തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളെയും ലഹരി മാഫിയകളെയും പൂര്‍ണ്ണമായി അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ട് കേരള പോലീസ് ശക്തമായ നടപടികളിലേക്ക് കടക്കുന്നു. 'ഓപ്പറേഷന്‍ ഗ്രിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ ഗുണ്ടാവേട്ടയ്ക്ക് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയനാണ് നേതൃത്വം നല്‍കുന്നത്. ക്രിമിനല്‍ പശ്ചാത്തലവും കേസുകളുടെ സ്വഭാവവും കൃത്യമായി വിശകലനം ചെയ്ത് ഗുണ്ടകളെ പ്രത്യേക ഗ്രേഡുകളായി തരംതിരിച്ചാണ് പുതിയ നടപടികള്‍ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ റീലുകള്‍ പങ്കുവെച്ച് ഗുണ്ടായിസത്തിന് വീരാരാധന സൃഷ്ടിക്കുന്ന രീതിക്കും ടെലഗ്രാം പോലുള്ള ആപ്പുകള്‍ വഴി നടത്തുന്ന രഹസ്യ ആശയവിനിമയങ്ങള്‍ക്കും തടയിടാന്‍ ഡിജിറ്റല്‍ നിരീക്ഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍, തെരുവുഗുണ്ടകള്‍, റിയല്‍ എസ്റ്റേറ്റ്-ഭൂമാഫിയ, ലഹരി മാഫിയ, സ്ഥിരം കുറ്റവാളികള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഗുണ്ടകളുടെയും അവരുമായി ബന്ധം പുലര്‍ത്തുന്നവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. ഇതിനുപുറമേ കാപ്പ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരുടെയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്.
അര്‍ജുന്‍ ആയങ്കി ആഭ്യന്തര മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയും അധിക്ഷേപവും ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് പോലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. പോലീസിന്റെ പുതിയ പട്ടികയിലുള്ളവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കാപ്പ അല്ലെങ്കില്‍ ഗുണ്ടാനിയമം ചുമത്തി ഉടന്‍ ജയിലിലടക്കും. അതേസമയം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ തയ്യാറാകുന്നവരെ കണ്ടെത്തി ഭാരതീയ ന്യായസംഹിത പ്രകാരം നല്ലനടപ്പിന് അയക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
