രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ എൺപതാം വർഷം. വിയറ്റ്നാം യുദ്ധം സമാപിക്കുകയും വിയറ്റ്നാമുകളുടെ പുനരേകീകരണം നടക്കുകയും ചെയ്തതിന്റെ അൻപതാം വർഷം. നമ്മെ സംബന്ധിച്ച് അഭിശപ്തമായ അടിയന്തരാവസ്ഥയുടെ അൻപതാം വർഷം. 2025ന്റെ പ്രത്യേകതകൾ പലതാണ്. അൻപതിന്റെ ഓർമയ്ക്ക് സ്വർണത്തിന്റെ നിറമാണ് കല്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അത് സുവർണജൂബിലിയാകുന്നത്. അടിയന്തരാവസ്ഥയുടെ നിറം കറുപ്പാണ്. സ്വാതന്ത്ര്യത്തിന്റെ വിളക്കണഞ്ഞപ്പോഴുണ്ടായ ഇരുട്ടിന്റെ കറുപ്പ്.
ജനാധിപത്യത്തെ മൃതാവസ്ഥയിലാക്കിയ ഏകാധിപത്യത്തിന്റെ നിറമാണത്. കരാളവും ഭീതിദവുമായ ഓർമയുടെ അമ്പതാമാണ്ടിനെ കനകജൂബിലിയെന്നു വിളിക്കാമോ?ഓർമിക്കാനുള്ളതാണ് ജൂബിലി. ഇരുപത്തിയഞ്ചാമത്തെ വയസിൽ വസ്ത്രാക്ഷേപത്തിനും ബലാൽസംഗത്തിനും വിധേയമായി ജീവച്ഛവമായി മാറിയ റിപ്പബ്ളിക്കിനെ വീണ്ടെടുക്കപ്പെട്ട ആരോഗ്യത്തോടെ എഴുപത്തിയഞ്ചിലെത്തിച്ച ജനങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെ ഓർമകൾ ആഘോഷിക്കപ്പെടാനുള്ളതാണ്.
കാഴ്ചയിലില്ലാതിരുന്ന കല്ലിൽത്തട്ടി അപ്രതീക്ഷിതമായി വീണ അവസ്ഥയായിരുന്നു അടിയന്തരാവസ്ഥ. ഒരേ കല്ലിൽത്തട്ടി വീണ്ടും വീഴുന്നത് നാണക്കേടാണെന്ന് റോമൻ റിപ്പബ്ളിക്കിന്റെ അപചയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ സിസെറോ പറഞ്ഞു. വീഴാതിരിക്കുന്നതിന് കരുതൽ വേണം. ഓർമയാണ് കരുതൽ. അതുകൊണ്ട് ഓർമിക്കുന്നതിനുള്ള അവസരങ്ങൾ ഓർമിക്കപ്പെടണം. ജനാധിപത്യത്തിന്റെ ജനിയും പുനർജനിയും മാത്രമല്ല ചരമദിനങ്ങളും ഓർമിക്കാനുള്ളതാണ്. എഴുപത്തിയഞ്ച് മാത്രമല്ല എഴുപത്തിയേഴും ഓർമിക്കപ്പെടണം. എൺപതും ഓർമയിൽ വേണം. ജനാധിപത്യത്തിൽ വിലപ്പെട്ട പാഠങ്ങളാണ് ഈ വർഷങ്ങൾ നൽകിയത്.
ഏകാധിപതികൾ എങ്ങനെയുണ്ടാകുന്നുവെന്നും അവരുടെ ഭ്രാന്തിന് വിവേകമുള്ള മനുഷ്യർ എപ്രകാരം വഴിപ്പെടുന്നുവെന്നും നീറോ മുതൽ ഹിറ്റ്ലർ വരെയുള്ള ഏകാധിപതികളുടെ ചരിത്രം വായിക്കുമ്പോൾ തോന്നിയിട്ടുണ്ട്. ഇന്ത്യയിലെ അടിയന്തരാവസ്ഥ അതിനുള്ള ഉത്തരം നൽകി. പഞ്ചായത്തംഗംപോലുമല്ലാത്ത അവിവേകിയായ ഒരു ചെറുപ്പക്കാരൻ സ്വന്തം അമ്മയെ മാനസികമായി ബന്ദിയാക്കി പ്രധാനമന്ത്രിയുടെ അധികാരം കൈയാളിയ നാളുകളായിരുന്നു അത്. അയാളുടെ ഭ്രാന്ത് മറ്റുള്ളവർ സുബോധത്തോടെ ശിരസാ വഹിച്ചു.
ഭ്രാന്തുണ്ടെങ്കിൽ ആജ്ഞാപനത്തിനു കരുത്ത് കൂടും. കലിഗുള മുതൽ തുഗ്ളക് വരെയുള്ള ഏകാധിപതികൾ അവർക്ക് തോന്നിയത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിച്ചവരാണ്. അതാണ് ഏകാധിപത്യത്തിന്റെ മാസ്മരികത. എല്ലാവരും എപ്പോഴും എന്തെങ്കിലും പ്രതീക്ഷിക്കുന്നവരാകയാൽ പിസയിലെ ഗോപുരംപോലെ അവർ അധികാരകേന്ദ്രത്തിലേക്ക് ചാഞ്ഞും ചരിഞ്ഞും നിൽക്കും. നടപടിയിലല്ലാതെ നടപടിക്രമത്തിൽ വിശ്വാസമില്ലാത്തതിനാൽ ഏകാധിപതിയിൽനിന്ന് എപ്പോഴും എന്തും പ്രതീക്ഷിക്കാം.
ഞാനാണു രാഷ്ട്രം എന്ന് ഫ്രാൻസിലെ ലൂയി ചക്രവർത്തി പറഞ്ഞത് രാജാധികാരത്തെ ദൈവദത്തമായി കണ്ടുകൊണ്ടായിരുന്നു. ജനാധിപത്യത്തിൽ അധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ്. അതിനു വിരുദ്ധമായി ഇന്ദിരയാണിന്ത്യ എന്ന മുദ്രാവാക്യം ഇന്ത്യയിലും കോൺഗ്രസുകാർ മുഴക്കി. മുത്തച്ഛനും അമ്മയും പ്രധാനമന്ത്രിയായതുകൊണ്ട് ഇളമുറക്കാരന് അധികാരത്തിന്റെ തഴമ്പ് തടവിയെടുക്കാൻ കഴിയുമോ? ഉപഹാരമായി ലഭിച്ച ചെങ്കോൽ മ്യൂസിയത്തിലേക്കു മാറ്റി വംശപരമ്പര എന്ന സിദ്ധാന്തത്തെ നിരാകരിച്ച നെഹ്റുവിന്റെ പിൻമുറക്കാർക്ക് അത്തരം അതിമോഹങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു.
അമ്മയുടെയും മകന്റെയും ന്യായീകരണമില്ലാത്ത ദുർമോഹത്തിൽനിന്നാണ് അടിയന്തരാവസ്ഥയെന്ന ദുരവസ്ഥയുണ്ടായത്. ഏകാധിപത്യവും ഫാസിസവും വികാരരഹിതമായി സംയോജിച്ചപ്പോഴാണ് അടിയന്തരാവസ്ഥയെന്ന കിരാതവാഴ്ചയുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം തിരുത്താൻ കഴിയാതെതപോയ അപഭ്രംശത്തിൽ അകപ്പെട്ടപ്പോഴാണ് അടിയന്തരാവസ്ഥയുണ്ടായത്. ബുദ്ധിമാന്ദ്യമുള്ള മകന്റെയും ബുദ്ധിയില്ലാത്ത അമ്മയുടെയും ബുദ്ധിമോശമായിരുന്നു അത്. അധികാരം നിലനിർത്താൻ അടിയന്തരാവസ്ഥ ആവശ്യമില്ലായിരുന്നു. അലഹാബാദ് ഹൈക്കോടതി സൃഷ്ടിച്ച പ്രതിബന്ധം സുപ്രീംകോടതി നീക്കിക്കൊടുക്കുമായിരുന്നു.
അടിയന്തരാവസ്ഥയുടെ ഫലസിദ്ധിക്ക് നൃശംസതയോളമെത്തുന്ന അക്രമാസക്തമായ അത്യാചാരങ്ങൾ ആവശ്യമില്ലായിരുന്നു. സഞ്ജയ് ഗാന്ധിക്ക് അധികാരത്തിന്റെ ആരൂഢം നിർമിക്കാൻ കക്കയത്ത് രാജനെ ഉരുട്ടിക്കൊല്ലണമായിരുന്നുവോ? ഈച്ചരവാരിയരുടെ മകൻ എൻജിനീയറായാൽ ഡോക്ടറുടെ പിതാവായ അച്യുതമേനോന് എന്തു നഷ്ടം? കർണാടകയിൽ സ്നേഹലതാ റെഡ്ഡി എന്ന നടി ഇന്ദിര ഗാന്ധിക്കോ മരുമകൾ മേനക ഗാന്ധിക്കോ ഭീഷണിയായതുകൊണ്ടാണോ അവരെ ദയാരഹിതമായി ജയിലിൽ പാർപ്പിച്ച് ജീവഹാനി വരുത്തിയത്? അടിയന്തരാവസ്ഥയിലെ ഓരോ രക്തസാക്ഷിയുടെയും സ്മരണയെ മുൻനിർത്തി ഈ ചോദ്യങ്ങൾ ഇന്നും വിഹ്വലതയോടെ ചോദിക്കേണ്ടിവരുന്നു.
പൊലീസിലെ കീരിക്കാടന്മാരായിരുന്നു ജയറാം പടിക്കലും പുലിക്കോടൻ നാരായണനും. ഇവരെ മുന്നിൽ നിർത്തിയാണ് അച്യുതമേനോനും കരുണാകരനും ചേർന്ന് അടിയന്തരാവസ്ഥയെ കേരളത്തിൽ മൂടിവയ്ക്കപ്പെട്ട ഭീകരപർവമാക്കിയത്. അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം. കരുണാനിധി ആവശ്യപ്പെട്ടു. കേരളത്തിൽ സാത്വികനായ സി.പി.ഐ മുഖ്യമന്ത്രി കോൺഗ്രസ് പ്രധാനമന്ത്രിയുടെ അടിയന്തരാവസ്ഥയിൽ സാധ്യതകൾ കണ്ടെത്തി. തിരുവല്ലയിൽ യൂഹാനോൻ മാർതോമാ മെത്രാപ്പോലിത്ത അടിയന്തരാവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ദിര ഗാന്ധിക്ക് കത്തെഴുതി. അറസ്റ്റ് ചെയ്യേണ്ടവരുടെ കേന്ദ്ര ലിസ്റ്റിൽ മെത്രാപ്പോലിത്ത ഉൾപ്പെട്ടെങ്കിലും അച്യുത മേനോന് അതിനുള്ള ധൈര്യമുണ്ടായില്ല.
1975 ജൂൺ 25 മുതൽ 1977 മാർച്ച് 23 വരെ 21 മാസം നീണ്ടുനിന്ന ഭരണഘടനാവിരുദ്ധമായ ഭരണകൂടഭീകരതയായിരുന്നു അടിയന്തരാവസ്ഥ. കേശവാനന്ദ ഭാരതിയോ ചരിത്രപരമായ പ്രാധാന്യമുള്ള ആ വിധിയുടെ ബലത്തിൽ സുപ്രീംകോടതിയോ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനെത്തിയില്ല. അടിയന്തരാവസ്ഥയിൽ ഭരണഘടന പ്രവർത്തനക്ഷമമല്ലെന്ന് ഹേബിയസ് കോർപസ് കേസിൽ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാർ പ്രഖ്യാപിച്ചു. അവർ സമ്മാനിതരായി. വിയോജിച്ച ജസ്റ്റിസ് ഖന്ന നഷ്ടപ്പെട്ടവനായി. അടിയന്തരാവസ്ഥ ഉൾപ്പെടെ ഏതവസ്ഥയിലും ജീവിക്കുന്നതിനുള്ള മനുഷ്യന്റെ അവകാശം ഇല്ലാതാകുന്നില്ലെന്ന എക്കാലത്തേക്കുമുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഖന്ന നടത്തിയത്.
ചീഫ് ജസ്റ്റിസിന്റെ കസേരയിൽ ഇരിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തി അദ്ദേഹത്തിനു വിസ്മൃതനാകേണ്ടിവന്നു. അടിയന്തരാവസ്ഥയിലെ ഡ്രാക്കുളമാരെ ഓർക്കുമ്പോൾ ഈ പ്രൊമെത്യൂസിനെ മറക്കരുത്. ആദിമവിശുദ്ധിയിൽ ഭരണഘടനയുടെ പുനഃപ്രതിഷ്ഠ സാധ്യമാക്കിയ പ്രധാനമന്ത്രി മൊറാർജി ദേശായിയെയും അദ്ദേഹത്തിന്റെ നിയമമന്ത്രി ശാന്തിഭൂഷണെയും വിസ്മരിക്കരുത്. പ്രധാനമന്ത്രിക്ക് തോന്നുമ്പോൾ രാഷ്ട്രപതിഭവനിലേക്ക് ദൂതനെ അയച്ച് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പിട്ടു വാങ്ങാൻ കഴിയാത്ത വിധം ഭരണഘടനയിലെ വ്യവസ്ഥകൾ കർശനമാക്കിയെന്നതാണ് കാലാവധി പൂർത്തിയാക്കാൻ കഴിയാതെപോയ ജനതാ ഗവൺമെന്റിന്റെ ഏറ്റവും മികച്ച നേട്ടം.
ഇന്ദിര ഗാന്ധിയേക്കാൾ ഒട്ടും കുറവല്ലാത്ത ഏകാധിപത്യ പ്രവണത കാട്ടാൻ പ്രാപ്തിയുള്ള പ്രധാനമന്ത്രി നമുക്കുണ്ട്. പക്ഷേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയില്ല. അതുകൊണ്ട് ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയും സാഹചര്യവും കാണുമ്പോൾ നാം അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറയുന്നു. പ്രഖ്യാപിക്കാൻ കഴിയാത്തതുകൊണ്ടാണ് അത് അപ്രഖ്യാപിതമാകുന്നത്. എവ്വിധമുള്ള അടിയന്തരാവസ്ഥയാണെങ്കിലും അംഗീകരിക്കുന്നില്ലെന്ന ജനങ്ങളുടെ 1977ലെ പ്രഖ്യാപനം നിയമത്തിന്റെ പിൻബലത്തോടെ ഇന്നും നിലനിൽക്കുന്നുണ്ട്.
1977ലെന്നപോലെ 2024ലും റിപ്പബ്ളിക്കിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള വോട്ടായിരുന്നു ജനങ്ങളുടേത്. നാനൂറിൽ കുറയാതെ സീറ്റ് നേടി ഭരണഘടനയെ തോന്നുംപടിയാക്കുമെന്ന് വീമ്പ് പറഞ്ഞവർക്ക് മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള കേവലഭൂരിപക്ഷംപോലും ജനങ്ങൾ നൽകിയില്ല. കോൺഗ്രസിനുള്ള ശിക്ഷ തുടരുമ്പോഴും ജനങ്ങളുടെ ജാഗ്രതയിൽ അയവുണ്ടാകുന്നില്ല. ഉണ്ടാകാനും പാടില്ല.നിതാന്തമായ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിനു നൽകേണ്ട വില എന്നു പറയുന്നത് വെറുതെയല്ല. മാനം കറുക്കുമ്പോഴേ പേമാരിയുടെ സാധ്യത അറിയണം.
വിളക്കുകൾ അണഞ്ഞ രാത്രി-ഓർമയിലെ അടിയന്തരാവസ്ഥ എന്ന പുസ്തകം ലേഖകന്റേതായുണ്ട്.
ഡോ. സെബാസ്റ്റ്യൻ പോൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്