ബംഗളൂരു: രാജ്യത്തെ ഞെട്ടിച്ച് സുപ്രീം കോടതിയുടെ വ്യാജ ഉത്തരവ് ചമച്ച് ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജീവപര്യന്തം തടവുകാരന്‍ രക്ഷപ്പെട്ടു. മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ശങ്കര്‍ എ. ആരാധ്യ (ശങ്കര്‍ അറുമുഖം) എന്ന പ്രതിയാണ് ജയില്‍ അധികൃതരെ ഒന്നടങ്കം കബളിപ്പിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാമ്യത്തിലിറങ്ങിയത്. അതീവ സുരക്ഷയുള്ള ജയില്‍ പരിസരത്തുനിന്നുണ്ടായ ഈ വന്‍ സുരക്ഷാവീഴ്ച ഇപ്പോഴാണ് പുറത്തുവരുന്നത്.
2001-ല്‍ നടന്ന പ്രമാദമായ തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതി ശങ്കറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി, 2018 നവംബറില്‍ തനിക്ക് സുപ്രീം കോടതിയില്‍ നിന്ന് ശിക്ഷാ ഇളവ് ലഭിച്ചതായുള്ള രേഖകള്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. ഉത്തരവില്‍ നിര്‍ദേശിച്ചിരുന്ന 10,000 രൂപ പിഴയും ഒടുക്കി 2018 നവംബര്‍ 13 ന് ഇയാള്‍ ജയിലിന് പുറത്തിറങ്ങി.
ജയില്‍ ഡയറക്ടര്‍ ജനറലിന് ലഭിച്ച അജ്ഞാത പരാതിയെത്തുടര്‍ന്ന് ഡിഐജി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് വിശ്വസിക്കാനാകാത്ത ഈ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ജയില്‍ അധികൃതര്‍ ന്യൂഡല്‍ഹിയിലെ സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാറുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഈ പേരില്‍ ഒരു റിലീസ് ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടേയില്ലെന്ന് സ്ഥിരീകരിച്ചത്.
സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവുകള്‍ സാധാരണയായി ഔദ്യോഗിക ഇലക്ട്രോണിക് ചാനലുകള്‍ വഴിയാണ് ജയിലുകളിലേക്ക് അയക്കാറുള്ളത്. എന്നാല്‍ പ്രതി നേരിട്ട് എത്തിച്ചതോ തപാല്‍ വഴി വന്നതോ ആയ വ്യാജ ഫിസിക്കല്‍ രേഖകള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിക്കാതെ സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോ കടുത്ത അനാസ്ഥയോ ഉണ്ടായിട്ടുണ്ടെന്നാണ് പരപ്പന അഗ്രഹാര പൊലീസിന്റെ പ്രാഥമിക നിഗമനം. നിര്‍ബന്ധിത പരിശോധനകള്‍ നടത്താതെ ഇത്രയും ഗുരുതരമായ കേസിലെ പ്രതിയെ എങ്ങനെ തുറന്നുവിട്ടു എന്നതിനെക്കുറിച്ച് നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
രേഖകള്‍ കെട്ടിച്ചമയ്ക്കല്‍, വഞ്ചന (IPC 465, 466, 468, 471, 472, 420) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ശങ്കര്‍ ആരാധ്യയെ കണ്ടെത്താന്‍ ഡിജിപി അലോക് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
