അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഏറെ നാളായി കാത്തിരുന്ന രേഖകൾ പുറത്തുവിട്ടു. എന്നാൽ, പുറത്തുവന്ന പല രേഖകളിലും കടുത്ത തിരുത്തലുകൾ വരുത്തി വിവരങ്ങൾ മറച്ചുവെച്ച നടപടിക്കെതിരെ അമേരിക്കൻ ജനപ്രതിനിധികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിയമപ്രകാരം നൽകേണ്ട എല്ലാ വിവരങ്ങളും പുറത്തുവിടാൻ ട്രംപ് ഭരണകൂടം തയ്യാറായില്ലെന്നും ഇത് നിയമലംഘനമാണെന്നും അവർ ആരോപിക്കുന്നു.
എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം വെള്ളിയാഴ്ചയ്ക്കകം എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, ഇതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രധാനപ്പെട്ട പല ഭാഗങ്ങളും കറുത്ത മഷി ഉപയോഗിച്ച് മറച്ച നിലയിലാണ് പുറത്തുവന്നത്.
ഏതാണ്ട് 500-ലധികം പേജുകൾ ഇത്തരത്തിൽ പൂർണ്ണമായും വായിക്കാൻ കഴിയാത്ത വിധം സെൻസർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരകളുടെ സ്വകാര്യത സംരക്ഷിക്കാനാണ് തിരുത്തലുകൾ വരുത്തിയതെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അവകാശപ്പെടുമ്പോഴും, പ്രമുഖ വ്യക്തികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം സംശയിക്കുന്നു.
ഡെമോക്രാറ്റിക് ജനപ്രതിനിധിയായ റോ ഖന്ന, റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസി എന്നിവർ ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. നിയമത്തിന്റെ അന്തസ്സത്തയും അക്ഷരങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഇവർ പറഞ്ഞു. സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷൂമറും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പല രേഖകളും ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും വരും ആഴ്ചകളിൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ അറിയിച്ചു.
ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം എപ്‌സ്റ്റീൻ കേസിലെ സുതാര്യത ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, ഇപ്പോഴത്തെ നടപടികൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് അമേരിക്കയിൽ വഴിമരുന്നിട്ടിരിക്കുന്നത്.
English Summary: US lawmakers have criticized the Trump administration for heavy redactions in the newly released Jeffrey Epstein documents. While the Justice Department released thousands of pages, hundreds remain blacked out, leading to allegations of non compliance with the transparency law.
Tags: Epstein files, USA News, USA News Malayalam, Jeffrey Epstein documents, Donald Trump, US Justice Department, Malayalam News, News Malayalam, Latest Malayalam News, Vachakam News
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
