തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് കെഎസ്ഇബി. നാമമാത്രമായ വൈദ്യുതി നിയന്ത്രണമാണ് ഉളളതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതു സംബന്ധിച്ച് കെഎസ്ഇബി വാർത്താക്കുറിപ്പിറക്കി.
വാർത്താക്കുറിപ്പ് ഇങ്ങനെ
ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയിട്ടില്ല, വൈദ്യുതി നിയന്ത്രണവും നാമമാത്രം
ചൊവ്വാഴ്ച (28.04.2026) വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് വേണ്ടിവന്നത്. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും മുടങ്ങിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു.
സംസ്ഥാനത്തിൻ്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചുവെങ്കിലും വൈദ്യുതി ആവശ്യകതയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 116.5 ദശലക്ഷം യൂണിറ്റായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
ലൈൻ ഓവർലോഡ് കാരണം രാത്രി 11.30നുശേഷം മലബാർ മേഖലയിലെ കാസർകോട്, മൈലാട്ടി, ചക്കിട്ടപാറ, നാദാപുരം, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, തലശ്ശേരി മേഖലകളിലും മാടക്കത്തറ - എളംകൂർ ലൈൻ ഓവർലോഡ് ആയതിനെത്തുടർന്ന് അരീക്കോട് മഞ്ചേരി മേഖലയിലും ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. ഇതുകൂടാതെ ട്രാൻസ്ഫോർമർ ലോഡ് ക്രമാതീതമായതിനെത്തുടർന്ന് കോഴിക്കോട് കുന്നമംഗലത്തെ കിഴക്കൻ പ്രദേശങ്ങളിലും രാത്രി 10 മണിക്കുശേഷം അൽപ്പസമയം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നിട്ടുണ്ട്. സംസ്ഥാനത്ത് മറ്റൊരിടത്തും നിയന്ത്രണം ആവശ്യമായി വന്നിട്ടില്ല
ഉയർന്ന ലോഡ് കാരണം പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മർദ്ദം ഉണ്ടാകുന്ന പക്ഷം മാത്രം അരമണിക്കൂറിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ലോഡ് ഡെസ്പാച്ച് സെൻ്ററിൻ്റെ ചുമതലയുള്ള ചീഫ് എഞ്ചിനീയർക്ക് ഉന്നതതല യോഗം അനുമതി നൽകി എന്ന കെ എസ് ഇ ബിയുടെ ഔദ്യോഗിക പത്രക്കുറിപ്പിനെ ദുർവ്യാഖ്യാനിച്ച് കേരളത്തിൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തി എന്ന് പല മാധ്യമങ്ങളും വാർത്ത നൽകിയത് തികച്ചും ഖേദകരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
