കോഴിക്കോട്: ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് എഴുതിയ 'എംറ്റി സ്പെയ്സ് ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം ടി വാസുദേവൻ നായരുടെ മക്കൾ രംഗത്ത്. പുസ്തകത്തിലെ പരാമർശങ്ങളും എംടിയെക്കുറിച്ചുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. പുസ്തകം മൂലം കുടുംബം അനുഭവിക്കുന്ന മനോവിഷമവും അപമാനഭാരവും പറഞ്ഞറിയിക്കാനാകില്ല. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടതെന്നും പ്രസ്താവയിൽ പറയുന്നു.
പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്നും പുസ്തകം പിൻവലിക്കാത്ത പക്ഷം നടപടികൾ സ്വീകരിക്കുമെന്നും മക്കളായ സിത്താരയും അശ്വതി നായരും അറിയിച്ചു. പുസ്തകം തങ്ങളുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തുവാനുദ്ദേശിച്ചാണെന്നും ഇരുവരും ആരോപിച്ചു.
മക്കൾ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ
'ദീദി ദാമോദരൻ എച്ച്മുക്കുട്ടി എന്നിവർ ചേർന്ന് എഴുതുകയും 'ബുക്ക് വേം' പ്രസിദ്ധീകരിക്കുകയും ചെയ്ത 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകം വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതേണ്ടി വന്നത്.
പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണ്. പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം ടി വാസുദേവൻ നായർ എന്ന ഞങ്ങളുടെ അച്ഛൻ മരിച്ച് ഒരു വർഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആർജ്ജിക്കുന്ന 'കുപ്രസിദ്ധിയിലൂടെ' പുസ്തകം വിറ്റു പോവാനും രചയിതാക്കൾക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുൽസിത ശ്രമത്തിന്റെ ഭാഗമാണ്.
പുസ്തകത്തിൽ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും പറഞ്ഞു കേട്ടുള്ള അറിവുകൾ വെച്ചാണ് എന്ന് ആർക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമർശങ്ങളും എം ടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഈ കൃത്യം മൂലം മക്കൾ എന്ന നിലയിൽ ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും അനുഭവിക്കുന്ന മനോവിഷമങ്ങളും അപമാനവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത് എന്ന് ഓർമിപ്പിക്കുന്നു.
അതോടൊപ്പം ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങൾ അർദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്നു പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അത് കൊണ്ട് തന്നെ സാംസ്കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു',
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
