വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍നിര ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസും തമ്മിലുള്ള നിയമപോരാട്ടവും ഭിന്നതയും മുന്‍പെങ്ങുമില്ലാത്തവിധം രൂക്ഷമാകുന്നു. ഖത്തര്‍ സര്‍ക്കാരില്‍ നിന്ന് സമ്മാനമായി ലഭിച്ച് 400 ദശലക്ഷം ഡോളര്‍ ചെലവിട്ട് നവീകരിച്ച പുതിയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലെ സുരക്ഷാ പോരായ്മകളെക്കുറിച്ച് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് യു.എസ് നീതിന്യായ വകുപ്പ് സമന്‍സ് അയച്ചതാണ് പുതിയ വിവാദത്തിന് കാരണം.
ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സമന്‍സ് കൈമാറിയത്.
മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ രേഖകള്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങളുടെ ഫോണ്‍ കോളുകള്‍ വരെ നിരീക്ഷണത്തിലാക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചതായി ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ ഈ നീക്കത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായും വന്‍ ഭീഷണിയായും വാഷിംഗ്ടണ്‍ പോസ്റ്റ് മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാര്‍ട്ടി ബാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമര്‍ശിച്ചു. വാര്‍ത്ത ചോര്‍ത്തിയ വ്യക്തികളെ കണ്ടെത്താനെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരെയും അവരുടെ ഉറവിടങ്ങളെയും ഭയപ്പെടുത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് പെന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മകള്‍ ആരോപിച്ചു.
അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത് അന്വേഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മാധ്യമപ്രവര്‍ത്തരെയല്ല, മറിച്ച് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിടുന്നതെന്നും വകുപ്പ് വാദിക്കുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയ നടപടിക്കെതിരെ മാധ്യമ പ്രവര്‍ത്തകരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനായി ന്യൂയോര്‍ക്ക് ടൈംസ് മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ സമന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
