വാഷിംഗ്‌ടൺ : നിർണായക ധാതുക്കളുടെ (Critical Minerals) വിതരണത്തിൽ ചൈനയുടെ നിയന്ത്രണം ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെ, സഖ്യരാജ്യങ്ങളെ ഉൾപ്പെടുത്തി പ്രത്യേക വ്യാപാര ബ്ലോക്ക് രൂപീകരിക്കുന്ന പദ്ധതികൾ യുഎസ് ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, ഖനിജങ്ങൾക്ക് ഏകോപിതമായ കുറഞ്ഞ വിലനിരക്ക് (price floor) നിശ്ചയിക്കാനും വാഷിങ്ടൺ നിർദേശിച്ചു.
സെമികണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ആധുനിക ആയുധങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ നിരവധി ധാതു സംസ്‌കരണത്തിൽ ചൈന കൈവശം വച്ചിരിക്കുന്ന ശക്തമായ നിയന്ത്രണം, ഭൗമ-ആർത്ഥിക ആയുധമായി ഉപയോഗിച്ചുവരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചില ഘട്ടങ്ങളിൽ ചൈന കയറ്റുമതികൾ നിയന്ത്രിക്കുകയും വിലകൾ കൃത്രിമമായി താഴ്ത്തുകയും ചെയ്ത്, മറ്റ് രാജ്യങ്ങൾക്കു ബദൽ ധാതു ഉറവിടങ്ങൾ വികസിപ്പിക്കുന്നതിനെ ദുർബലപ്പെടുത്തുകയുണ്ടായി.
ബുധനാഴ്ച വാഷിങ്ടണിൽ നടന്ന യോഗത്തിൽ 50-ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ഇതിന് മുന്നോടിയായി, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ‘പ്രോജക്ട് വാൾട്ട്’ എന്ന പേരിൽ നിർണായക ധാതുക്കളുടെ തന്ത്രപ്രധാന ശേഖരം ആരംഭിച്ചിരുന്നു.
“കുറഞ്ഞ വിലയിലുള്ള നിർണായക ധാതുക്കൾ നമ്മുടെ വിപണികളിലേക്ക് ഒഴുകി വന്ന് ആഭ്യന്തര നിർമ്മാതാക്കളെ ദുർബലപ്പെടുത്തുന്ന പ്രശ്നം ഇല്ലാതാക്കാനാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് വാൻസ് ചൈനയെ പരാമർശിക്കാതെ തന്നെ മന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.ഉൽപാദനത്തിന്റെ ഓരോ ഘട്ടത്തിലും ധാതുക്കൾക്ക് യഥാർത്ഥ വിപണി മൂല്യം പ്രതിഫലിപ്പിക്കുന്ന റഫറൻസ് വിലകൾ നിശ്ചയിക്കുമെന്നും, പ്രത്യേക വ്യാപാര മേഖലയിലെ അംഗങ്ങൾക്ക് ഈ വിലകൾ ക്രമീകരിക്കാവുന്ന തീരുവകൾ (tariffs) വഴി നിലനിർത്തുമെന്നും വാൻസ് വ്യക്തമാക്കി.
ഈ പ്രഖ്യാപനത്തെ തുടർന്ന് ധാതു കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു.MP Materials 2.8 ശതമാനവും, Critical Metals 7.7 ശതമാനവും, NioCorp Developments 2.8 ശതമാനവും, USA Rare Earths 6.6 ശതമാനവും ന്യൂയോർക്ക് വ്യാപാരത്തിൽ നഷ്ടത്തിലായി.
നിർണായക ഖനിജങ്ങൾക്ക് വിലനിയന്ത്രണം
സഖ്യരാജ്യങ്ങളും പങ്കാളികളും ചേർന്ന് ഒരു വ്യാപാര ബ്ലോക്ക് രൂപീകരിക്കണമെന്ന് വാൻസ് ആഹ്വാനം ചെയ്തു. ഇതിലൂടെ അമേരിക്കയ്ക്ക് സ്ഥിരമായ ധാതു ലഭ്യത ഉറപ്പാക്കുകയും, അതോടൊപ്പം മുഴുവൻ മേഖലയിലും ഉൽപാദനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം.അമേരിക്കൻ തൊഴിലാളി വർഗത്തിന്റെ വക്താവായി സ്വയം അവതരിപ്പിക്കുന്ന വാൻസ്, ഈ പദ്ധതി ഉയർന്ന വേതനമുള്ള, നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞു.
“നമ്മുടെ സുഹൃത്തുക്കളും സഖ്യങ്ങളും ഈ പദ്ധതിയുടെ ഭാഗമാകണമെന്നും അവർക്കും ഇതിന്റെ പ്രയോജനം ലഭിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോക സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗം ഉൾക്കൊള്ളുന്ന ഈ ബ്ലോക്ക്, നിർണായക ധാതുക്കൾക്ക് കുറഞ്ഞത് നിലനിൽക്കേണ്ട വില നിയന്ത്രിക്കുമെന്ന് വ്യക്തമാക്കുന്നു. ചൈനയുടെ വലിയ തോതിലുള്ള കയറ്റുമതികൾ വിപണിയെ അസ്ഥിരമാക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.“വിലകൾ അനിശ്ചിതവും പ്രവചിക്കാനാകാത്തതുമായിരിക്കുമ്പോൾ നിക്ഷേപം പ്രായോഗികമായി അസാധ്യമാണ്,” എന്ന് വാൻസ് പറഞ്ഞു.
ലോകത്തിലെ അപൂർവ ഭൂമിദ്രവ്യങ്ങളുടെ (Rare Earths) ഏകദേശം 60 ശതമാനം ഖനനം ചൈന നടത്തുന്നതായും, 90 ശതമാനം സംസ്‌കരണം അവിടെയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബറിൽ, ട്രംപുമായുള്ള ഒരു കരാറിന്റെ ഭാഗമായി, ചൈന അമേരിക്കയ്ക്ക് ഒരു വർഷത്തെ ഇളവ് അനുവദിച്ചിരുന്നു.ജപ്പാൻ, ഓസ്ട്രേലിയ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, തായ്‌ലാൻഡ് തുടങ്ങിയ സഖ്യരാജ്യങ്ങളുമായി അമേരിക്ക ഇതിനകം തന്നെ നിർണായക ഖനിജങ്ങളെക്കുറിച്ചുള്ള കരാറുകൾ ശക്തമാക്കിയിട്ടുണ്ട്. ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗം പറഞ്ഞതനുസരിച്ച്, ബുധനാഴ്ച കൂടുതൽ 11 രാജ്യങ്ങൾ ഈ പദ്ധതിയിൽ ചേരും. ഇതുകൂടാതെ, 20 രാജ്യങ്ങൾ കൂടി പങ്കാളികളാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
