. മൂന്നുപേരും ഒരിക്കൽ കൂടി കവിളിൽ ചുംബിച്ചു. ഏകദേശം ഒരുമണിക്കൂർ നേരത്തെ സംഗമത്തിനുശേഷം യാത്ര പറഞ്ഞുപിരിയുമ്പോൾ കൈകളിൽ ഉണ്ടായിരുന്ന റോസാപുഷ്പങ്ങൾ നോക്കി കൊണ്ട് മേരിയുടെ മനസ് മന്ത്രിച്ചു ഇനി എന്നാണ് നമ്മൾ പരസ്പരം കണ്ടുമുട്ടുന്നത് ? ഒരുവർഷം കൂടി അടുത്ത മദേഴ്‌സ് ഡേ വരേ ഇനിയും കാത്തിരിക്കേണ്ടിവരുമോ !'
ജോണിക്കുട്ടി കാറിൽ കയറി നേരെ എത്തിയത് ഭാര്യ വീട്ടിലാണ്. അവിടെ ഒരുക്കിയിരുന്ന മദേഴ്‌സ് ഡേ ആഘോഷങ്ങളിൽ പങ്കെടുത്തിനുശേഷം ഡൈനിങ് ടേബിളിൽ നിരത്തി വെച്ചിരുന്ന വിഭവസമൃദ്ധമായ ഡിന്നർ കുടുംബ സമ്മേതം ആസ്വദിക്കുമ്പോൾ അല്പം അകലെയല്ലാതെ നഴ്‌സിങ്‌ഹോമിൽ ഏകയായി കഴിയുന്ന അമ്മയുടെ മുമ്പിലും ആരോ ഒരു നഴ്‌സിങ്‌ഹോം ജീവനക്കാരൻ മദേഴ്‌സ് ഡേ ഡിന്നർ നിരത്തിവെച്ചു.
ഇമവെട്ടാതെ ഡിന്നർ പ്ലേറ്റിലേക്ക് നോക്കിയിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയതുപോലും അവർ അറിഞ്ഞില്ല. ഭർത്താവ് തന്നെ ഏല്പിച്ച ഉത്തരവാദിത്വം വിശ്വസ്തതയോടെ നിറവേറ്റിയ ആത്മനിർവൃതിയായിരുന്നുവോ ആ കണ്ണുനീരിൽ പ്രതിഫലിച്ചിരുന്നത് ? ആർക്കറിയാം?
പി.പി. ചെറിയാൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1