പ്രകാശത്തിന്റെ മഹോത്സവമായ ദീപാവലി, ഷിക്കാഗോ ഗീതാമണ്ഡലത്തിൽ സംസ്‌കാരപരമായ സമൃദ്ധിയോടെയും ആത്മീയ ഊർജ്ജത്തോടെയും അതീവ ആകർഷകമായി ആഘോഷിച്ചു. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കുള്ള മാനവതയുടെ യാത്രയുടെ ആകമാനമായ ആഘോഷത്തിൽ നിരവധി കുടുംബങ്ങൾ പങ്കചേർന്നു. പരമ്പരാഗത ചിരാതുകൾ തെളിയിച്ചും, പടക്കങ്ങളുടെ പ്രകാശം ആകാശത്ത് വിരിയിച്ചും കൊണ്ടാണ് ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്ക് വിരാമമിട്ടത്.
മേൽശാന്തി കൃഷ്ണൻ ചെങ്ങണാംപറമ്പിലിന്റെ നേതൃത്വത്തിൽ ശ്രീമഹാഗണപതി പൂജയോടെ ആരംഭിച്ച ദീപാവലി ആഘോഷങ്ങൾക്ക് ശേഷം കാലപുരുഷനായ ശ്രീമഹാവിഷ്ണുവിന് വിഷ്ണുസമസ്രനാമത്താലും, സർവ്വ ഐശ്വര്യദായകിയായ ശ്രീ മഹാലക്ഷ്മിക്ക് ശ്രീസുക്തത്താലും വിശേഷാൽ പൂജകളും, ഗീതാമണ്ഡലം ഭജനസംഗത്തിന്റെ വിശേഷാൽ ദീപാവലി ഭജനയും ഉണ്ടായിരുന്നു.
തുടർന്ന് മേൽശാന്തി ശ്രീകോവിലിൽ നിന്നു പകർന്ന അഗ്‌നിനാളങ്ങൾ കൊണ്ട് ഗീതാമണ്ഡലം കുടുംബത്തിലെ അമ്മമാരും സഹോദരിമാരും കുട്ടികളും ചേർന്ന് നൂറിലേറെ ചിരാതുകളിൽ നന്മയുടെയും, ഐശ്വര്യത്തിന്റെയും, ജ്ഞാനത്തിന്റെയും ദീപങ്ങൾ തെളിയിച്ചു. ഈ ദൃശ്യവിസ്മയം ഷിക്കാഗോയിലെ ഭക്തർക്ക് ആത്മസായൂജ്യത്തിന്റെ നിമിഷങ്ങൾ ആണ് സമ്മാനിച്ചത്.
ശേഷം, ദീപാവലിക്ക് പ്രത്യേകമായി തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യ ആശയ വിനിമയത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി. രാത്രി വൈകുവോളം കുട്ടികളടേയും മുതിർന്നവരടേയും പങ്കാളിത്തത്തിൽ നടന്ന ഡാണ്ടിയ നൃത്തം ആഘോഷത്തിന് പ്രത്യേക ഊർജ്ജം നൽകി. തുടർന്ന് എല്ലാവരും ചേർന്ന് പൂത്തിരി, കമ്പിത്തിരി, മത്താപ്പ്, ചക്രം, കളർ കാൻഡിൽ തുടങ്ങി അനേകം തരം പടക്കങ്ങൾ പൊട്ടിച്ചു. ഈ തിളക്കം നിറഞ്ഞ രാത്രി എല്ലാ തലമുറകൾക്കും ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ് നൽകിയത്.
ഭാരതം എന്നും ജ്ഞാന സൂര്യനെ ആരാധിച്ചിരുന്ന രാഷ്ട്രമാണ്. അജ്ഞാനത്തിനെ ഇരുട്ടായും അറിവിനെ പ്രകാശമായും കരുതിയ സംസ്‌കാരമാണ് ഭാരതത്തിന്റേത്. ഈ സംസ്‌കൃതി അല്പം പോലും ചോർന്നപോകാതെ അടുത്ത തലമുറക്ക് അനുഭവയോഗ്യമാക്കുക എന്നതാണ് ഓരോ സനാതന ധർമ്മപ്രചാരകന്റെയും ധർമ്മം എന്നു പ്രസിഡന്റ് ശേഖരൻ അപ്പുക്കുട്ടൻ തന്റെ ദീപാവലി സന്ദേശത്തിൽ പറഞ്ഞു. ഗീതാമണ്ഡലത്തിന്റെ ദീപാവലി ആഘോഷം പ്രവാസി ഭാരതീയരുടെ ആത്മീയ പാരമ്പര്യത്തെയും സാംസ്‌കാരിക ഐക്യത്തെയും ശക്തിപ്പെടുത്തിയ ചടങ്ങായി മാറി എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്