ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായും അതിരൂക്ഷമായ സൈനിക സംഘർഷം തുടരുന്നതിനിടയിൽ, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പുതിയ കമാൻഡർ-ഇൻ-ചീഫായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അഹമ്മദ് വഹീദിയെ നിയമിച്ചു.
കഴിഞ്ഞ ആറുമാസമായി ഐആർജിസിയുടെ ഇടക്കാല മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഇറാൻ്റെ മുൻ പ്രതിരോധ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള വഹീദിക്ക് സൈനിക-ഭരണ രംഗങ്ങളിലുള്ള ദീർഘകാല പരിചയം കണക്കിലെടുത്താണ് ഈ നിർണ്ണായക നിയമനം.
അമേരിക്കയുടെ ഓപ്പറേഷൻ എപിക് ഫ്യൂറി, ഇസ്രായേലിന്റെ ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ എന്നീ സംയുക്ത സൈനിക നീക്കങ്ങൾക്കിടയിലാണ് വഹീദിയുടെ സ്ഥാനാരോഹണം. ശനിയാഴ്ച പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സൈന്യത്തെ ഏകോപിപ്പിക്കാനും തിരിച്ചടികൾക്ക് നേതൃത്വം നൽകാനുമാണ് വഹീദിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആരാണ് അഹമ്മദ് വഹീദി?
ഇറാൻ സൈന്യത്തിലെ ഏറ്റവും കരുത്തരായ ഉദ്യോഗസ്ഥരിൽ ഒരാളാണ് വഹീദി. റെവല്യൂഷണറി ഗാർഡ്‌സിന്റെ വിദേശ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ ആദ്യ കമാൻഡറായിരുന്നു അദ്ദേഹം.2009 മുതൽ 2013 വരെ ഇറാൻ്റെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചു.ഇബ്രാഹിം റൈസിയുടെ ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഐആർജിസി ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫായി പ്രവർത്തിച്ച ശേഷമാണ് ഇപ്പോൾ പരമോന്നത പദവിയിലെത്തുന്നത്.
ഖമേനിയുടെ വധത്തിന് ശേഷം ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. പുതിയ കമാൻഡറുടെ കീഴിൽ ഇറാൻ വലിയ തോതിലുള്ള പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന. പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തിൽ വഹീദിയുടെ ഓരോ നീക്കവും ലോകം ഉറ്റുനോക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
