കേറിവാടാ മക്കളെയെന്ന് ട്രംപ്! എച്ച്-1 ബി വിസയില്‍ വന്‍ അഴിച്ചുപണി

OCTOBER 21, 2025, 7:39 PM

എച്ച് 1 ബി വിസ ഫീസ് പരിഷ്‌കരണ നടപടിയില്‍ ട്രംപ് ഭരണകൂടത്തിന് മനംമാറ്റം വന്നിരിക്കുകയാണ്. എച്ച്-1 ബി വിസകളിലെ പുതിയ 100,000 ഡോളര്‍ ഫീസിനെക്കുറിച്ചുള്ള നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയിരിക്കുകയാണ് യു.എസ്. യുഎസില്‍ സ്റ്റാറ്റസ് മാറ്റത്തിനോ താമസ കാലാവധി നീട്ടുന്നതിനോ ഉള്ള അപേക്ഷകള്‍ക്ക് ഫീസ് ബാധകമാകില്ലെന്നാണ് യുഎസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 19 ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്-1 ബി വിസകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ചുമത്തുന്ന ഒരു പ്രഖ്യാപനത്തില്‍ ഒപ്പുവച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പുതിയ ഫീസ് പുതിയ അപേക്ഷകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും അത് ഒറ്റത്തവണ മാത്രമായിരിക്കുമെന്നും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരത്വ, കുടിയേറ്റ സേവന വകുപ്പ് തിങ്കളാഴ്ച പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം മുമ്പ് നല്‍കിയതും നിലവില്‍ സാധുതയുള്ളതുമായ എച്ച്-1 ബി വിസകള്‍ക്കോ അല്ലെങ്കില്‍ 2025 സെപ്റ്റംബര്‍ 21 ന് കിഴക്കന്‍ പകല്‍ സമയം പുലര്‍ച്ചെ 12:01 ന് മുമ്പ് സമര്‍പ്പിച്ച ഏതെങ്കിലും അപേക്ഷകള്‍ക്കോ ബാധകമല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ശ്രദ്ധേയമായയത് നിലവിലെ എച്ച്-1 ബി വിസ കൈവശമുള്ള ആര്‍ക്കും യുഎസിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതില്‍ നിന്ന് പ്രഖ്യാപനം തടസ്സമാകുന്നില്ലെന്നും അവര്‍ പറഞ്ഞു. കൂടാതെ, USCISന്റെ ഡാറ്റ പ്രകാരം, 2025-ല്‍ ജൂണ്‍ അവസാനത്തോടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് 5,505 എച്ച്-1 ബി വിസകള്‍ അംഗീകരിച്ചിരുന്നു. ആമസോണിന് (10,044) ശേഷം ആ വര്‍ഷം ആഗോളതലത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന വിസയാണിത്.

എച്ച്-1 ബി പ്രോഗ്രാമില്‍ നിന്ന് ഗണ്യമായി പ്രയോജനം നേടിയ മറ്റ് ഇന്ത്യന്‍ കമ്പനികളില്‍ ഇന്‍ഫോസിസ് (2,004), വിപ്രോ (1,523), ടെക് മഹീന്ദ്ര അമേരിക്കാസ് (951) എന്നിവ ഉള്‍പ്പെടുന്നു.

ആശങ്ക അകലുന്നു

ഇന്ത്യന്‍ ടെക് പ്രൊഫഷണലുകള്‍ക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമാകും എന്നതില്‍ സംശയം വേണ്ട. കാരണം നിലവില്‍ 300,000 ത്തോളം ഇന്ത്യക്കാര്‍ എച്ച് 1 ബി വിസയില്‍ യുഎസിലുണ്ട്. പുതിയ എച്ച് 1 ബി വിസകളില്‍ 70 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്. ഇവര്‍ക്കൊന്നും ഒരു ലക്ഷം ഡോളര്‍ ഫീസ് വര്‍ധനവ് ബാധകമാകില്ലെന്നതാണ് ആശ്വാസം. 

ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനീസ് പൗരന്മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ എച്ച് 1 ബി വിസയുള്ളത്. ഏകദേശം 15 ശതമാനത്തോളം ചൈനീസ് പൗരന്മാരാണ് ഇത്തരത്തില്‍ യുഎസില്‍ ഉള്ളത്. 2025 സെപ്റ്റംബര്‍ 21 വരെ 215 മുതല്‍ 5000 ഡോളര്‍ വരെയുള്ള ഫീസാണ് ഉണ്ടായിരുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടം ഒറ്റയടിക്ക് ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്ന വര്‍ധനവ് വരുത്തുകയായിരുന്നു. 100,000 ഡോളറിന്റെ വാര്‍ഷിക ഫീസ് നിര്‍ബന്ധമാക്കിയാണ് ട്രംപ് ഉത്തരവിറക്കിയത്. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ സൃഷ്ടിക്കപ്പെട്ട വലിയ പരിഭ്രാന്തിയാണ് പുതിയ അറിയിപ്പിലൂടെ ഇല്ലാകുന്നത്.

എച്ച്-1 ബി വിസ

ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം വരെ അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കുന്നതാണ് എച്ച്-1ബി വിസ. ഇത് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനും സാധ്യതയുള്ളതാണ്. ഓരോ വര്‍ഷവും 85,000 പുതിയ വിസകള്‍ ലോട്ടറി സംവിധാനത്തിലൂടെയാണ് നല്‍കുന്നത്. മുമ്പ് കമ്പനിയുടെ വലുപ്പവും വിഭാഗവും അനുസരിച്ച് 215 ഡോളര്‍ മുതല്‍ 5,000 ഡോളര്‍ വരെയായിരുന്നു വിസ അപേക്ഷാ ഫീസ്. ഇതാണ് ട്രംപ് ഭരണകൂടം കുത്തനെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമകള്‍ക്ക് ഏകദേശം 90 ലക്ഷം രൂപയ്ക്ക് തുല്യമായ ഭീമമായ വാര്‍ഷിക ഫീസ് നിര്‍ബന്ധമാക്കിയിരുന്നു. ട്രംപിന്റെ ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഉണ്ടായ ആഴ്ചകള്‍ നീണ്ട ആശയക്കുഴപ്പത്തിന് ശേഷമാണ് ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam