ലണ്ടൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം യൂറോപ്പിലേക്കും വ്യാപിക്കുന്നു. സൈപ്രസിലെ ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് (RAF) താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതോടെയാണ് സംഘർഷം പുതിയ തലത്തിലെത്തിയത്.
ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ ഡീഗോ ഗാർഷ്യ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നീക്കം.
തിരിച്ചടി ഭയന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സുരക്ഷാ മുൻകരുതലുകൾ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. ആർഎഫ് ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങൾ നിലവിൽ ആകാശനിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, യൂറോപ്യൻ യൂണിയൻ അംഗമായ സൈപ്രസിന് നേരെയുള്ള നീക്കത്തിൽ അംഗരാജ്യങ്ങൾ ഒന്നിച്ച് നിൽക്കുമെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
നാറ്റോ ഇടപെടലിലേക്ക്?
നാറ്റോ (NATO) അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സഖ്യസേനയുടെ യൂറോപ്യൻ കമാൻഡർ ജനറൽ അലക്സസ് ഗ്രങ്കെവിച്ച് അറിയിച്ചു. എന്നാൽ, സൈപ്രസിലെ ബ്രിട്ടീഷ് താവളങ്ങൾ ഭൂമിശാസ്ത്രപരമായി മിഡിൽ ഈസ്റ്റിൽ ഉൾപ്പെടുന്നതിനാൽ, നാറ്റോ ചാർട്ടറിലെ ആർട്ടിക്കിൾ 6 പ്രകാരമുള്ള സംയുക്ത പ്രതിരോധം ഇവിടെ ബാധകമാകുമോ എന്നതിൽ ചർച്ചകൾ നടക്കുന്നുണ്ട്.
നാറ്റോയുടെ യൂറോപ്പിലെ ഉന്നത കമാൻഡറായ ജനറൽ അലക്സസ് ഗ്രങ്കെവിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സഖ്യം പ്രസ്താവനയിൽ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നുമുള്ള ഭീഷണി നേരിടാൻ സഖ്യസേന സജ്ജമാണെന്നും, ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാൻ സൈനിക വ്യൂഹത്തെ പുനഃക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക നീക്കം മൂന്നാം ദിവസവും
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ശനിയാഴ്ച ആരംഭിച്ച സംയുക്ത സൈനിക നീക്കം മൂന്നാം ദിവസവും തുടരുന്നു.അബുദാബിയിലെ സയ്യിദ് പോർട്ടിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യ, യുഎഇ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളുടെ പ്രതിരോധത്തിൽ പങ്കാളികളാകാൻ തയ്യാറാണെന്ന് ഫ്രാൻസ് അറിയിച്ചു.
ഖത്തർ, ഇറാഖ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ശക്തമായ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ഇറാൻ മിസൈലുകൾ അവയുടെ ഉറവിടത്തിൽ വച്ച് തന്നെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലിമിറ്റഡ് ഡിഫൻസീവ് സ്ട്രൈക്കുകൾക്കാണ് ബ്രിട്ടൻ നിലവിൽ അനുമതി നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
