പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ 'ഛാത്രോം കി ഗൂഞ്ചി'ന് ഉപാധികളോടെ അനുമതി നൽകി പൂനെ പൊലീസ്. ഓഗസ്റ്റ് 22ന് എസ്എസ്പിഎംഎസ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വ്യാഴാഴ്ചയാണ് പൊലീസ് പുറത്തിറക്കിയത്.
പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ 30 നിർബന്ധിത നിർദേശങ്ങളാണ് പൊലീസ് മുന്നോട്ടുവെച്ചിരിക്കുന്നത്. മഹാരാഷ്ട്ര കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ മോഹൻ ജോഷിക്ക് നൽകിയ ഔദ്യോഗിക നിർദേശത്തിലാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വേദിയുടെ ശേഷിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കണം. ആളുകൾക്ക് പ്രവേശിക്കാനും പുറത്തുപോകാനുമായി കുറഞ്ഞത് നാല് ഗേറ്റുകളെങ്കിലും സജ്ജീകരിക്കണമെന്നും പൊലീസ് നിർദേശത്തിൽ പറയുന്നു.പ്രകോപനപരമായ ചിത്രങ്ങളോ ബാനറുകളോ പോസ്റ്ററുകളോ പ്രദർശിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിന്റെ പൂർണ നിയമപരമായ ഉത്തരവാദിത്തം സംഘാടകർക്കായിരിക്കുമെന്നും പൊലീസ് അറിയിച്ചു.
സ്റ്റേജിനും പന്തലിനും പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്‌മെന്റിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പ്രധാന വേദിയുടെ മുന്നിൽ 'ഡി-കോർഡൺ' എന്ന സുരക്ഷാ ബാരിക്കേഡും സ്ഥാപിക്കണം. വേദിയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളും നിർബന്ധമാണ്.ഫോട്ടോഗ്രാഫിക്കോ വീഡിയോ ചിത്രീകരണത്തിനോ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കാൻ പാടില്ല. ആകാശത്തേക്ക് തീവ്രപ്രകാശമുള്ള ബീം ലൈറ്റുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
പരിശോധനയ്ക്കായി വനിതാ ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കണം. പുരുഷ വളണ്ടിയർമാർ സ്ത്രീകളെ ദേഹപരിശോധന നടത്താൻ പാടില്ല. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാൻ ആവശ്യത്തിന് വനിതാ വളണ്ടിയർമാരെ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. സമീപവാസികൾ, മുതിർന്ന പൗരന്മാർ, അടുത്തുള്ള സ്കൂളുകൾ, ആശുപത്രികൾ, പുണെ റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് പരിപാടി തടസ്സമുണ്ടാക്കരുതെന്നും നിർദേശിക്കുന്നു.
പരിപാടിക്ക് മുമ്പായി ഫയർ, ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകളിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ സംഘാടകർ വാങ്ങിയിരിക്കണം. ഈ നിബന്ധനകൾ പാലിച്ചില്ലെങ്കിലോ ക്രമസമാധാന ലംഘനമുണ്ടായാലോ പരിപാടിയുടെ അനുമതി റദ്ദാക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൂനെ സിറ്റി പൊലീസ് വ്യക്തമാക്കി.
ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, ഫീസ് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
