തിരുത്തപ്പെടേണ്ട വഴികൾ

JUNE 28, 2026, 10:58 PM

ഒരു ചെറിയ ഗ്രാമത്തിലെ മനോഹരമായ ഒരു വീട്ടിലായിരുന്നു ആ അപ്പനും അമ്മയും അവരുടെ ഏക മകനും ജീവിച്ചിരുന്നത്. പുറമെനിന്ന് നോക്കുന്നവർക്ക് സന്തോഷം നിറഞ്ഞൊരു കുടുംബം. എന്നാൽ ആ വീടിന്റെ ചുവരുകൾക്ക് പറയാൻ മറ്റൊരു കഥയുണ്ടായിരുന്നു.

മകന് പ്രായപൂർത്തിയായതോടെ അപ്പനും അവനും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായി. ചെറിയ കാര്യങ്ങൾക്ക് തുടങ്ങുന്ന തർക്കങ്ങൾ വലിയ വഴക്കുകളിലാണ് കലാശിച്ചിരുന്നത്. ദേഷ്യം വന്നാൽ മകൻ നിയന്ത്രണം വിട്ട് വീട്ടിലെ സാധനങ്ങൾ എടുത്തുപൊട്ടിക്കും. കൺമുന്നിൽ കാണുന്നതെല്ലാം തല്ലിത്തകർക്കുമ്പോൾ അവന്റെ ഉള്ളിലെ ദേഷ്യം വാക്കുകളായി പുറത്തുവരും:

'I hate this house! I hate you all! എന്തിനാ എന്നെ ഈ വീട്ടിൽ ജനിപ്പിച്ചത്? എനിക്ക് വെറുപ്പാണ് ഈ ജീവിതം!'

vachakam
vachakam
vachakam

മകന്റെ ഈ വാക്കുകൾ അപ്പന്റെ നെഞ്ചിൽ ആണിയടിച്ചു കയറ്റുന്നത് പോലെയായിരുന്നു. പ്രായമായി വരുംതോറും മകൻ കൂടുതൽ അസംതൃപ്തനും അക്രമാസക്തനുമായി മാറുന്നത് ആ പിതാവിന് താങ്ങാൻ കഴിഞ്ഞില്ല. മകന്റെ ഭാവിയെക്കുറിച്ചുള്ള ആധി അദ്ദേഹത്തെ ഒരു ധ്യാനഗുരുവിന്റെ അടുക്കൽ എത്തിച്ചു.

അപ്പൻ തന്റെ സങ്കടങ്ങളെല്ലാം ആ ധ്യാനഗുരുവിന് മുന്നിൽ ഒഴുക്കി. എല്ലാം ശാന്തമായി കേട്ട ശേഷം, ആത്മീയഗുരു പിതാവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ഒരു ചെറിയ ഉപദേശം നൽകി:

'ഇനി അടുത്ത തവണ അവൻ ഇതുപോലെ വഴക്കുണ്ടാക്കുമ്പോൾ, നീ തിരിച്ച് ദേഷ്യപ്പെടരുത്. പകരം ഞാൻ പറയുന്ന ഈയൊരു കാര്യം ശാന്തമായി അവനോട് പറയുക...' ഗുരു ഒരു ഉപദേശം അപ്പന് ഉപദേശിച്ചുകൊടുത്തു.

vachakam
vachakam
vachakam

കുറച്ചു ദിവസങ്ങൾ കടന്നുപോയി. പ്രതീക്ഷിച്ചതുപോലെ ഒരു ദിവസം നിസ്സാരമായ ഒരു കാര്യത്തിന് മകൻ വീണ്ടും പെട്ടെന്ന് പൊട്ടിത്തെറിച്ചു. സാധനങ്ങൾ വലിച്ചെറിഞ്ഞ് അവൻ പതിവുപോലെ ശാപവാക്കുകൾ വിളിച്ചുപറയാൻ തുടങ്ങി.

എന്നാൽ ഇത്തവണ അപ്പൻ തിരിച്ച് ബഹളമുണ്ടാക്കിയില്ല. അദ്ദേഹം ശാന്തനായി മകന്റെ അരികിലേക്ക് നടന്നുചെന്നു.

'മോനെ, എനിക്ക് നിന്നോടൊന്ന് സംസാരിക്കണം.' അപ്പന്റെ ശബ്ദത്തിൽ മുൻപൊന്നുമില്ലാത്ത ഒരു ഗൗരവവും ശാന്തതയുമുണ്ടായിരുന്നു.

vachakam
vachakam
vachakam

'എനിക്കിപ്പോൾ ഒന്നും സംസാരിക്കാനില്ല!' മകൻ ദേഷ്യപ്പെട്ട് കൊണ്ട്  അവിടുന്ന് പോകാൻ ആഞ്ഞു.

പക്ഷേ, അപ്പൻ നിർബന്ധമായി നമുക്ക്  സംസാരിച്ചിട്ടേ വീട്ടിൽ നിന്ന് പോകാൻ പാടുള്ളൂ എന്ന്, സ്‌നേഹത്തോടെ അഭ്യർത്ഥിച്ചു: 'ഇല്ല മകനേ, ഇന്ന് നീ ഇത് കേട്ടേ തീരൂ. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.' അപ്പന്റെ നിർബന്ധത്തിന് മുന്നിൽ ഒടുവിൽ അവൻ ദേഷ്യത്തോടെയാണെങ്കിലും കേൾക്കാൻ തയ്യാറായി നിന്നു.

അപ്പൻ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു തുടങ്ങി:

'മോനെ... എനിക്ക് ജോലി കിട്ടിയ ആ ചെറുപ്പകാലത്ത്, എനിക്കും ഒരു കുടുംബം വേണമെന്ന് തോന്നി. അങ്ങനെ നമ്മുടെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച ഒരു വിവാഹമായിരുന്നു എന്റേതും നിന്റെ അമ്മയുടേതും. ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.

അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ നിന്റെ അമ്മ ഗർഭിണിയാണെന്ന വിവരം ഞാനറിഞ്ഞു. എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. അധികം വൈകാതെ, ഒരു കുഞ്ഞുമാലാഖയെപ്പോലെ നീ ഞങ്ങളുടെ കൈകളിലേക്ക് വന്നു...'

അപ്പന്റെ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. അദ്ദേഹം തുടർന്നു:

'നിന്നോട് ഞങ്ങൾക്ക് എന്തൊരു സ്‌നേഹമായിരുന്നെന്ന് അറിയാമോ? ഞങ്ങൾ നിന്നെ എന്തുമാത്രം ഉമ്മ വെച്ചിട്ടുണ്ടെന്നറിയാമോ? അത്രമേൽ ലാളിച്ചും നെഞ്ചോട് ചേർത്തതുമാണ് ഞങ്ങൾ നിന്നെ വളർത്തിയത്. നീയിപ്പോൾ ഒരു പ്രായപൂർത്തിയായ മകനായിക്കഴിഞ്ഞു. പക്ഷേ, നീയിപ്പോൾ എപ്പോഴും അസംതൃപ്തനാണ്. എന്തുകൊണ്ടാണ് നിനക്ക് ദൈവം ദാനമായി തന്ന ഈ ജീവിതവും ഞങ്ങളോടും ഇത്ര വെറുപ്പ് എന്ന് എനിക്കറിയില്ല. നമ്മുടെ സാഹചര്യങ്ങളും കുടുംബപശ്ചാത്തലവും വെച്ച് ഒരു മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ നിനക്കായി ചെയ്തുതന്നിട്ടുണ്ട്...'

അപ്പൻ ഒരു നിമിഷം നിർത്തി, മകന്റെ തോളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു:

'പക്ഷേ മകനേ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. സത്യത്തിൽ നമ്മൾ രണ്ടുപേരെയും ദൈവം ചതിക്കുകയായിരുന്നു! നീ ജനിക്കാൻ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഇതുപോലൊരു സാധാരണ വീടോ, ഞങ്ങളെപ്പോലെയുള്ള മാതാപിതാക്കളെയോ ആയിരുന്നില്ല. അതുപോലെ തന്നെ, ഞാനും പ്രതീക്ഷിച്ചത് നിന്നെപ്പോലെ എപ്പോഴും വഴക്കുണ്ടാക്കുന്ന ഒരു മകനെയല്ല; മറിച്ച് ഞങ്ങളെ തിരിച്ച് സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു മകനെയായിരുന്നു. നമുക്ക് രണ്ടുപേർക്കും  ആഗ്രഹിച്ചതല്ല നമുക്ക് കിട്ടിയത്...'

മകൻ ഒന്നും മിണ്ടാനാകാതെ സ്തബ്ധനായി നിന്നു. അപ്പൻ അവന്റെ കണ്ണുകളിലേക്ക് നോക്കി അവസാനമായി ആ ഉപദേശം നൽകി:

'അതുകൊണ്ട് മകനേ... നിനക്ക് ഈ വീടും ഞങ്ങളും ഒരു ഭാരമാണെങ്കിൽ, ഇന്ന് മുതൽ നിന്റെ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഞാൻ നിനക്ക് തരുന്നു. നിനക്ക് സന്തോഷം തരുന്ന ആ ജീവിതത്തിലേക്ക് നിനക്ക് പോകാം...'

അതുവരെ ദേഷ്യത്തോടെ നിന്നിരുന്ന മകന്റെ ഉള്ളിലേക്ക് അപ്പന്റെ ആ വാക്കുകൾ ഒരു കുന്തം പോലെ തറച്ചുകയറി. അപ്പൻ പറഞ്ഞതിലെ യാഥാർഥ്യവും അതിനു പിന്നിലെ സ്‌നേഹവും വേദനയും അവൻ ആദ്യമായി തിരിച്ചറിയുകയായിരുന്നു. തന്റെ വാശിക്ക് മുന്നിൽ അപ്പൻ തോറ്റുതരികയല്ല, മറിച്ച് തന്നെ ജീവിതത്തിന്റെ വലിയൊരു സത്യം പഠിപ്പിക്കുകയായിരുന്നു എന്ന് അവൻ മനസ്സിലാക്കി. അവന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകാൻ തുടങ്ങി.......

ലഭിക്കാതെ പോയ നൽവരങ്ങളെ ഓർത്ത് സങ്കടപ്പെടാതെ ദാനമായി കിട്ടിയ  കൊച്ചുകൊച്ചു സന്തോഷങ്ങളെ ഓർത്ത് ജീവിക്കുവാനുള്ള ഒരു വഴി തിരഞ്ഞെടുക്കാനുള്ള ഭാഗ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

സണ്ണി മാളിയേക്കൽ, ഡാളസ്, ടെക്‌സസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam