ഡാളസ്: താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ദേവാലയത്തോടു യാത്ര പറഞ്ഞു പന്ത്രണ്ട് വർഷം പിന്നിടുമ്പോഴും അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകൾ മാർത്തോമാ സഭ ജനങ്ങളിൽ പ്രത്യേകിച്ച് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകജനങ്ങളിൽ അണയാത്ത ജ്വാലയായി അവശേഷിക്കുന്നു.
നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിനു മാർത്തോമാ സഭ നൽകിയത് എന്നാൽ ആ സ്മരണ നിലനിർത്തുന്നതിനു നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്റ്റ് ഇന്നും പൂർത്തീകരിക്കാനാകാതെ അനിശ്ചിതത്വത്തിൽ തന്നെ !!
നോർത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്കലഹോമ ബ്രോക്കൻ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിനുള്ള ക്രമീകരണങ്ങൾക്കായി കൂട്ടുക്കാരുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിൽ 2013 ജൂൺ 4 നാണു പാട്രിക്കിനെ മരണം തട്ടിയെടുത്തത്. 2004 ൽ ഉപരിപഠനാർത്ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എൻജീനിയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്സസ് ഇൻസ്ട്രുമെന്റിൽ ജോലിയിൽ പ്രവേശിച്ചു അധികം താമസിയാതെയാണ് മരണമടഞ്ഞത്.
മലയാളികളായ ചെറിയാൻ ജെസ്സി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോർട്സിലും ഗിറ്റാർ വായനയിലും അതീവ സമർത്ഥനായിരുന്നു. ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു എന്നു മാത്രമല്ല, ആധുനിക സംസ്ക്കാരത്തിന്റെ ദൂഷിത വലയത്തിലകപ്പെട്ടു അന്ധകാര ശക്തികൾക്കു അടിമപ്പെട്ടിരുന്ന നിരവധി യുവജനങ്ങളെ സത്യപ്രകാശത്തിലേക്ക് നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടി ആയിരുന്നു പാട്രിക്ക് മരുതുംമൂട്ടിൽ.
കോളേജ് വിദ്യാഭ്യാസത്തിനിടെ, സീനിയർ ഓറിയന്റേഷൻ ടീം മെന്റർ, യുറ്റി.ഡി. സ്റ്റുഡന്റ് അംബാസിഡർ, ഗോൾഡൻ കി ഹന്നർ സൊസൈറ്റി എന്നീ തലങ്ങളിൽ പ്രവർത്തനനിരതനായിരുന്നു.
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗമായിരുന്ന പാട്രിക്ക് ഡാളസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നൽകുന്നതിൽ മുൻ പന്തിയിലായിരുന്നു. മാർത്തോമ സഭക്കുവേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ചു ഉചിതമായ സ്മാരകം നിർമ്മിക്കുമെന്നും അതു പാട്രിക് മിഷൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുമെന്നും 2014 ൽ ഭദ്രാസന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ കാലം ചെയ്ത ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ അന്നത്തെ ഭദ്രാസന എപ്പിസ്കോപ്പയാണ് പ്രഖ്യാപിച്ചത്.
പാട്രിക്കിന്റെ ഒന്നാം ചരമ വാർഷികദിനമായ 2015 ജൂൺ നാലിന് ഒക്കലഹോമ ബ്രോക്കൻ ബോയിൽ പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവ്വഹിക്കുന്നതിനുമായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. 2,20,000 ഡോളർ ചില വഴിച്ചു രണ്ടു ഘട്ടങ്ങളിലായി പണിപൂർത്തികരിക്കാനായിരുന്നു തീരുമാനം.
ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ. ഡോ. ഗീവർഗീസ് യോഡോഷ്യസിന്റെ കാലാവധി പൂർത്തിയാക്കിയിട്ടും പണി ആരംഭിക്കുവാൻ കഴിയാതിരുന്നത് മൂന്നു വർഷങ്ങൾക്കുശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക്ക് മാർ ഫിലക്സിനോസ് 2016 ഓഗസ്റ്റ് 13 ന് ഗ്രൗണ്ട് ബ്രേക്കിങ്ങ് സെറിമണിയോടെ ആരംഭിച്ചു. ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളർ ചിലവഴിച്ചു പൂർത്തിയാക്കിയതിന്റെ കൂദാശാകർമ്മം 2017 ജൂൺ 8 ന് എപ്പിസ്കോപ്പാ നിർവ്വഹിച്ചു. ഇപ്പോൾ എട്ടു വർഷം കൂടി കടന്നു പോയിരിക്കുന്നു.
ഒന്നാം ഘട്ടം പൂർത്തീകരിച്ചിടത്തു തന്നെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവർത്തനം ഔദ്യോഗീകമായി അവസാനിപ്പികുന്നുവെന്നു പ്രഖ്യാപനം ഉണ്ടാകുമോ സഭാ ജനങ്ങളുടെ ആകാംഷയോടെ കാത്തിരിപ്പു ഇന്നും തുടരുകയാണ്.
ഭദ്രാസന സഭാ നേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷൻ പ്രോജക്റ്റ് പോലെ തന്നെ, ഇതിനു മുൻപ് തുടങ്ങിയ പല പദ്ധതികളും പൂർണമായും ഫലപ്രാപ്തിയിൽ എത്തിയോ? ഭദ്രാസനനത്തിന്റെ പ്രശസ്തി വാനോളം ഉയർത്തിയ അറ്റ്ലാന്റാ പ്രൊജക്റ്റ് ഉൾപ്പെടെ പുതിയതായി ഏറ്റെടുക്കുന്ന പ്രൊജക്ടുകൾകും ഗതി ഇതുതന്നെയായിരിക്കുമോ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു.
ഒക്കലഹോമ ബ്രോക്കൻ ബോയിൽ ഇത്രയും തുക ചിലവഴിച്ചു പൂർത്തീകരിച്ച കെട്ടിടം ഇത്രയും വർഷത്തിനുള്ളിൽ എത്ര തവണ ഉപയോഗിക്കേണ്ടിവന്നുവെന്നതും ചിന്തനീയമാണ്. 'ഇനിയും രണ്ടാം ഘട്ട നിർമ്മാണത്തിന് പണം ചിലവഴിക്കുന്നതെന്തിന്' ദീർഘ വീക്ഷണമുള്ളവർ ഉന്നയിക്കുന്ന ചോദ്യം. എപ്പിസ്കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.പദ്ധതിക്കായി ഇനിയും നീക്കി വച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം ഡോളർ പ്രോജക്ടിന്റെ ആരംഭത്തിൽ തന്നെ പലരും ചൂണ്ടികാട്ടിയിരുന്നതുപോലെ ഒരു എൻഡോവ്മെന്റ് ഫണ്ടായി മാറ്റി ഇതിൽ നിന്നും ലഭിക്കുന്ന തുക നിർധനരായ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് സ്കോളർഷിപ്പ് ഏർപ്പെടുത്തണമെന്ന ആവശ്യം പന്ത്രണ്ടാം വർഷത്തിലും വീണ്ടും സജീവമാണ്. എല്ലാ വർഷവും നിർധന വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് പാട്രിക്കിന്റെ സ്മരണ നിലനിർത്തുമെന്നും അഭിപ്രായം ശക്തമാണ്. ഭദ്രാസനത്തിൽ അറ്റ്ലാന്റ പ്രൊജക്റ്റ് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കി ഫിലീക്സിനോസ് എപ്പിസ്കോപ്പ കേരളത്തിലേക്ക് തിരിച്ചുപോയി. പുതിയതായി ചുമതലയേറ്റെടുത്ത എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ചു ഉചിതമായ തീരുമാനം സ്വീകരിക്കുമൊ എന്നാണ് സാഭാ ജനങ്ങൾ ഇന്നും ഉറ്റുനോക്കുന്നത്.
പി.പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്