വാഷിംഗ്ടൺ ഡി.സി : വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങൾ മറച്ചുവെച്ചും അമേരിക്കൻ പൗരത്വം നേടിയവർക്കെതിരെ കർശന നടപടിയുമായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ട് പേരുടെ പൗരത്വം കഴിഞ്ഞദിവസം റദ്ദാക്കി.
നിയമവിരുദ്ധമായി ആയുധക്കടത്ത് നടത്തിയ യുക്രെയ്ൻ സ്വദേശി വ്‌ലാഡിമിർ വോൾഗയേവ്, ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തിയ മിറെലിസ് കബരേര ഡയസ് എന്നിവരുടെ പൗരത്വമാണ് കോടതി റദ്ദാക്കിയത്.
പൗരത്വത്തിന് അപേക്ഷിക്കുന്ന സമയത്ത് തങ്ങളുടെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചു എന്നതും, പൗരത്വത്തിന് ആവശ്യമായ 'നല്ല സ്വഭാവരീതി ' പാലിച്ചില്ല എന്നതുമാണ് ഇവർക്കെതിരെയുള്ള പ്രധാന കണ്ടെത്തൽ.
'അമേരിക്കൻ പൗരത്വം എന്നത് വിശുദ്ധമായ ഒരു പദവിയാണ്, അത് കള്ളത്തരത്തിലൂടെ നേടിയെടുക്കാനുള്ളതല്ല,' എന്ന് അറ്റോർണി ജനറൽ പമേല ബോണ്ടി വ്യക്തമാക്കി.
പൗരത്വ നടപടികൾക്കിടെ തെറ്റായ വിവരങ്ങൾ നൽകുകയോ സത്യം മറച്ചുവെക്കുകയോ ചെയ്യുക, അപേക്ഷ നൽകുന്ന സമയത്ത് പൗരത്വത്തിന് ആവശ്യമായ നിയമപരമായ യോഗ്യതകൾ ഇല്ലാതിരിക്കുക എന്നീ രണ്ട് കാരണങ്ങളാണ് പ്രധാനമായും പൗരത്വം റദ്ദാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ ഇത്തരം കേസുകൾ കുറവാണെങ്കിലും (വർഷത്തിൽ ശരാശരി 11 എണ്ണം), കുടിയേറ്റ ഏജൻസികൾ കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
