മുന്‍ യു.എസ് പ്രസിഡന്റും ഇത്തവണ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് മറ്റൊരു വധ ശ്രമത്തില്‍ നിന്ന് കൂടി കഷ്ട്ടിച്ചു രക്ഷപ്പെട്ടിരിക്കുന്നു. ഫ്‌ളോറിഡയിലെ ഒരു ഗോള്‍ഫ് കോഴ്സിന് പുറത്ത് വച്ചായിരുന്നു സംഭവത്തില്‍ 58 കാരനായ റയാന്‍ വെസ്ലി റൂത്ത് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ട്രംപ് പൂര്‍ണമായും സുരക്ഷിതനാണ്.
ആരാണ് റയാന്‍ വെസ്ലി റൂത്ത്?
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, നോര്‍ത്ത് കരോലിന ഗ്രീന്‍സ്‌ബോറോയില്‍ നിന്നുള്ള മുന്‍ നിര്‍മ്മാണ തൊഴിലാളിയാണ് പിടിയിലായ റയാന്‍ റൗത്ത്. ഇയാള്‍ക്ക് സൈനിക പശ്ചാത്തലം ഒന്നും തന്നെയില്ലെന്നാണ് വിവരം. എങ്കിലും റയാന്‍ റൂത്ത് കടുത്ത ട്രംപ് വിരോധിയും അതിലുപരി ഉക്രെയിന്‍ അനുകൂല നിലപാടുകള്‍ വച്ച പുലര്‍ത്തിയിരുന്ന ആളുമാണ് എന്നാണ് ലഭ്യമായ വിവരം.
2022 ലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ഉക്രെയിനിന് വേണ്ടി സായുധ പോരാട്ടത്തില്‍ പങ്കെടുക്കാനുള്ള കടുത്ത ആഗ്രഹം ഇയാള്‍ പ്രകടിപ്പിച്ചിരുന്നു. ഉക്രെയിനിന് വേണ്ടി പൊരുതി മരിക്കാനുള്ള സന്നദ്ധതയും റൂത്ത് മുന്‍പ് തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ചൈനയെ സഹായിക്കണം എന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ വാട്‌സ് ആപ്പ് ബയോയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
കേവലം ഓണ്‍ലൈനിലൂടെയുള്ള ആഹ്വാനങ്ങളില്‍ ഉപരി നേരിട്ട് പല പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കാളികയായിട്ടുണ്ടെന്നാണ് വിവരം. 2023ല്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കാനും അഫ്ഗാന്‍ സൈനികരെ റിക്രൂട്ട് ചെയ്യാനുമായി യുക്രൈനിലേക്ക് താന്‍ യാത്ര ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.
2002 ല്‍ ഗ്രീന്‍സ്ബോറോയില്‍ ആയുധവുമായി കെട്ടിടത്തിനുള്ളില്‍ ബാരിക്കേഡ് തകര്‍ത്ത് കയറിയ കേസിലും മുന്‍പ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് വിവരം. കടുത്ത വകുപ്പുകള്‍ ഒക്കെയാണ് ചുമത്തിയതെങ്കിലും ഈ കേസില്‍ പിന്നീട് ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചിട്ടുണ്ടോ എന്നതുള്‍പ്പടെ വ്യക്തമല്ലെന്നാണ് വിവരം.
വധശ്രമം ഇതാദ്യത്തേതല്ല
ഫ്‌ളോറിഡയിലെ ഗോള്‍ഫ് കോഴ്സിന് സമീപം സുരക്ഷാ സേന വെടിയുതിര്‍ത്തതോടെ റൂത്ത് ഒളിച്ചിരുന്ന ഇടത്ത് നിന്ന് ഓടി കാറില്‍ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് ദൃക്സാക്ഷികളുടെ സഹായത്തോടെ ഈ കാര്‍ തിരിച്ചറിയുകയും പിന്നീട് ഇയാളെ പിടികൂടുകയുമായിരുന്നു. സ്‌കോപ്പ് ഘടിപ്പിച്ച ഉയര്‍ന്ന ശക്തിയുള്ള എകെ 47 സ്റ്റൈല്‍ റൈഫിളും ഒരു ഗോപ്രോ ക്യാമറയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.
നേരത്തെ പെന്‍സില്‍വാനിയയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ട്രംപ് മറ്റൊരു വധശ്രമത്തിന് ഇരയായിയിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ സംഭവം. അക്രമി ദൂരെ നിന്ന് സ്നൈപ്പറില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ട്രംപിന്റെ ചെവിക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ എഫ്ബിഐ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ്.
ജൂലൈ 13 ന് പെന്‍സില്‍വാനിയയിലെ ബട്ലറില്‍ നടന്ന പ്രചാരണ റാലിക്കിടെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചെവിക്ക് വെടിയേറ്റിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 1981 ല്‍ റൊണാള്‍ഡ് റീഗന്‍ വെടിയേറ്റ് മരിച്ചതിന് ശേഷം ഒരു പ്രസിഡന്റിനെയോ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയെയോ വധിക്കാനുള്ള ആദ്യ ശ്രമമാണ് ഈ ആക്രമണം.
റാലി വേദിക്ക് പുറത്ത് നിന്ന് ട്രംപിനെ ആക്രമിച്ചത് പെന്‍സില്‍വാനിയയിലെ ബെഥേല്‍ പാര്‍ക്കിലെ തോമസ് മാത്യു ക്രൂക്സ് (20) ആയിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1