ടെക്‌സാസ് / മെക്‌സിക്കോ സിറ്റി: അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൈ്വറ്റ് ഐസന്‍ഹോവറുടെ കാലം മുതല്‍ പടിഞ്ഞാറന്‍ ടെക്‌സാസില്‍ കന്നുകാലികളെ വളര്‍ത്തുന്ന പ്രമുഖ കേന്ദ്രമാണ് ലബ്ബോക്ക് ഫീഡേഴ്‌സ്. എന്നാല്‍ ഇന്ന് ഈ എഴുപത് വര്‍ഷം പഴക്കമുള്ള കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഒരു വര്‍ഷം മുമ്പ് മെക്‌സിക്കോയില്‍ നിന്നുള്ള കന്നുകാലി ഇറക്കുമതി യു.എസ് സര്‍ക്കാര്‍ പൂര്‍ണ്ണമായി നിരോധിച്ചതാണ് ഇവരെ തകര്‍ത്തത്.
മാംസം കാര്‍ന്നുതിന്നുന്ന മാരക പരാദ കീടമായ 'ന്യൂ വേള്‍ഡ് സ്‌ക്രൂവേം'പടരുന്ന പശ്ചാത്തലത്തിലാണ് യു.എസ് അതിര്‍ത്തി അടച്ചത്. എന്നാല്‍ ഈ വിലക്ക് അമേരിക്കന്‍ മാംസ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോള്‍, അതിര്‍ത്തിക്കപ്പുറം മെക്‌സിക്കോയിലെ ബീഫ് വ്യവസായത്തിന് ഇത് വന്‍ കുതിച്ചുചാട്ടത്തിനുള്ള സുവര്‍ണ്ണാവസരമായി മാറി. അമേരിക്കയിലെ ഏറ്റവും വലിയ കന്നുകാലി ഉത്പാദന സംസ്ഥാനമായ ടെക്‌സാസിലെ ബീഫ് വ്യവസായം ഏകദേശം 100 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ്. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ ഇവിടുത്തെ കന്നുകാലി വിപണി കുത്തനെ ഇടിഞ്ഞു.
പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം കന്നുകാലികളെയാണ് അമേരിക്ക മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. ഇത് ആകെ വിപണിയുടെ 4 മുതല്‍ 5 ശതമാനം വരെ വരും. ഇറക്കുമതി നിലച്ചതും പ്ലെയിന്‍സ് മേഖലകളിലെ കടുത്ത വരള്‍ച്ചയും കാട്ടുതീയും കാരണം യു.എസിലെ കന്നുകാലികളുടെ എണ്ണം 75 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇതോടെ ബീഫ് വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. കന്നുകാലികളെ കൊണ്ടുവരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍, തീറ്റ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍, കശാപ്പുശാലകളിലെ തൊഴിലാളികള്‍ എന്നിവരെയെല്ലാം ഈ പ്രതിസന്ധി ബാധിച്ചു. 40000 കന്നുകാലികളെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലബ്ബോക്ക് ഫീഡേഴ്‌സില്‍ നിലവില്‍ വെറും 4000 എണ്ണം മാത്രമാണുള്ളത്.
മെക്‌സിക്കോയില്‍ ബീഫ് വിപ്ലവം
മുമ്പ് യു.എസിലേക്ക് ജീവനുള്ള കന്നുകാലികളെ കയറ്റി അയച്ചിരുന്ന മെക്‌സിക്കന്‍ കര്‍ഷകര്‍ ഇപ്പോള്‍ തന്ത്രം മാറ്റി. അവര്‍ കന്നുകാലികളെ സ്വന്തം നാട്ടില്‍ത്തന്നെ വളര്‍ത്തി, മാംസമാക്കി യു.എസിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങി. ഇത് വലിയ ലാഭമാണ് അവര്‍ക്ക് നല്‍കുന്നത്. 2026 ലെ ആദ്യ നാല് മാസങ്ങളില്‍ മെക്‌സിക്കോയില്‍ നിന്നുള്ള ബീഫ് കയറ്റുമതിയില്‍ 23% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അടുത്ത വര്‍ഷത്തോടെ ഇത് ഇരട്ടിയാക്കാനാണ് മെക്‌സിക്കന്‍ മീറ്റ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.
മെക്‌സിക്കന്‍ അതിര്‍ത്തി സംസ്ഥാനമായ കോഹുവില പോലുള്ള സ്ഥലങ്ങളില്‍ കശാപ്പുശാലകളും മാംസ സംസ്‌കരണ യൂണിറ്റുകളും അതിവേഗം വികസിക്കുകയാണ്. ജീവനുള്ള കല്‍ക്കുകളെ കയറ്റി അയക്കുന്നതിനേക്കാള്‍ വലിയ ലാഭമാണ് മൂല്യവര്‍ദ്ധിത മാംസ ഉത്പന്നങ്ങള്‍ വഴി ഇവര്‍ക്ക് ലഭിക്കുന്നത്.
ചൂടുരക്തമുള്ള ഏത് മൃഗങ്ങളുടെയും ശരീരത്തിലെ ചെറിയ മുറിവുകളില്‍ പോലും മുട്ടയിട്ട്, മാംസം കാര്‍ന്നുതിന്നുന്ന ഒരുതരം പരാദ ഈച്ചയുടെ ലാര്‍വകളാണ് സ്‌ക്രൂവേം. മെക്‌സിക്കോയില്‍ ഇതിനകം 28,000 ത്തോളം കന്നുകാലികളെ ഈ കീടം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വാരം ടെക്‌സാസിലെ ഒരു ഫാമില്‍ 60 വര്‍ഷത്തിന് ശേഷം ആദ്യമായി സ്‌ക്രൂവേം ബാധ സ്ഥിരീകരിച്ചത് യു.എസ് അധികൃതരെ കൂടുതല്‍ ആശങ്കയിലാക്കുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഈ കീടത്തെ തുടച്ചുനീക്കാന്‍ യു.എസിന് 30 വര്‍ഷത്തെ കഠിനശ്രമം വേണ്ടിവന്നിരുന്നു. കന്നുകാലികളുടെ നീക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് കീട വ്യാപനം തടയാന്‍ അത്യാവശ്യമാണെന്ന് യു.എസ് അഗ്രികള്‍ച്ചര്‍ സെക്രട്ടറി ബ്രൂക്ക് റോഗ്ലിന്‍സ് വ്യക്തമാക്കി.
രാഷ്ട്രീയ വെല്ലുവിളികളും ആഗോള വിപണിയും
വരുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ ബീഫ് വിലക്കയറ്റം വലിയൊരു രാഷ്ട്രീയ ആയുധമാകാന്‍ സാധ്യതയുണ്ട്. വില കുറയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അര്‍ജന്റീനയില്‍ നിന്ന് കുറഞ്ഞ നികുതിയില്‍ ബീഫ് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും ആഭ്യന്തര കര്‍ഷകരെ ഇത് ദോഷകരമായി ബാധിച്ചു. വിപണിയില്‍ വില കുറയ്ക്കാനും കഴിഞ്ഞിട്ടില്ല.
അതേസമയം, അതിര്‍ത്തികളില്‍ കര്‍ശനമായ പരിശോധനകളും മുന്‍കരുതലുകളും നടത്തി ജീവനുള്ള കന്നുകാലികളുടെ ഇറക്കുമതി പുനരാരംഭിക്കണമെന്നാണ് യു.എസ് കന്നുകാലി വ്യാപാരികളുടെ ആവശ്യം. എങ്കില്‍ മാത്രമേ അടുത്ത 12 മുതല്‍ 18 മാസങ്ങള്‍ക്കുള്ളില്‍ തകര്‍ച്ച നേരിടുന്ന ടൈസണ്‍ ഫുഡ്‌സ് പോലുള്ള വലിയ യു.എസ് മീറ്റ്പാക്കിംഗ് കമ്പനികളെ രക്ഷിക്കാനാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
