വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികളെ ന്യായീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. നിലവിലെ യുദ്ധം അമേരിക്ക മുൻകൈ എടുത്ത് തുടങ്ങിയതല്ലെന്നും, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരവും ആണവായുധ നിർമ്മാണ നീക്കങ്ങളും തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വാഷിംഗ്ടണിൽ പറഞ്ഞു.
ഇറാഖ് അധിനിവേശം പോലെ അന്ത്യമില്ലാത്ത ഒരു യുദ്ധമല്ലിതെന്നും, കൃത്യമായ ലക്ഷ്യങ്ങളുള്ള സർജിക്കൽ ഓപ്പറേഷൻ ആണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇറാനിലെ ഭരണമാറ്റമല്ല അമേരിക്കയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഹെഗ്‌സെത്ത് പറയുമ്പോഴും, നിലവിലെ ഭരണകൂടത്തിൽ മാറ്റങ്ങൾ വന്നുകഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കൻ സൈന്യത്തിന് നേരെ ആക്രമണം നടത്താൻ ഇറാൻ വലിയ തോതിൽ ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനെതിരായ നീക്കം ആദ്യ ഘട്ടത്തിൽ മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ യുഎസ് സൈനിക ശേഷി മിഡിൽ ഈസ്റ്റിലേക്ക് എത്തിക്കുമെന്നും സംയുക്ത സൈനിക മേധാവി ഡാൻ കെയ്ൻ അറിയിച്ചു. ഈ ഓപ്പറേഷനിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പരമോന്നത നേതാവ് ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ, യുദ്ധം അതിശക്തമായി തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. കൊല്ലപ്പെട്ട യുഎസ് സൈനികർക്ക് പകരമായി ശക്തമായ തിരിച്ചടി നൽകുമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
