അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ ആക്രമണങ്ങൾ നേരിടുന്നതിനിടെ, ഇറാഖിലെ കുർദിഷ് താവളങ്ങൾക്ക് നേരെ മിസൈൽ വർഷവുമായി ഇറാൻ. ഉത്തര ഇറാഖിലെ കുർദിഷ് മേഖലയിലുള്ള വിപ്ലവ വിരുദ്ധ ഗ്രൂപ്പുകളുടെ ആസ്ഥാനം ലക്ഷ്യമിട്ട് മൂന്ന് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ കുർദിഷ് വിഭാഗങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോരാട്ടത്തിന് പ്രേരിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്റെ ഈ പ്രത്യാക്രമണം.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ ഒരു കുർദിഷ് പോരാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇറാനിയൻ കുർദിസ്ഥാൻ (KDPI) ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ താവളങ്ങൾക്ക് നേരെയാണ് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്.
ഇതിൽ ഒരു ബാലിസ്റ്റിക് മിസൈൽ പതിച്ചതിനെത്തുടർന്ന് താവളത്തിലെ കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. തങ്ങൾ ഉടൻ തന്നെ ഇറാന്റെ മണ്ണിൽ സ്വാതന്ത്ര്യത്തിനായി നേരിട്ട് പോരാട്ടം തുടങ്ങുമെന്ന് കുർദിഷ് നേതാക്കൾ ബിബിസിയോട് പ്രതികരിച്ചു.
ഇറാനിലെ വിവിധ വംശീയ വിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ തിരിച്ചുവിടാൻ അമേരിക്കയും ഇസ്രായേലും ശ്രമിച്ചാൽ അത് ഇറാന് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞർ വിലയിരുത്തുന്നു. നിലവിൽ കുർദിഷ് ഗ്രൂപ്പുകൾക്ക് ഇറാന്റെ വൻ സൈനിക ശക്തിയെ നേരിടാൻ പ്രയാസമാണെങ്കിലും, മറ്റ് രാജ്യങ്ങളുടെ വ്യോമസഹായവും പ്രത്യേക സേനകളുടെ പിന്തുണയും ലഭിച്ചാൽ സാഹചര്യം മാറുമെന്നും ഇവർ നിരീക്ഷിക്കുന്നു. ഇറാനിലെ ജനസംഖ്യയിൽ 10 ശതമാനത്തോളം വരുന്ന കുർദിഷ് വിഭാഗം ദീർഘകാലമായി വിവേചനം അനുഭവിക്കുന്നവരാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
