ഫ്‌ളോറിഡ: 37 വർഷങ്ങൾക്ക് മുൻപ് ഗെയ്‌നെസ്‌വില്ലിൽ വെച്ച് ഒരു സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ ഫ്‌ളോറിഡയിൽ നടപ്പിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6:12നായിരുന്നു മരണം സ്ഥിരീകരിച്ചത്.
ഈ വർഷം ഫ്‌ളോറിഡയിൽ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹീത്തിന്റെ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.
1989ൽ ബിസിനസ്സ് ആവശ്യത്തിനായി ഗെയ്‌നെസ്‌വില്ലിലെത്തിയ മൈക്കൽ ഷെറിഡൻ (30) എന്നയാളെ റൊണാൾഡ് ഹീത്തും സഹോദരൻ കെന്നത്തും ചേർന്ന് കൊള്ളയടിക്കുകയും വെടിവെച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
റൊണാൾഡ് ഹീത്തിന്റെ നിർദ്ദേശപ്രകാരമാണ് സഹോദരൻ കെന്നത്ത് ഷെറിഡനെ വെടിവെച്ചത്. കെന്നത്തിന് ജീവപര്യന്തം തടവ് ലഭിച്ചപ്പോൾ, കൊലപാതകത്തിന്റെ സൂത്രധാരനായ റൊണാൾഡിന് വധശിക്ഷ വിധിക്കുകയായിരുന്നു.
ഇതിന് മുൻപും റൊണാൾഡ് ഹീത്ത് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1977ൽ ഒരു കൗമാരക്കാരനെ കൊലപ്പെടുത്തിയതിന് 30 വർഷം ശിക്ഷ ലഭിച്ചെങ്കിലും പത്ത് വർഷത്തിന് ശേഷം ഇയാൾ ജയിൽ മോചിതനായിരുന്നു. പുറത്തിറങ്ങി ആറ് മാസത്തിനുള്ളിലാണ് ഇയാൾ മൈക്കൽ ഷെറിഡനെ കൊലപ്പെടുത്തിയത്.
വധശിക്ഷയ്ക്ക് സാക്ഷിയാകാൻ മൈക്കലിന്റെ സഹോദരൻ ടോം ഷെറിഡൻ ന്യൂയോർക്കിൽ നിന്നും ഫ്‌ളോറിഡയിൽ എത്തിയിരുന്നു. 'അവൻ സന്തോഷവാനായ, എല്ലാവരെയും സ്‌നേഹിക്കുന്ന ഒരാളായിരുന്നു,' ടോം തന്റെ സഹോദരനെ ഓർത്തെടുത്തു.
റൊണാൾഡിന് അന്ന് അർഹമായ ശിക്ഷ ലഭിച്ചിരുന്നെങ്കിൽ തന്റെ സഹോദരൻ ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
