വിഷം തുപ്പും കണ്ടെയ്‌നറുകൾ; വിറ പൂണ്ട് കേരള തീരം

MAY 28, 2025, 9:38 AM

കെടുതികളുമായി കാലവർഷമെത്തിയതിനിടെ കൊച്ചിയുടെ പുറംകടലിൽ മുങ്ങിയ ചരക്ക് കപ്പൽ കേരള തീരമാകെ ഭീതി പരത്തുന്നു. ലൈബീരിയയുടെ പതാക പേറുന്ന എം.എസ്.സി എൽസ 3 യിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ ഉയർത്തുന്നത് അതിസങ്കീർണ്ണ പ്രശ്‌നങ്ങളാണ്. കപ്പലിൽ മൊത്തം 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. അവയിൽ കുറേയെണ്ണം കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞു. കടലിൽ വിഷം കലർന്നാൽ അത് തങ്ങളുടെ ജീവിതം കുറച്ചു കാലത്തേക്കെങ്കിലും വഴിമുട്ടിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ ഭയപ്പെടുന്നു. കാലാതീതമായ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്കയുണരുന്നു.

കണ്ടെയ്‌നറുകിൽ 13 എണ്ണം രാസവസ്തുക്കൾ അടങ്ങിയതാണെന്നാണ് അനൗദ്യോഗിക വിവരം. ഇതിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ആണെന്നു പറയുന്നു. മറ്റേതിൽ ഏതുതരം രാസവസ്തുവാണെന്നതിൽ വ്യക്തതയില്ല. ഇക്കാര്യങ്ങളെല്ലാം കേരളത്തിന്റെ ആധി കൂട്ടുന്നു. കാറ്റും കോളും മാത്രമല്ല, കടലിൽ പരക്കുന്ന വിഷ വിപത്തും മത്സ്യത്തൊഴിലാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. രാസവസ്തുക്കൾ, സ്‌ഫോടക വസ്തുക്കൾ, റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ തുടങ്ങി മനുഷ്യജീവനും പരിസ്ഥിതിക്കും വലിയ ഭീഷണിയാകാവുന്ന പലതരം വസ്തുക്കൾ കപ്പലുകൾ കടത്താറുണ്ട്. ലൈബീരിയ എന്ന അസാധാരണ സ്വഭാവമുള്ള രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലായതിനാൽ എം.എസ്.സി എൽസ 3 യുടെ കണ്ടെയ്‌നറുകളിൽ നിറച്ചിരിക്കുന്ന വസ്തുക്കളെ സംബന്ധിച്ച് പുറത്തുവിടുന്ന വിവരം പൂർണമായും ശരിയാകണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു.

ആളപായമൊന്നും സംഭവിച്ചില്ലെന്ന് ആശ്വസിക്കുമ്പോഴും കടലിൽ താഴ്ന്നുപോയതും പരന്നൊഴുകുന്നതുമായ കണ്ടെയ്‌നറുകൾ വിതയ്ക്കുന്ന പാരിസ്ഥിതിക ആഘാതം ഒട്ടും ചെറുതല്ല. വീണു പോയ കണ്ടെയ്‌നറുകൾക്കുള്ളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടെങ്കിൽ അത് വീണ്ടെടുത്ത് സുരക്ഷിത മാർഗങ്ങളിലൂടെ നശിപ്പിക്കുകയോ നിർവീര്യമാക്കുകയോ ചെയ്യുന്നതുവരെ കടലിനുള്ളിലെ 'ബോംബ്' ആയി അത് നിലനിൽക്കും. ബഹുഭൂരിപക്ഷം കണ്ടെയ്‌നറുകളും കടലിനടിയിലുണ്ടെന്ന കാര്യം വ്യക്തമായി, ആലപ്പുഴ തീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ മാത്രം ദൂരെ. ഒഴുകിപ്പോയവയും കടലിൽ താഴ്ന്നുപോയവയുമായ കണ്ടെയ്‌നറുകൾ തെക്കൻ തീര, ഉൾക്കടൽ മേഖലയിൽ സീമകളില്ലാത്ത പാരിസ്ഥിതിക ഭീഷണിയാണ് ഉയർത്തിയിട്ടുള്ളത്.

vachakam
vachakam
vachakam

ചരിഞ്ഞു തുടങ്ങിയിരുന്നെങ്കിലും മുങ്ങില്ലെന്ന നേരിയ പ്രതീക്ഷയും അസ്ഥാനത്താക്കിയാണ് ഞായറാഴ്ച രാവിലെ 7.30 ഓടെ എം.എസ്.സി എൽസ3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ കടലാഴങ്ങളിലേക്ക് മറഞ്ഞത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി കരയിലെത്തിക്കാൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും കഴിഞ്ഞു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് തിരിച്ച ഫീഡർ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ 73 എണ്ണം കാലിയാണെന്നാണ് പുറത്തുവരുന്ന വിവരം. പക്ഷേ, കാലിയല്ലാത്ത കണ്ടയ്‌നറുകളിൽ നിന്ന് വാതകങ്ങളോ രാസവസ്തുക്കളോ ചോരുന്നത് അന്തരീക്ഷത്തിലും കടലിലും വിഷാംശം വ്യാപിപ്പിച്ചാൽ തീരക്കടലിന്റെയും തീരത്തിന്റെയും ആവാസ വ്യവസ്ഥ തന്നെ തകരാനിടയാകാം. തീരത്തുള്ളവർക്ക് രാസവസ്തുക്കളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും വന്നുപെടും.

13 കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കളും 12 എണ്ണത്തിൽ കാത്സ്യം കാർബൈഡുമാണുള്ളത്തതത്രേ. കാത്സ്യം കാർബൈഡുണ്ടെന്ന വിവരം ആശങ്ക ഇരട്ടിയാക്കുന്നു. ഇത് കടൽ വെള്ളവുമായി കലർന്നാൽ അപകടകരമായ വാതകങ്ങൾ രൂപപ്പെടുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ, മുങ്ങിത്താണ കപ്പലിന്റെ ഇന്ധനം ഇതിനകം കടലിൽ പരക്കാൻ തുടങ്ങിയിട്ടുണ്ട്. ചോർന്ന ഇന്ധനം രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തോളം വ്യാപിച്ചുവെന്നാണ് വിദഗ്ധർ പറയുന്നത്.

84.44 ടൺ ഡീസലും 367.1 ടൺ ഫർണസ് ഓയിലുമുണ്ടെന്നാണ് വിവരം. ഇത് പൂർണമായും കടലിൽ പരന്നാൽ അറബിക്കടലിന്റെ തീരവും തീരക്കടലും സമാനകളില്ലാത്ത പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകൾ തീരത്തടിയുന്നതിനു മുമ്പ് മറ്റ് ജലയാനങ്ങളിൽ ഇടിച്ച് അപകടമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.

vachakam
vachakam
vachakam

കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാൽ അതിന്റെ സമീപത്തേക്ക് ഓടിയടുക്കാതിരിക്കാൻ നാട്ടുകാർ ജാഗ്രത പുലർത്തേണ്ടതാണ്. കണ്ടെയ്‌നറുകൾ പരമാവധി വീണ്ടെടുക്കപ്പെട്ടലേ ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് ശമനമാകൂ. കടലിൽ പരന്ന എണ്ണപ്പാട നിയന്ത്രിക്കാനും വീണ്ടെടുക്കാനുമുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. തീരസംരക്ഷണ സേനയുടെ ഐ.സി.ജി.എസ് സക്ഷം, ഓഫ് ഷോർ പട്രാൾ കപ്പലായ ഐ.സി.ജി.എസ് സമർഥ് എന്നിവയാണ് ദൗത്യത്തിലെ മുഖ്യ പങ്കാളികൾ. എണ്ണപ്പാട കരയിലേക്ക് എത്തുന്നത് തടയാൻ ബൂമുകളും ബാരിയറുകളും വിന്യസിച്ചു. അടിക്കടലിൽ ആണ്ടുപോയ കണ്ടെയ്‌നറുകൾ സുരക്ഷിതമായി പുറത്തെടുക്കാനുള്ള സങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. ഇതിനായി വിവിധ ഏജൻസികളുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഏകോപനം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നിർവഹിക്കേണ്ടതുണ്ട്. കപ്പൽ കമ്പനിയിൽ നിന്ന് നഷ്ട പരിഹാരം ഈടാക്കുകയെന്ന ഭഗീരഥ ദൗത്യമാണ് മറ്റൊന്ന്.

മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള ആഘാതമാണ് ഒരു ഗുരുതര ആശങ്ക. കപ്പൽ മുങ്ങിയ സ്ഥലത്തിന് 20 നോട്ടിക്കൽ മൈൽ പരിധിയിൽ ഉടൻ തന്നെ മത്സ്യബന്ധനം നിരോധിച്ചു. രാസപദാർഥങ്ങൾ കടലിൽ പരക്കുന്നതോടെ സമുദ്രത്തിന്റെ സ്വാഭാവിക പരിസ്ഥിതി താറുമാറാകും. രാസവസ്തുക്കളും എണ്ണച്ചോർച്ചയും മത്സ്യസമ്പത്തിന് ഹ്രസ്വദീർഘകാല പ്രഹരമേൽപ്പിക്കും. എണ്ണപ്പാട പടരുന്നത് വഴി മീനുകൾ ചത്തൊടുങ്ങാൻ തുടങ്ങും. പ്രത്യേകിച്ചും കാലവർഷാരംഭത്തിൽ തീരത്തോട് അടുത്ത കടലിൽ മത്സ്യപ്രജനനം വർധിക്കുന്ന സമയമായതിനാൽ ഗുരുതര സ്ഥിതിവിശേഷം വന്നുപെടും. അനിതരസാധാരണമായ ഇത്തരമൊരു സാഹചര്യത്തിൽ കടലും കരയും നേരിടുന്ന പാരിസ്ഥിതികാഘാതത്തെ നേരിടാനായി സർക്കാരും വിവിധ ഏജൻസികളും ഒപ്പം പ്രദേശവാസികളും ഒത്തൊരുമിച്ച് നിൽക്കേണ്ടതുണ്ട്.

എണ്ണപ്പാട കരയിലെത്തുന്നത് മത്സ്യങ്ങളെയും തീരമേഖലയിലെ കണ്ടൽക്കാടുകളെയും മാത്രമല്ല, അവിടങ്ങളിലെ മനുഷ്യരെയും ബാധിക്കും. കണ്ടെയ്‌നറുകൾ ഒഴുകിപ്പരക്കുന്ന മേഖലയിലും കരയ്ക്കടിയുന്ന സ്ഥലങ്ങളുടെ സമീപത്തും ചെറുകിട മത്സ്യബന്ധനംപോലും സാധ്യമാകില്ല. ഇത്തരമൊരു സാഹചര്യത്തിൽ കടലോരവാസികളുടെ സുരക്ഷിത ജീവിത സാഹചര്യം ഉറപ്പുവരുത്താനുള്ള അതിവേഗ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. 

vachakam
vachakam
vachakam

അട്ടിമറിയോ?

അതേസമയം, കൊച്ചിക്കു സമീപം അറബിക്കടലിൽ മുങ്ങിത്താണ ലൈബീരിയൻ ചരക്ക് കപ്പൽ സ്വയം മുങ്ങിയതല്ലെന്നും കപ്പലിനെ മുക്കിയതാകാമെന്നുമുള്ള ആരോപണം തള്ളിക്കളയാനാകില്ലെന്ന അഭിപ്രായമാണ് ഷിപ്പിംഗ് രംഗത്തെ വിദഗ്ധർക്കുള്ളത്. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ചാൾസ് ജോർജ് ആണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. കപ്പലിന് ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ കമ്പനിക്ക് നല്ലൊരു തുക ലഭിക്കും.

എംഎസ്സിയുടെ എൽസ് 3 മുങ്ങിയത് സംബന്ധിച്ചുള്ള ദുരൂഹത ഇനിയും മാറിയിട്ടില്ലെന്ന് ചാൾസ് ജോർജ് പറയുന്നു. കപ്പൽ മുക്കിയതാണെന്ന് സംശയം തോന്നിപ്പിക്കുന്ന ചില കാര്യങ്ങൾ കൂടി ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു കപ്പൽ ഉണ്ടാക്കണമെങ്കിൽ 400 കോടി രൂപയെങ്കിലും ചെലവ് വരും. മുങ്ങിയ കപ്പിലിന് 28 വർഷം പഴക്കമുണ്ട്. കാലാവധി കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ട കപ്പലാണിത് എന്നാണ് അറിയാൻ കഴിയുന്നത്. ജപ്പാനിൽ 15 വർഷമാണ് ഒരു ചരക്കു കപ്പലിന്റെ കാലപരിധി. ഈ കപ്പൽ ഡ്രൈ ഡോക്ക് ചെയ്യാനും അടുത്ത ആഴ്ച മുതൽ പുതിയ കപ്പൽ കൊണ്ടുവരുവാനും ഷിപ്പിംഗ് കമ്പനി തീരുമാനിച്ചിരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് കപ്പൽ മുങ്ങിയത്.

കപ്പൽ പൊക്കിയെടുക്കുകയെന്നത് ദുഷ്‌ക്കരമായതിനാൽ ആ ദൗത്യം ഉപേക്ഷിക്കാനാണ് സാദ്ധ്യത. കപ്പലിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ചും ചില സംശയങ്ങളുണ്ടെന്നു ചാൾസ് ജോർജ് ആരോപിച്ചു. കപ്പൽ പുറപ്പെടുന്നതിനു മുൻപ് മെർക്കന്റൈൽ മറൈൻ വകുപ്പ് പരിശോധിച്ച് ഇത് ഉറപ്പുവരുത്തേണ്ടതാണ്. അതുണ്ടായിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. 26 ഡിഗ്രി മാത്രം ചെരിഞ്ഞ ഒരു കപ്പൽ 12 മണിക്കൂറിനകം മുങ്ങിയതും പരിശോധിക്കണം. സാധാരണ കപ്പലുകൾ 15 മീറ്റർ വരെ തിര ഉയരുന്ന മെഡിറ്ററേനിയൻ കടലിൽ പ്രവർത്തിക്കാവുന്ന തരത്തിലാണ് നിർമ്മിക്കുക. ഇവിടെ കടൽത്തിരകൾ അത്രയേറെ രൂക്ഷമായിരുന്നില്ല. 623 കണ്ടെയ്‌നറുകൾ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കയറ്റുമ്പോൾ തന്നെ ഇത് സംബന്ധമായ ബില്ലുകൾ നൽകേണ്ടതുണ്ട്. രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിനു കപ്പലിലും തുറമുഖത്തുമുള്ള പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും ചാൾസ് ആവശ്യപ്പെട്ടു.

പ്രകൃതിക്കും മനുഷ്യനും ഈ അപകടം മൂലം യാതൊരു ഹാനിയും ഉണ്ടാകാതിരിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ അടിയന്തിര ആവശ്യം. സമാന അപകടം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ സ്വീകരിച്ചിട്ടുള്ള നടപടികൾക്ക് നേതൃത്വം നൽകിയിട്ടുള്ളവരുടെ സഹായം തേടാനും ശ്രമം ആവശ്യം. കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ അടക്കമുള്ള കണ്ടെയ്‌നറുകൾ എത്രയുണ്ടെന്ന് ഷിപ്പിങ് ഏജൻസിയുടെയും പോർട്ട് അധികൃതരുടെയും രേഖകളിൽനിന്ന് കൃത്യമായി മനസിലാക്കാൻ കഴിയുമെന്നു പറയുമ്പോഴും രേഖകളിലെ കൃത്യത ആർക്കും ഉറപ്പില്ല. കൈക്കൂലിയും അഴിമതിയും നടമാടുന്ന ലൈബീരിയ പോലുള്ള അവികസിത രാജ്യങ്ങളുടെ തുറമുഖങ്ങളിൽ ഏതു തിരിമറിയും നടക്കാം. അതിനാൽ കൃത്യമായ പരിശോധനയ്ക്കുശേഷമേ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ശരിയണോ എന്ന് സ്ഥിരീകരിക്കാനാവൂ.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam