ഗാസ സിറ്റി: ഗാസയിൽ ഇസ്രായേൽ സൈനിക നിയന്ത്രണത്തിലുള്ള പ്രദേശത്ത് പതിനായിരക്കണക്കിന് പലസ്തീനികൾക്കായി യുഎഇയുടെ സാമ്പത്തിക സഹായത്തോടെ വൻകിട പാർപ്പിട സമുച്ചയം ഉയരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഈ പദ്ധതിയുടെ കരാർ ഗാസ ആസ്ഥാനമായുള്ള പ്രമുഖ നിർമ്മാണ കമ്പനിയായ മസൂദ് ആൻഡ് അലി കോൺട്രാക്റ്റിംഗ് കമ്പനിക്ക് (MACC) നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിന് ശേഷമുള്ള ഗാസയുടെ പുനർനിർമ്മാണത്തിൽ പ്രാദേശിക കമ്പനികളെ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. ഇസ്രായേൽ സൈന്യം പിന്മാറുന്നതിന് മുൻപുതന്നെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തെക്കൻ ഗാസയിലെ റഫയ്ക്ക് സമീപം ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിർമാണം.ഗാസയിലെ MACC കമ്പനിയും രണ്ട് ഈജിപ്ഷ്യൻ കമ്പനികളും സംയുക്തമായാണ് നിർമാണം.
ഏകദേശം 74 ഏക്കർ സ്ഥലത്ത് അത്യാധുനിക രീതിയിലുള്ള ബഹുനില പ്രീ-ഫാബ്രിക്കേറ്റഡ് യൂണിറ്റുകളാണ് ഒരുങ്ങുന്നത്.നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ എമിറേറ്റ്സ് സിറ്റി എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയിൽ ഗാസയുടെ പുനർനിർമ്മാണം ഒരു പ്രധാന ഘടകമാണ്. ഇതിനായി കഴിഞ്ഞ ആഴ്ച നടന്ന സമ്മേളനത്തിൽ 1.2 ബില്യൺ ഡോളർ ധനസഹായം യുഎഇ വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ഗാസയുടെ 53 ശതമാനത്തോളം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
പാലസ്തീൻ കമ്പനിയെ നിർമ്മാണത്തിന് ഏൽപ്പിക്കുന്നതിലൂടെ പ്രാദേശികമായ എതിർപ്പുകൾ കുറയ്ക്കാനും ഗാസയിലെ തൊഴിലില്ലായ്മ പരിഹരിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇസ്രായേൽ നിയന്ത്രണത്തിലുള്ള പ്രദേശത്ത് താമസമൊരുക്കുന്നതിനോട് പാലസ്തീൻ ജനത എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. പദ്ധതിയുടെ രൂപരേഖ തയ്യാറായെങ്കിലും ഇസ്രായേലിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഹമാസിനെ നിരായുധീകരിക്കുക, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം തുടങ്ങിയ നിർണായക കാര്യങ്ങളിൽ ധാരണയാകാത്തത് പദ്ധതിക്ക് വെല്ലുവിളിയായി തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
