കോം: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, തിരിച്ചടിക്കൊരുങ്ങി ഇറാൻ. ഇറാനിലെ വിശുദ്ധ നഗരമായ കോമിലെ ജംകരൻ മോസ്കിന് മുകളിൽ പ്രതികാരത്തിന്റെ ചുവന്ന കൊടി (Red Flag of Revenge) ഉയർത്തി. നീതിക്കും പ്രതികാരത്തിനുമുള്ള ആഹ്വാനമായാണ് ഷിയാ പാരമ്പര്യത്തിൽ ഈ കൊടി ഉയർത്തുന്നത്. യുഎസ്-ഇസ്രായേൽ സഖ്യത്തിനെതിരെ ഇറാൻ ഉടൻ തന്നെ ശക്തമായ സൈനിക നീക്കം നടത്തുമെന്നതിന്റെ സൂചനയാണിത്.
ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന സംയുക്ത ആക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കടുത്ത പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. "ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു, ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്," ട്രംപ് പ്രസ്താവിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇറാൻ ഭരണകൂടത്തെ താഴെയിറക്കാൻ ജനങ്ങൾ ഒന്നിക്കേണ്ട സമയമാണിതെന്ന് നെതന്യാഹു പറഞ്ഞു. ടെഹ്‌റാനിലെ ഖമേനിയുടെ വസതിക്ക് മുകളിൽ കറുത്ത പുക ഉയരുന്നത് കണ്ടതായും ചിലയിടങ്ങളിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യത്തിന്റെ ഭരണം നിർവ്വഹിക്കുന്നതിനായി മൂന്നംഗ താൽക്കാലിക നേതൃസമിതി രൂപീകരിച്ചു. 66 വയസ്സുകാരനായ മതപണ്ഡിതൻ അലിരേസ അറാഫി (Alireza Arafi) സമിതിയിലെ പുതിയ അംഗമായി നിയമിതനായി. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാംഹുസൈൻ മൊഹ്‌സെനി എജൈ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അസംബ്ലി ഓഫ് എക്സ്പെർട്സ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഈ സമിതിക്കായിരിക്കും ഇറാന്റെ ചുമതല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
