വാഷിങ്ടൺ: ഐക്യരാഷ്ട്രസഭ ഏജൻസികൾ ഉൾപ്പടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ഉടമ്പടികളിൽ നിന്നും അമേരിക്കയെ പിൻവലിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. ഇതിൽ 35 ഐക്യരാഷ്ട്രസഭയ്ക്ക് പുറത്തുള്ള സംഘടനകളും 31 ഐക്യരാഷ്ട്രസഭ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.
വിദ്യാഭ്യാസം, സാമ്പത്തിക വികസനം, സൈബർ സുരക്ഷ, മനുഷ്യാവകാശ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്രൂപ്പുകളിലും സംഘടനകളിലും അംഗമായി തുടരുകയോ പങ്കെടുക്കുകയോ മറ്റ് വിധത്തിൽ പിന്തുണ നൽകുകയോ ചെയ്യുന്നത് അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ് എന്ന് പ്രസിഡന്റ് മെമ്മോറാണ്ടത്തിൽ ട്രംപ് പറഞ്ഞു.
സംഘടനകളിൽ നിന്ന് യുഎസിനെ ഒഴിവാക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ അദ്ദേഹം എല്ലാ എക്സിക്യൂട്ടീവ് വകുപ്പുകളോടും ഏജൻസികളോടും നിർദ്ദേശിച്ചു.
ലൈംഗിക, പ്രത്യുൽപാദന ആരോഗ്യം, അവകാശങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ), വ്യാപാരം, നിക്ഷേപം, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (യുഎൻസിടിഎഡി) എന്നിവയും മെമ്മോയിൽ പരാമർശിക്കപ്പെട്ട മറ്റ് പ്രമുഖ സ്ഥാപനങ്ങളാണ്.
ഒരു വർഷം മുമ്പ്, ട്രംപ് ഐക്യരാഷ്ട്രസഭയ്ക്കുള്ള യു.എസ് ധനസഹായം വെട്ടിക്കുറയ്ക്കാൻ ശ്രമിച്ചിരുന്നു. യു.എൻ മനുഷ്യാവകാശ കൗൺസിലുമായുള്ള യു.എസ് ഇടപെടൽ നിർത്തിവയ്ക്കുകയും പലസ്തീൻ ദുരിതാശ്വാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയ്ക്കുള്ള ധനസഹായം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
യു.എൻ സാംസ്കാരിക ഏജൻസിയായ യുനെസ്കോയിൽ നിന്നും അമേരിക്കയെ പിൻവലിക്കുകയും ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് കാലാവസ്ഥാ കരാറിൽ നിന്നും പിന്മാറാനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
