റഷ്യന്‍ ക്രൂഡ് ഓയിലിന്‍മേലുള്ള ഉപരോധം പശ്ചാത്യ രാജ്യങ്ങള്‍ കര്‍ശനമാക്കുകയാണ്. ഇത് തിരിച്ചടിയാകുക ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ്. എന്നാല്‍ പ്രതിസന്ധി രണം ചെയ്യാന്‍ അമേരിക്കയില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യന്‍ എണ്ണ കമ്പനികളുടെ നീക്കം. പ്രതിദിനം 250,000 ബാരലിലധികം യുഎസ് ക്രൂഡ് ഓയില്‍ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന വിഹിതമാണ് ഇതെന്നും കപ്പല്‍ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ 2022 ലെ ഉക്രെയിന്‍ അധിനിവേശത്തിന് ശേഷമാണ് റഷ്യയില്‍ നിന്നും വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ആരംഭിച്ചത്. റഷ്യ വലിയ തോതില്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ പരമ്പരാഗത ക്രൂഡ് വ്യാപാര പങ്കാളികളായ അറബ് രാഷ്ട്രങ്ങളെ പിന്തള്ളി റഷ്യ ഒന്നാമതെത്തുകയായിരുന്നു. എന്നാല്‍ അടുത്തിടെ റഷ്യക്കെതിരായ ഉപരോധം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ചരക്ക് വരുന്നതില്‍ കാലതാമസം ഉള്‍പ്പെടേയുള്ള പ്രതിസന്ധി അനുഭവപ്പെട്ടു.
ഇതോടെയാണ് എണ്ണ വിതരണം വൈവിധ്യവത്കരിക്കാനായി ഇന്ത്യ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് അമേരിക്കയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ഏകദേശം 7.6 ദശലക്ഷം ബാരല്‍, അല്ലെങ്കില്‍ പ്രതിദിനം 256,000 ബാരല്‍ (ബി പി ഡി) എണ്ണ മൂന്ന് വലിയ ക്രൂഡ് കാരിയറുകളിലും മൂന്ന് സൂയസ്മാക്സ് കപ്പലുകളിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നാണ് കപ്പല്‍ ട്രാക്കിംഗ് സ്ഥാപനമായ കെപ്ലര്‍ കാണിക്കുന്നത്.
എല്‍എസ്ഇജിയുടെ കണക്കുകള്‍ പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിറ്റോള്‍, ഇക്വിനോര്‍, സിനോകോര്‍ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് എത്തുന്ന കപ്പലുകള്‍ ചാര്‍ട്ടര്‍ ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സിന്റെ ഓപ്പറേറ്ററായ ഇന്ത്യയുടെ റിലയന്‍സ്, യു എസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ സോവ്കോംഫ്‌ലോട്ട് പ്രവര്‍ത്തിപ്പിക്കുന്ന ടാങ്കറുകളില്‍ എത്തിക്കുന്ന റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ ഇന്ത്യന്‍ റിഫൈനര്‍മാര്‍ സോവ്കോംഫ്‌ലോട്ട് കപ്പലുകള്‍ ഒഴിവാക്കാന്‍ പദ്ധതിയിടുന്നുട്ട്.
റഷ്യന്‍ എണ്ണയുടെ വിവിഹതത്തില്‍ കുറവ് വരുന്നതോടെ അമേരിക്കയില്‍ നിന്ന് മാത്രമല്ല ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ എണ്ണ ഇറക്കുമതി ചെയ്‌തേക്കും. കൂടാതെ അമേരിക്കന്‍ ഉപരോധം നീങ്ങിയതോടെ വെനസ്വേലയില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ ക്രൂഡ് ഓയിലുകള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ കണക്കുപ്രകാരം കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓയില്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ വെനസ്വേല അഞ്ചാമതായിരുന്നു.
2023 ഒക്ടോബര്‍ 18 മുതല്‍ ആറ് മാസത്തേക്കാണ് വെനസ്വേലയ്ക്കെതിരായ ഉപരോധം യുഎസ് നീക്കിയത്. ഇതോടെയാണ് മൂന്ന് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2023 ഡിസംബര്‍ മുതല്‍ ഇന്ത്യ വെനസ്വേലയില്‍ നിന്നും എണ്ണ ഇറക്കുമതി ആരംഭിച്ചത്. ഇന്ത്യ ജനുവരിയില്‍ 2,54,000 ബിപിഡിയില്‍ അധികവും 2023 ഡിസംബറില്‍ 1,91,000 ബിപിഡിയില്‍ അധികവും വെനസ്വേലയന്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. 2019 വരെ യുഎസിനും ചൈനയ്ക്കും ശേഷം വെനസ്വേലയുടെ മൂന്നാമത്തെ വലിയ ഇടപാടുകാരായി ഇന്ത്യ മാറുകയും ചെയ്തു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1