ന്യൂഡൽഹി: അന്താരാഷ്ട്ര കപ്പൽ പാതകളിലെ ആക്രമണങ്ങളിലും ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളിലും കടുത്ത നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ലോക്‌സഭയിൽ വ്യക്തമാക്കി. പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുടെ വ്യാപാര-ഊർജ്ജ മേഖലകളിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നയതന്ത്രതലത്തിൽ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. യുദ്ധാന്തരീക്ഷം നിലനിൽക്കുമ്പോഴും ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഹോർമുസ് കടലിടുക്ക് എത്രത്തോളം നിർണ്ണായകമാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, വളം എന്നിവയുടെ വലിയൊരു ഭാഗം എത്തുന്നത് ഈ പാതയിലൂടെയാണ്. നിലവിലെ സാഹചര്യത്തിൽ ഈ വഴിയിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധിയുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇന്ത്യയുടെ എൽ.പി.ജി (LPG) ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
ഈ സാഹചര്യത്തിൽ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ആഗോള വിപണിയിലെ അസ്ഥിരത സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കാതിരിക്കാൻ വിതരണ ശൃംഖലകൾ (Supply Chains) സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
