അങ്കാറ: തുര്‍ക്കിക്ക് മേല്‍ അമേരിക്ക ചുമത്തിയിട്ടുള്ള ഉപരോധങ്ങള്‍ ഉടന്‍ നീക്കം ചെയ്യപ്പെടുമെന്നും എഫ്-35 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള രാജ്യത്തിന്റെ താല്പര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. നാറ്റോ സഖ്യകക്ഷികള്‍ക്കിടയില്‍ പ്രതിരോധ വ്യവസായ രംഗത്ത് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയതിനെത്തുടര്‍ന്നാണ് തുര്‍ക്കിക്ക് എതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ ആഴ്ച അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ സന്ദര്‍ശനം നടത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, തുര്‍ക്കിക്ക് മേലുള്ള ഉപരോധങ്ങള്‍ നീക്കുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഉപരോധങ്ങള്‍ നീക്കുന്ന കാര്യത്തില്‍ അങ്കാറയ്ക്കും വാഷിംഗ്ടണിനും ഇടയില്‍ ശക്തമായ രാഷ്ട്രീയ താല്പര്യമുണ്ടെന്നും ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രിമാര്‍ വിഷയം പരിഹരിക്കാന്‍ സജീവമായി രംഗത്തുണ്ടെന്നും സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ടി.ആര്‍.ടി ഹബറിനോട് സംസാരിക്കവെ ഫിദാന്‍ പറഞ്ഞു. യു.എസ് നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ പരിഹരിക്കേണ്ട രണ്ട് പ്രധാന പ്രശ്‌നങ്ങളാണുള്ളത്. അതിലൊന്ന് കാറ്റ്‌സ നിയമപ്രകാരമുള്ള ഉപരോധവും മറ്റൊന്ന് എഫ്-35 യുദ്ധവിമാനങ്ങളുടെ കൈമാറ്റവുമാണ്.
ഈ വിഷയങ്ങളില്‍ ഉടന്‍ തന്നെ ഒരു അന്തിമ തീരുമാനത്തില്‍ എത്തിച്ചേരുമെന്നും ഇക്കാര്യത്തില്‍ ഇനി തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്ന് എസ്-400 മിസൈലുകള്‍ വാങ്ങിയതിനെത്തുടര്‍ന്ന് 2020 ലാണ് വാഷിംഗ്ടണ്‍ തുര്‍ക്കിക്ക് മേല്‍ കാറ്റ്‌സ നിയമപ്രകാരം ഉപരോധം ഏര്‍പ്പെടുത്തിയത്. കൂടാതെ എഫ്-35 അത്യാധുനിക യുദ്ധവിമാന പദ്ധതിയില്‍ നിന്ന് തുര്‍ക്കിയെ പുറത്താക്കുകയും ചെയ്തു. എഫ്-35 പദ്ധതിയിലേക്ക് തിരികെ വരണമെങ്കില്‍ എസ്-400 മിസൈലുകള്‍ കൈവശം വെക്കുന്നത് തുര്‍ക്കി അവസാനിപ്പിക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് പാസാക്കിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം തുര്‍ക്കി സന്ദര്‍ശനത്തിനിടെ എഫ്-35 വിമാനങ്ങള്‍ തുര്‍ക്കിക്ക് വില്‍ക്കുന്നതിനെ ട്രംപ് പിന്തുണയ്ക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, ഇക്കാര്യത്തില്‍ താന്‍ പൂര്‍ണ്ണമായി തീരുമാനമെടുത്തിട്ടില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കയെ അനുനയിപ്പിക്കുന്നതിനായി തുര്‍ക്കി തങ്ങളുടെ പക്കലുള്ള എസ്-400 മിസൈലുകള്‍ ഏതെങ്കിലും ഗള്‍ഫ് രാജ്യത്തിന് മറിച്ചുവിറ്റേക്കുമെന്ന് തുര്‍ക്കി ദിനപത്രമായ ഹുറിയത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ചും ഇതിനായി റഷ്യയുടെ അനുമതി തേടിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും ചോദിച്ചപ്പോള്‍, ഇത് അങ്ങേയറ്റം തന്ത്രപ്രധാനമായ ഒരു വിഷയമാണെന്നും ഇതുമായി ബന്ധപ്പെട്ട് മോസ്‌കോ അങ്കാറയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നുമാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്.
English Summary
Following the NATO summit in Ankara, Turkish Foreign Minister Hakan Fidan expressed optimism that U.S. CAATSA sanctions would soon be lifted and that Turkey could rejoin the F-35 fighter jet program, emphasizing that defense restrictions should not exist between allies. The geopolitical shift follows U.S. President Donald Trump's announcement to lift the 2020 sanctions imposed over Turkey's procurement of Russian S-400 missile systems. To facilitate the deal and satisfy U.S. congressional requirements, reports suggest Turkey may resell its S-400 systems to a Gulf nation, a highly sensitive move that Kremlin spokesman Dmitry Peskov confirmed is currently under active discussion between Moscow and Ankara.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
