ഗോത്ര സമൂഹങ്ങളും നാടോടി വിഭാഗങ്ങളും കൂടുതലുണ്ടായിരുന്ന ഒരു രാജ്യമായിരുന്നു സൗദി അറേബ്യ. 87 വര്‍ഷം മുമ്പ് ക്രൂഡ് ഓയില്‍ ശേഖരം കണ്ടെത്തിയതോടെയാണ് സൗദിയില്‍ പഴയ സൗദി അല്ലാതായി മാറിയത്. പിന്നീട് ജിസിസി മേഖല ആകെ മാറുന്നതാണ് ലോകം കണ്ടത്.
1938 മാര്‍ച്ച് മൂന്നിന് ആയിരുന്നു ദഹ്റാനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള എണ്ണക്കിണറില്‍ ക്രൂഡ് ഓയില്‍ കണ്ടെത്തിയത്. ആ കണ്ടെത്തല്‍ ആധുനിക സൗദി അറേബ്യയുടെ അതിവേഗ കുതിപ്പിന് കാരണമാകുകയും ചെയ്തു. പിന്നീട് ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദക-കയറ്റുമതി രാജ്യമായി സൗദി അറേബ്യ മാറി. സാമ്പത്തിക രംഗം മെച്ചപ്പെട്ടതോടെ സൗദിയിലെ സൗകര്യങ്ങളും വിപുലീകരിക്കപ്പെട്ടു. ആഗോള തലത്തില്‍ സൗദിയുടെ സ്വാധീനവും ശക്തമായി. ലോക മുസ്ലിം സമൂഹത്തിന്റെ അപ്രഖ്യാപിത നേതാവായി സൗദി മാറി.
സൗദിയുടെ മാറ്റത്തെപ്പറ്റി കൂടുതല്‍ അറിയാം
മക്കയിലേക്കും മദീനയിലേക്കും എത്തിയിരുന്ന തീര്‍ഥാടക സമൂഹങ്ങളായിരുന്നു എണ്ണ കണ്ടെത്തുന്നതിന് മുമ്പ് സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്ന്. എണ്ണ കണ്ടെത്തിയതോടെ സൗദിയുടെ മാറ്റം അതിവേഗമായി. എണ്ണ മറ്റു നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും കൊണ്ടുപോകുന്നതിന് എണ്ണക്കുഴലുകള്‍ സ്ഥാപിച്ചു. എണ്ണ ശുദ്ധീകരണ ശാലകളും തുറമുഖങ്ങളും സ്ഥാപിക്കപ്പെട്ടു.
സൗദിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ യാത്രാ സൗകര്യങ്ങള്‍ വിപുലീകരിച്ചു. വിമാനത്താവളങ്ങള്‍ എണ്ണം കൂട്ടിയതും ഇതേ തുടര്‍ന്നായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം സൗദി അറേബ്യ നിയന്ത്രണത്തിലാക്കുന്നതായിരുന്നു പിന്നീട് കണ്ടത്. ഇന്ന് ലോകത്തെ എണ്ണംപ്പറഞ്ഞ കമ്പനികളിലെല്ലാം സൗദിയിലുള്ളവര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
സൗദി അറേബ്യയുടെ ബജറ്റ് തീരുമാനിക്കുന്നത് പോലും ക്രൂഡ് ഓയിലില്‍ നിന്നുള്ള വരുമാനമാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോ സൗദി അറേബ്യയുടേതാണ്. 1960ല്‍ എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചതില്‍ സൗദി അറേബ്യയും ഉണ്ടായിരുന്നു. ഇറാഖ്, ഇറാന്‍, കുവൈറ്റ്, വെനസ്വേല എന്നീ രാജ്യങ്ങളിയാരുന്നു അന്ന് സൗദിക്കൊപ്പം ഉണ്ടായിരുന്നത്. ബഗ്ദാദ് കേന്ദ്രമായിട്ടാണ് ഒപെക് രൂപീകരിക്കപ്പെട്ടത്.
ഖത്തര്‍, ഇന്തോനേഷ്യ, ലിബിയ, യുഎഇ, അല്‍ജീരിയ, നൈജീരിയ, ഇക്വഡോര്‍, ഗാബോണ്‍, അംഗോള, ഗിനിയ, കോംഗോ എന്നീ രാജ്യങ്ങളെല്ലാം പിന്നീട് ഒപെകില്‍ അംഗങ്ങളായി. പ്രധാന എണ്ണ കയറ്റുമതി രാജ്യമായതു കൊണ്ടുതന്നെ സൗദിയുമായി ബന്ധം സ്ഥാപിക്കുന്നതില്‍ വന്‍ ശക്തി രാജ്യങ്ങള്‍ മല്‍സരിച്ചു. അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും ഏഷ്യന്‍ രാജ്യങ്ങളുമായും സൗദി അറേബ്യയ്ക്ക് ഇന്ന് മികച്ച സൗഹൃദമാണ്.
അമേരിക്കയുമായി ഉടക്കിയതോടെയാണ് ഇറാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിയത്. അമേരിക്കയുമായി അകന്ന വേളയില്‍ തന്നെയാണ് ഇറാഖില്‍ സൈനിക അധിനിവേശം ഉണ്ടായത്. എന്നാല്‍ സൗദിയുമായി അമേരിക്കയും യൂറോപ്പും എല്ലാക്കാലവും നല്ല സൗഹൃദത്തില്‍ തന്നെയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1