ഹസീനയുടെ പുറത്താകല്‍ ഗൂഢാലോചന! ബുദ്ധികേന്ദ്രം അമേരിക്കയോ?

OCTOBER 2, 2024, 11:28 AM

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിന് ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ന്യൂയോര്‍ക്കില്‍ നടന്ന ക്ലിന്റണ്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ വാര്‍ഷികയോഗത്തിലാണ് ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് മുഹമ്മദ് യൂനുസ് വെളിപ്പെടുത്തിയത്.

ബംഗ്ലാദേശിലെ പ്രതിഷേധത്തിന് പിന്നില്‍ ആരാണെന്ന് ആര്‍ക്കും കണ്ടെത്താനാവില്ലെന്ന് തന്റെ പ്രസംഗത്തിനിടെ വ്യ്ക്തമാക്കിയിരുന്നു. എന്നാല്‍, തന്റെ സഹായിയായ മഹ്ഫുജ് അബ്ദുള്ള എന്നയാള്‍ക്ക് ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി. ഈ പുറത്താക്കല്‍ സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതാണെന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണും നിലവിലെ പ്രസിഡന്റ് ജോ ബൈഡനും ചേര്‍ന്ന് മുഹമ്മദ് യൂനുസിനെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. സര്‍ക്കാര്‍ സംവരണത്തെച്ചൊല്ലിയുള്ള വിദ്യാര്‍ഥിപ്രക്ഷോഭം രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുകയും ഷെയ്ഖ് ഹസീനയുടെ വസതി പ്രക്ഷോഭകാരികള്‍ കൈയ്യേറുകയും ചെയതോടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച ഹസീന ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സാമ്പത്തിക വിദഗ്ധനും നോബേല്‍ പുരസ്‌കാര ജേതാവുമായ മുഹമ്മദ് യൂനുസിനെ രാജ്യത്തിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു.

വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിരുന്നതായി ആശങ്ക ഉയര്‍ന്നിരുന്നു. ബംഗ്ലാദേശിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. യുഎസ്-ബംഗ്ലാദേശ് ബന്ധം ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിലും വേരൂന്നിയതാണെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ്താവന.

പിന്നില്‍ അമേരിക്കയോ?


ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് 'ഒരു അദൃശ്യ കൈ'യുടെ പങ്കുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തല്‍. തൊഴില്‍ സംവരണ നിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രക്തച്ചൊരിച്ചിലിലേക്ക് നീങ്ങിയ പ്രക്ഷോഭത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന സൂചനയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുഹമ്മദ് യൂനുസിന് ലോക വേദിയിലേക്കുള്ള ഔദ്യോഗിക പരിചയപ്പെടുത്തലായിരുന്നു ക്ലിന്റണ്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ വാര്‍ഷിക യോഗമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

യൂനുസും യുഎസുമായുള്ള ബന്ധം നേരത്തെ തന്നെ അറിയപ്പെടുന്നതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരിക്കലും വായ്പകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത സാധാരണക്കാരുടെ ജീവിതം മാറ്റിമറിയ്ക്കുന്നതില്‍ ഭൂമിയില്‍ യൂനുസിനെപ്പോലെ വളരെ കുറച്ച് ആളുകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂവെന്ന് പരിപാടിക്കിടെ ബില്‍ ക്ലിന്റണ്‍ വ്യക്തമാക്കുകയുണ്ടായി.

1980 മുതല്‍ സഹൃത്തുക്കളാണ് ക്ലിന്റണും യൂനുസും. അന്ന് അര്‍ക്കന്‍സാസിന്റെ ഗവര്‍ണറായിരുന്നു ക്ലിന്റണ്‍. പരമ്പരാഗത ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കാത്ത ദരിദ്രരായ ബംഗ്ലാദേശി സ്ത്രീകളെ ചെറിയ വായ്പകള്‍ ലഭ്യമാക്കി വിജയകരമായി ശാക്തീകരിക്കുകയും ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാക്കാനും നടത്തിയ ശ്രമങ്ങള്‍ വിവരിക്കാന്‍ മുഹമ്മദ് യൂനുസിനെ ക്ലിന്റണ്‍ അക്കാലത്ത് ക്ഷണിച്ചിരുന്നു.

തന്റെ സാമൂഹിക സേവനങ്ങളുടെ തുടക്കകാലത്ത് തന്നില്‍ വിശ്വാസമര്‍പ്പിച്ചതിലും വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ ഒരു ബംഗ്ലാദേശി സാമ്പത്തിക വിദഗ്ധന്റെ ആശയങ്ങള്‍ അമേരിക്കയില്‍ പ്രോത്സാഹിപ്പിച്ചതിനും യൂനുസ് ക്ലിന്റണിനോട് നന്ദി പറഞ്ഞു. തുറമുഖപ്രശ്നത്തില്‍ ഒരു രാജ്യവുമായി കരാറിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ആ രാജ്യം തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതായി ഒരു അഭിമുഖത്തില്‍ ഷെയ്ഖ് ഹസീന വെളിപ്പെടുത്തിയിരുന്നു.

വ്യോമതാവളം നിര്‍മിക്കാന്‍ വാഗ്ദാനം ചെയ്ത് ഒരു 'വെള്ളക്കാരന്‍' തന്നെ സമീപിച്ചതായി ഹസീന നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കിഴക്കന്‍ തിമോര്‍ പോലെ ബംഗ്ലാദേശില്‍ നിന്ന് ഒരു പുതിയ രാജ്യം വിഭജിക്കാനുള്ള ഗൂഢാലോചനകള്‍ ഇപ്പോഴും തുടരുകയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'വെള്ളക്കാരന്‍' തന്റെ വാഗ്ദാനങ്ങളുമായി മറ്റ് നിരവധി രാജ്യങ്ങളെ ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam