തിരുവനന്തപുരം: സിപിഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
കാമ്പസുകളിൽ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോൾ സി ഐടിയു പൊതുസ്ഥലങ്ങളിൽ ജനങ്ങളുടെ മേൽ കുതിരകയറുകയാണ്. മലപ്പുറം എടപ്പാളിൽ ചരക്കിറക്കലിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൊഴിലാളികളെ അത്രികൂരമായിട്ടാണ് സിപിഎമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കൾ മർദ്ദിച്ചത്.സി ഐടിയുവിന്റെ ആക്രമണം ഭയന്നോടിയ ഫയാസ് ഷാജഹാനെന്ന ചെറുപ്പക്കാരന് കെട്ടിടത്തിൽ നിന്ന് വീണ് ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. മറ്റുതൊഴിലാളികളെ ഫൈബർ ട്യൂബ് ലൈറ്റ് കൊണ്ടും കൈ കൊണ്ടും സി ഐടിയുകാർ മർദ്ദിച്ചെന്ന് ഫയാസിന്റെ പിതാവും കൂലി നൽകാമെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നെന്ന് കരാറുകാരനും മാധ്യമങ്ങളോട് വ്യക്തമാക്കി.എസ്.എഫ്.ഐയും സി.ഐ.ടിയും സിപിഎമ്മിന്റെ ഗുണ്ടാപ്പടയായി മാറി.ജനങ്ങളുടെ സൈ്വര്യജീവിതം തകർക്കുന്ന ഇത്തരം സംഘടനകൾക്ക് സമൂഹത്തിൽ പ്രവർത്തിക്കാനുള്ള അർഹതയില്ലെന്നും സുധാകരൻ പറഞ്ഞു.
തൊഴിലാളികളെ മർദ്ദിച്ച പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാൻ പോലീസ് മടിക്കുകയാണ്. സമാന നിലപാടാണ് കാര്യവട്ടം കാമ്പസിൽ എസ്.എഫ്.ഐ അതിക്രമം നടത്തിയപ്പോഴും പോലീസ് സ്വീകരിച്ചത്. അക്രമം നടത്തുന്നത് സിപിഎമ്മിന്റെ പ്രവർത്തകരാണെങ്കിൽ നിഷ്‌ക്രിയമാവുകയും അത് ചോദ്യം ചെയ്യാനെത്തുന്ന യുഡിഎഫിന്റെ എം.എൽ.എമാർക്കെതിരെ കേസെടുത്ത് ആത്മാർത്ഥത കാട്ടുകയും ചെയ്യുന്ന പോലീസ് നിലപാട് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്.അധികാര ഭ്രാന്ത് എന്തും ചെയ്യാനുള്ള ലൈസൻസായി സിപിഎം കാണരുത്. നിരപരാധികളെ ക്രൂരമായി മർദ്ദിക്കുന്ന സിപിഎമ്മിന്റെ രക്ഷാപ്രവർത്തന ശൈലി നാടിന് ആപത്താണ്.
ഒന്നാം പിണറായി സർക്കാർ നോക്കുകൂലി ഒഴിവാക്കി നിയമം നടപ്പാക്കിയെങ്കിലും സി ഐടിയുവിന് മാത്രം അത് ബാധകമല്ലെന്ന് നിലപാടാണ്. നോക്കുകൂലിക്കെതിരെ ഹൈക്കോടതി നിരന്തരമായി ഇടപെട്ടിട്ടും സ്വന്തം നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നതിൽ എൽഡിഎഫ് സർക്കാർ അലംഭാവം തുടർന്നു.ഇവരെ സംരക്ഷിക്കുന്ന ഇടതു സർക്കാരിന്റെ ഭരണത്തിൽ നോക്കുകൂലി നിരോധനനിയമം വെറും നോക്കുകുത്തിയാണെന്നും സുധാകരൻ പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്