ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ വിപ്ലവകരമായ നീക്കവുമായി ഡൽഹി പൊതുമരാമത്ത് വകുപ്പ് (PWD). റോഡുകളുടെ പുനരുദ്ധാരണവും ടാറിംഗും പൂർത്തിയായാൽ ഏഴ് ദിവസത്തിനകം പ്രധാന കവലകളിലും ബസ് സ്റ്റോപ്പുകളിലും ക്യുആർ കോഡുകൾ (QR Codes) പതിച്ച ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു.
റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനും പൊതുജനങ്ങൾക്ക് നേരിട്ട് അഭിപ്രായങ്ങൾ അറിയിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ റോഡിന്റെ നീളം, അവസാനമായി അറ്റകുറ്റപ്പണി നടത്തിയ തീയതി, കരാറുകാരന്റെ വിവരങ്ങൾ, നിർമ്മാണ ചെലവ്, അറ്റകുറ്റപ്പണി ഉറപ്പുനൽകുന്ന കാലാവധി (Defect Liability Period) തുടങ്ങിയ പ്രധാന വിവരങ്ങൾ പൊതുജനങ്ങൾക്ക് തൽസമയം ലഭ്യമാകും.
പദ്ധതിയെക്കുറിച്ച് വിവരങ്ങൾ നൽകുന്നതിനൊപ്പം ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനവും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലുണ്ട്. റോഡ് നിർമ്മാണത്തിലെ അപാകതകളോ ഗുണനിലവാരമില്ലായ്മയോ ശ്രദ്ധയിൽപ്പെട്ടാൽ ക്യുആർ കോഡ് വഴി നേരിട്ട് അധികൃതരെ അറിയിക്കാം.
ഭരണം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് പി.ഡബ്ല്യു.ഡി മന്ത്രി പർവേശ് സാഹിബ് സിംഗ് പറഞ്ഞു. "സുതാര്യത എന്നാൽ കേവലം വിവരങ്ങൾ പങ്കുവെക്കൽ മാത്രമല്ല, ജനങ്ങളുടെ വാക്കുകൾക്ക് കാതോർക്കൽ കൂടിയാണ്," അദ്ദേഹം വ്യക്തമാക്കി.
റോഡ് പണി കഴിഞ്ഞ് 10 ദിവസത്തിനകം നിർമ്മാണം പൂർത്തിയായ റിപ്പോർട്ട് സമർപ്പിക്കണം.ബോർഡുകളുടെ ഡിസൈൻ, വലിപ്പം, വ്യക്തത എന്നിവയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. ഓരോ തവണ പുതിയ അറ്റകുറ്റപ്പണികൾ നടക്കുമ്പോഴും ക്യുആർ കോഡിലെ വിവരങ്ങൾ പുതുക്കേണ്ടത് നിർബന്ധമാണ്.
ജനസാന്ദ്രതയേറിയ ഇടങ്ങളിലും പ്രധാന കവലകളിലും ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ അഴിമതി കുറയ്ക്കാനും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാനും സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
