അൻവറിസത്തിൽ വട്ടം കറങ്ങുന്ന രാഷ്ട്രീയ നിലമ്പൂർ

MAY 28, 2025, 10:05 AM

നിലമ്പൂർ.. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ഏറെക്കാലം തന്റെ സ്വന്തമാക്കി വച്ചിരുന്ന കോൺഗ്രസ് മണ്ഡലം.. യു.ഡി.എഫിന്റെ ഉറച്ച കോട്ട എന്ന് ഒരു കാലത്ത് മുദ്രകുത്തിയിരുന്ന സ്ഥലം. അവിടെ രണ്ടുവട്ടം വിള്ളലുണ്ടാക്കിയ ബിസിനസുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് പി.വി.അൻവർ. എ.ഐ.സി.സി. അംഗവും, സ്വാതന്ത്ര സമര സേനാനിയുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകൻ. മലപ്പുറം എടവണ്ണ സ്വദേശി. എം.ഇ.എസ്. മമ്പാട് കോളേജിൽ യുണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായി രാഷ്ട്രീയ കളരി.

മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് യു.ഡി.എഫിൽ നിന്ന് മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ സി.പി.എം. പയറ്റിയ തന്ത്രത്തിന്റെ ഭാഗമായി പാർട്ടി ഇറക്കിയ നേതാവ്. തിരഞ്ഞെടുപ്പിൽ (2011) ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പി.കെ. ബഷീറിനോട് പരാജയം. പതിനാറാം ലോകസഭാതിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് വീണ്ടും തോൽവിയുടെ കയ്പറിഞ്ഞ നേതാവ്. 2016 ലെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും  കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ച് നിയമസഭയിൽ. ദക്ഷിണാഫ്രിക്കയിൽ മണലരിച്ച് സ്വർണം തേടുന്ന കച്ചവടം മുതൽ വാട്ടർ തീം പാർക്ക് വരെ തൊട്ടതെല്ലാം വിവാദത്തിലായ വ്യവസായ സംരംഭകൻ.

2005ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് രൂപീകരിച്ചപ്പോൾ പി.വി. അൻവറും കോൺഗ്രസ്സിൽനിന്ന് ഡി.ഐ.സിയിലെത്തി. 2007ൽ കരുണാകരനടക്കമുള്ള വലിയ വിഭാഗം കോൺഗ്രസ്സിലേക്ക് തിരിച്ചുപോയെങ്കിലും തിരിച്ചുപോവാത്ത പ്രവർത്തകരിലൊരാളായിരുന്നു പി.വി. അൻവർ.

vachakam
vachakam
vachakam

2011ലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പി.വി. അൻവറെത്തുന്നത്. മലപ്പുറം ഏറനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരം. സി.പി.എമ്മുമായി അക്കാലത്തുതന്നെ അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. 2011ൽ തന്നെ പി.വി. അൻവറിനെ പിന്തുണയ്ക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗം താല്പര്യവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ സി.പി.ഐ ശക്തമായി എതിർത്തു. വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ സി.പി.ഐയിലെ അശ്‌റഫ് അലി കാളിയത്ത് സ്ഥാനാർത്ഥിയായി. സ്വതന്ത്രനായ അൻവറിനു പുറമെനിന്ന് സി.പി.എം നൽകിയ പിന്തുണ വലുതായിരുന്നു. സി.പി.ഐ സ്ഥാനാർത്ഥി 2,700 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ 47,452 വോട്ട് പി.വി. അൻവർ നേടി. 

2014ൽ വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും പി.വി. അൻവർ സ്ഥാനാർത്ഥിയായി. സി.പി.ഐയുടെ സീറ്റാണ് വയനാടും. സത്യൻ മെകേരിയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. 20000 വോട്ടിനാണ് കോൺഗ്രസ്സിലെ എം.ഐ. ഷാനവാസിനോട് സത്യൻ മെകേരി പരാജയപ്പെട്ടത്. അൻവർ നേടിയത് 37000 വോട്ടും.

എന്നാൽ 2016ൽ എല്ലാ എതിർപ്പുകളേയും മറികടന്ന് ഔദ്യോഗിക എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിലമ്പൂരിൽ അൻവറെത്തി. പ്രദേശിക തലത്തിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളും നടന്നു. പരസ്യമായി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രകടനങ്ങൾ നടന്നു. പക്ഷേ, കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായ സംസ്ഥാന നേതൃത്വം അൻവറിൽ ഉറച്ചുനിന്നു. കോൺഗ്രസ്സിലെ ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ അൻവറിലൂടെ സി.പി.എം പിടിച്ചെടുത്തു. 1987 മുതൽ 2016 വരെ തുടർച്ചയായി കോൺഗ്രസ്സിലെ ആര്യാടൻ മുഹമ്മദായിരുന്നു നിലമ്പൂരിലെ എം.എൽ.എ. 2016ൽ മകൻ ആര്യാടൻ ഷൗക്കത്തിനെ 11000 വോട്ടിനാണ് പി.വി. അൻവർ പരാജയപ്പെടുത്തിയത്.

vachakam
vachakam
vachakam

2019ൽ പൊന്നാനിയിലും സി.പി.ഐയുടേയും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റേയും എതിർപ്പുകൾ മറികടന്ന് എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി. അൻവറിനെ സി.പി.എം മത്സരിപ്പിച്ചു. 2021ൽ വീണ്ടും നിലമ്പൂരിൽനിന്ന് നിയമസഭയിലേക്ക്. 2700 വോട്ടിന് കോൺഗ്രസ്സിലെ വി.വി. പ്രകാശിനെ പരാജയപ്പെടുത്തിയാണ് അൻവർ ജയിച്ചത്.

എന്നാൽ 2016ൽ എല്ലാ എതിർപ്പുകളേയും മറികടന്ന് ഔദ്യോഗിക എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിലമ്പൂരിൽ അൻവറെത്തി. പ്രദേശിക തലത്തിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളും നടന്നു. പരസ്യമായി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രകടനങ്ങൾ നടന്നു. പക്ഷേ, കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായ സംസ്ഥാന നേതൃത്വം അൻവറിൽ ഉറച്ചുനിന്നു. കോൺഗ്രസ്സിലെ ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ അൻവറിലൂടെ സി.പി.എം പിടിച്ചെടുത്തു. 1987 മുതൽ 2016 വരെ തുടർച്ചയായി കോൺഗ്രസ്സിലെ ആര്യാടൻ മുഹമ്മദായിരുന്നു നിലമ്പൂരിലെ എം.എൽ.എ. 2016ൽ മകൻ ആര്യാടൻ ഷൗക്കത്തിനെ 11000 വോട്ടിനാണ് പി.വി. അൻവർ പരാജയപ്പെടുത്തിയത്.

2019ൽ പൊന്നാനിയിലും സി.പി.ഐയുടേയും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റേയും എതിർപ്പുകൾ മറികടന്ന് എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി. അൻവറിനെ സി.പി.എം മത്സരിപ്പിച്ചു. 2021ൽ വീണ്ടും നിലമ്പൂരിൽനിന്ന് നിയമസഭയിലേക്ക്. 2700 വോട്ടിന് കോൺഗ്രസ്സിലെ വി.വി. പ്രകാശിനെ പരാജയപ്പെടുത്തിയാണ് അൻവർ ജയിച്ചത്.

vachakam
vachakam
vachakam

കൂടുവിട്ട പക്ഷി

എന്നാൽ സ്വതന്ത്രനായി സി.പി.എം തുറന്നുവിട്ട എം.എൽ.എ സ്വന്തം പാളയത്തിനു നേരെ തിരിഞ്ഞതോടെ വട്ടം കറങ്ങിയ രാഷ്ട്രീയ നാടകത്തിന്റെ ബാക്കി പത്രമാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. പി.വി. അൻവർ തൊടുത്തുവിട്ട ആരോപണങ്ങൾ സി.പി.എമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടിലാക്കിയതോടെ അവസാനിച്ച ഇടതു ബാന്ധവം. പാർട്ടി ലേബലിൽ ചെയ്യാൻ പറ്റാത്ത പല കാര്യങ്ങൾക്കും സ്വതന്ത്രൻ എന്ന ലേബൽ തുണയായിരുന്ന അൻവറിന് ബിസിനസിൽ ഉണ്ടായ തിരിച്ചടികൾക്ക് ആക്കം കൂട്ടിയതും സി.പി.എമ്മിനേയും പിണറായിയെയും പിണക്കിയതു തന്നെ!

തുടക്കത്തിൽ സൈബറിടങ്ങളിൽ സി.പി.എമ്മിന്റെ പ്രതിരോധമുഖമായിരുന്നു അൻവർ. അൻവറിന്റെ കുറിപ്പുകൾ പങ്കുവെയ്ക്കാൻ അണികൾ കാത്തിരുന്നു. പി.വി. അൻവർ നടത്തിയതായി ആരോപിക്കപ്പെട്ട അനധികൃത നിർമ്മാണങ്ങളും അനധികൃത ഭൂമി സ്വന്തമാക്കലും ആരോപണമുനയിലുണ്ടായിരുന്ന ബിസിനസുകളും എല്ലാം പാർട്ടി നേതാക്കളും അണികളും ന്യായീകരിച്ചു കൊണ്ടിരുന്നു. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിണറായി വിജയനിലേക്ക് നീളുന്നതിനു മുമ്പുവരെ അൻവറാണ് ശരി എന്ന് ഉറക്കെ പറഞ്ഞ പാർട്ടി അനുഭാവികളുണ്ടായിരുന്നു. ആരോപണങ്ങളുടെ മുന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേരെ തറച്ചപ്പോഴാണ് സി.പി.എം അൻവറെ എടുത്തെറിഞ്ഞത്.

മലപ്പുറത്ത് സ്വർണ്ണക്കള്ളക്കടത്ത് പെരുകുന്നുവെന്നും അതിലൂടെ വരുന്ന പണം ദേശദ്രോഹ ശക്തികൾ ഉപയോഗപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഇംഗ്ലീഷ് പത്രത്തിനു കൊടുത്ത അഭിമുഖത്തിൽ നടത്തിയ പരാമർശം ആദ്യ ഒളിയമ്പായി. പിന്നീട് രാഷ്ട്രീയ അഭയം തേടി അലയുന്ന അൻവറിനെയാണ് കേരളം കണ്ടത്. ഒടുവിൽ തൃണമൂൽ കോൺഗ്രസ് വഴി യു.ഡി.എഫിന്റെ ഭാഗമാകാനാണ് അൻവർ ശ്രമിക്കുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാനുള്ള വിലപേശലുകൾക്കും അനുനയ നീക്കത്തിനുമൊടുവിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിനതെിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

തന്നെ വസ്ത്രക്ഷേപം നടത്തി തെരുവിൽ ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പി.വി. അൻവർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചതോടെ നിലമ്പൂരിലെ വോട്ടർമാർക്ക്, അൻവർ എവിടെ നിൽക്കുന്നുവെന്ന സംശയം ബാക്കിയായി. യു.ഡി.എഫിലെടുക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അവസാന വഴിയെന്ന നിലയിൽ കോൺഗ്രസിന്റെ ഹൈക്കമാൻഡിനെ സമീപിക്കുമെന്നും പി.വി. അൻവർ നിലപാടെടുത്തു. യു.ഡി.എഫിന്റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിർത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പി.വി. അൻവർ പറഞ്ഞു. താൻ സിറ്റിംഗ് സീറ്റ് ആണ് വിട്ടെറിഞ്ഞത്. എന്ത് സംരക്ഷണമാണുള്ളത്. സർക്കാർ തന്റെ ഗൺമാനെയും തനിക്കുള്ള സുരക്ഷയും പിൻവലിച്ചു. ബിസിനസ് തകർത്തു.

സർക്കാരിനെതിരെ പറഞ്ഞപ്പോൾ തനിക്കെതിരെ ഇപ്പോൾ 28 കേസുണ്ട്. തന്നെ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് യു.ഡി.എഫ്. ഇനി ആരുടെയും കാലുപിടിക്കാനില്ല. കാലുപിടിക്കാൻ ശ്രമിക്കുമ്പോൾ മുഖത്ത് ചവിട്ടരുത്. കത്രിക പൂട്ട് ഇട്ട് തന്നെ പൂട്ടുകയാണ്. കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. കെ.സി. വേണുഗോപാലുമായി സംസാരിക്കും. തൃണമൂലിനെ ഘടകക്ഷിയാക്കിയാൽ തൃണമൂൽ നേതാക്കൾ പ്രചരണത്തിനെത്തും. തന്നോട് നാമനിർദേശ പത്രിക നൽകാൻ പാർട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. കെ. സുധാകരനും ചെന്നിത്തലയും ബന്ധപ്പെടുന്നുണ്ട്. കെ. മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. തന്നെ അസോസിയേറ്റഡ് അംഗം ആക്കിയാലും മതി. അത് പ്രഖ്യാപിക്കണമെന്നും പി.വ.ി അൻവർ.

തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും സ്ഥാനാർഥികളെപ്പോലും പ്രഖ്യാപിക്കുന്നതിന് മുൻപാണ് താൻ ചേക്കേറാൻ ലക്ഷ്യമിടുന്ന യു.ഡി.എഫിനെ വട്ടം കറക്കുന്ന അൻവറിസം പൊടി പൊടിക്കുന്നത്. താൻ രാജിവെച്ചത് പിണറായിയെ പുറത്താക്കാനാണ്. ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസമുണ്ട്. അത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. നിലവിലെ സാഹചര്യത്തിൽ അത്തരം ചർച്ചകൾ പ്രസക്തമല്ലെന്നും പി.വി. അൻവർ പറയുന്നുണ്ട്. യു.ഡി.എഫ് പ്രവേശനകാര്യത്തിൽ രണ്ടുദിവസംകൂടി കാക്കുമെന്നും ഉണ്ടായില്ലെങ്കിൽ മത്സരിക്കുമെന്നുമാണ് മുന്നറിയിപ്പ്.

അതിനിടെ, അൻവറിനെ അനുനയിപ്പിക്കാൻ കോഴിക്കോട് ഡി.സി.സിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. എന്നാൽ, ഡി.സി.സി ഭാരവാഹികൾ ഒതായിയിൽ അൻവറിന്റെ വീട്ടിലെത്തി ചർച്ച നടത്തിയത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് വി.ഡി.സതീശൻ നിലപാടെടുത്തു. ആര്യാടൻ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഇടഞ്ഞ പി.വി. അൻവറിനെ സമ്മർദത്തിലാക്കുകയാണ് യഥാർത്ഥത്തിൽ കോൺഗ്രസ് നേതൃത്വം ചെയ്തത്.

യു.ഡി.എഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൻവറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത് ഇതിന്റെ ഭാഗമായാണ്. യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യം അൻവർ തീരുമാനിക്കട്ടെയെന്നും യു.ഡി.എഫ് നിലപാട് അതിനുശേഷം പറയാമെന്നും സതീശൻ പറഞ്ഞതോടെ അൻവറിന്റെ സമ്മർദങ്ങൾക്കു വഴങ്ങേണ്ടെന്ന സന്ദേശമാണ്  കോൺഗ്രസ് നൽകുന്നത്.

യു.ഡി. എഫിൽ കാര്യങ്ങൾ കലങ്ങി മറിയുമ്പോഴും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി പ്രഖ്യാപനം മേയ് 30 ഓടെ തിരുവനന്തപുരത്തുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് ചർച്ച ചെയ്താകും പ്രഖ്യാപനം. ഏകദേശ ധാരണയായതായി പാർട്ടി നേതൃത്വം സൂചന നൽകുന്നു.

അതേസമയം, നിലമ്പൂർ സീറ്റിൽ ബി.ജെ.പി മത്സരിച്ചേക്കില്ല. ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിക്കും. മത്സരിക്കുന്നില്ലെന്നും സീറ്റ് ബി.ഡി.ജെ.എസിന് വിട്ടുനൽകാമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചതായാണ് വിവരം. ബി.ഡി.ജെ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവും, എൻ.ഡി.എ കമ്മിറ്റിയും ചേർന്ന ശേഷം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് അറിയിക്കുന്നു.

പൂർണ ചിത്രം തെളിയാൻ ഇനിയും സമയം ബാക്കിനിൽക്കെ, അൻവറിസത്തിനു പിന്നാലെയാണ് തൽക്കാലം നിലമ്പൂർ. വയനാട് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാമണ്ഡലം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻതോട്ടമുള്ള നിലമ്പൂരിന്റെ രാഷ്ട്രീയ ഉൾക്കരുത്തും നിലപാടും ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുന്ന ജനാധിപത്യ പോരാട്ടത്തിന്  സാക്ഷ്യം വഹിക്കാൻ രാഷ്ട്രീയ കേരളം കാത്തിരിക്കുന്നു, അക്ഷമയോടെ.

പ്രജിത് രാജ്


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam