നേമം: വീട്ടുമുറ്റത്തെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ച് വയസുകാരനു ദാരുണാന്ത്യം. നേമം കുളക്കുടിയൂര്‍ക്കോണത്ത് സര്‍വോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ്-ആര്യ ദമ്പതിമാരുടെ മകന്‍ ധ്രുവന്‍ ആണ് മരിച്ചത്. കിണറ്റില്‍ പാവക്കുട്ടിയെ തിരയുന്നതിനിടെ വീണതാകാമെന്നാണ് സംശയിക്കുന്നത്.
കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാല്‍ കിണറ്റില്‍ വീണത് ആരും അറിഞ്ഞിരുന്നില്ല. മകനെ കാണാത്തതിനെത്തുടര്‍ന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വൈകുന്നേരം നഴ്സറി വിട്ടുവന്നശേഷം വീട്ടുമുറ്റത്ത് രണ്ടുവയസ്സുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ധ്രുവന്‍.
പെയിന്റിങ് തൊഴിലാളിയായ അച്ഛന്‍ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ ആര്യ തുണികള്‍ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ധ്രുവനെ തിരക്കിയപ്പോള്‍ കണ്ടില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരിയെ മാത്രമാണ് കണ്ടത്. കിണറിനു സമീപത്ത് കസേര കണ്ട് സംശയം തോന്നിയാണ് കിണറ്റില്‍ പരിശോധിച്ചത്. കുട്ടി കസേരയില്‍ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തിനോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റില്‍ കിടന്നു.
അഗ്‌നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധ്രുവന്‍ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. ഒരാഴ്ച മുന്‍പ് ധ്രുവന്‍ തന്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറിലെത്തി നോക്കിയതെന്നു സംശയിക്കുന്നു. അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ ഈ പാവക്കുട്ടിയേും കിട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്