ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍! മോദി-ട്രംപ് കൂടിക്കാഴ്ച സീന്‍ മാറ്റുമോ?

FEBRUARY 12, 2025, 1:39 AM

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ സര്‍വകാല റെക്കോഡ്. ജനുവരിയില്‍ ഓര്‍ഡറുകള്‍ വര്‍ധിച്ചതോടെ 2024-25 വര്‍ഷത്തെ കയറ്റുമതി ഒരുലക്ഷം കോടി രൂപക്ക് മുകളിലെത്തി. ഇതാദ്യാമായാണ് ആപ്പിള്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജനുവരി വരെയുള്ള കാലഘട്ടത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 70 ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ 76,000 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ജനുവരിയില്‍ മാത്രം 19,000 കോടി രൂപയുടെ കയറ്റുമതി നടന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോക്സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്സ്, പെഗാട്രോണ്‍ എന്നിങ്ങനെ പ്രധാനമായും മൂന്ന് കമ്പനികളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കുന്നത്. ഇതില്‍ പെഗാട്രോണിന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഫോക്സ്‌കോണിന്റെ തമിഴ്നാട്ടിലെ ഫാക്ടറിയില്‍ നിന്നാണ് പകുതിയോളം ഐഫോണുകളും പുറത്തിറങ്ങുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 16 പുറത്തിറക്കിയതോടെയാണ് മെയിഡ് ഇന്‍ ഇന്ത്യ ഫോണുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചത്. പിന്നീട് ഓരോ മാസത്തെയും ശരാശരി കയറ്റുമതി മൂല്യം 10,000 കോടി രൂപയിലെത്തി.

എന്തുകൊണ്ട് ഇന്ത്യന്‍ ഐഫോണ്‍?

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതി പ്രകാരം സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചതും വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് ചൈനയില്‍ നിന്ന് ഉത്പാദനം മാറ്റാന്‍ ആപ്പിള്‍ തീരുമാനിച്ചതും ഇന്ത്യക്ക് ഗുണമായെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ഇന്‍സെന്റീവുകളുടെ സഹായത്തോടെയും പുതു സാങ്കേതിക വിദ്യ സ്വീകരിച്ചും മികച്ച തൊഴില്‍ പരിശീലനം നല്‍കിയും ഇന്ത്യയെ ആപ്പിള്‍ തങ്ങളുടെ നിര്‍മാണ ഹബ്ബാക്കുകയായിരുന്നു.

നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ രണ്ടാം സ്ഥാനമാണ് സ്മാര്‍ട്ട് ഫോണിനുള്ളത്. 2015 ലെ കയറ്റുമതിയില്‍ 167ആം സ്ഥാനമായിരുന്നു സ്മാര്‍ട്ട് ഫോണുകള്‍ക്ക്. യു.എസിലേക്ക് ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിലൊന്നും ഐഫോണുകള്‍ തന്നെ. ഇലക്ട്രോണിക് കംപോണന്റുകളുടെ ഉത്പാദനത്തിനായി അടുത്തിടെ കേന്ദ്രം പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഈ രംഗത്ത് കൂടുതല്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ട്രംപിന്റെ നയങ്ങള്‍ കയറ്റുമതി കൂട്ടുമോ?


അടുത്തിടെ യു.എസിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 10 ശതമാനം നികുതി ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ അടക്കമുള്ള സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ അവസരം മുതലാക്കി അമേരിക്കയുമായി ദീര്‍ഘകാലത്തേക്ക് കയറ്റുമതി കരാറില്‍ ഏര്‍പ്പെടണമെന്ന് വ്യവസായ ലോകം കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പിളിന് പുറമെ സാംസംഗ്, മോട്ടോറോള, ഷവോമി, റിയല്‍മി, ഗൂഗിള്‍, വിവോ തുടങ്ങിയ ഇന്ത്യന്‍ നിര്‍മിത ഫോണുകളും കയറ്റുമതി ചെയ്യുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കറ്റുമതിയുടെ മൂല്യം രണ്ട് ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 1.75 ലക്ഷം കോടി രൂപ) കവിഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam