പോർട്ട്‌ലാൻഡ്, ഒറിഗോൺ: പോർട്ട്‌ലാൻഡ് നഗരത്തിൽ ആവശ്യമെങ്കിൽ 'പൂർണ്ണശക്തി' (Full Force) പ്രയോഗിക്കാൻ സൈന്യത്തിന് അനുമതി നൽകിയതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ആഭ്യന്തര ഭീകരരെയും 'ആന്റിഫ' പോലുള്ള ഗ്രൂപ്പുകളുടെ ആക്രമണങ്ങളെയും ചെറുക്കാൻ ഒറിഗോണിലേക്ക് സൈന്യത്തെ അയയ്ക്കാൻ പ്രതിരോധ സെക്രട്ടറിക്ക് നിർദേശം നൽകിയതായും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നും 'യുദ്ധം തകർത്ത പോർട്ട്‌ലാൻഡിനെ' സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഈ ഉത്തരവ് പെന്റഗണിലെ പല ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. കൂടാതെ, ആഭ്യന്തര നിയമങ്ങൾ നടപ്പാക്കാൻ ഫെഡറൽ സൈന്യത്തെ ഉപയോഗിക്കുന്നതിൽ നിന്ന് പ്രസിഡന്റിനെ പൊതുവെ വിലക്കുന്ന 1878ലെ പോസ് കോമിറ്റാറ്റസ് ആക്ട് ഉൾപ്പെടെയുള്ള നിയമപരമായ സാധുതകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഫെഡറൽ ഇടപെടൽ ആവശ്യമില്ലെന്ന് ഒറിഗോൺ ഗവർണർ ടിന കോട്ടെക് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെയാണ് താൻ അറിഞ്ഞതെന്നും നഗരം 'നന്നായിരിക്കുന്നു' എന്നും അവർ വ്യക്തമാക്കി. സൈന്യത്തെ അയയ്ക്കുന്നതിന് അനുമതി നൽകില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഫെഡറൽ ഏജന്റുമാരുടെ സാന്നിധ്യം നഗരത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അവർ ഇങ്ങോട്ട് വരേണ്ട ആവശ്യമില്ലെന്നും പോർട്ട്‌ലാൻഡ് മേയർ കീത്ത് വിൽസൺ മുന്നറിയിപ്പ് നൽകി. സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിൽ വീഴരുതെന്ന് സെനറ്റർ ജെഫ് മെർക്ക്‌ലി (ഡെമോക്രാറ്റ്) നഗരവാസികളോട് അഭ്യർത്ഥിച്ചു.
ട്രംപിന്റെ നടപടിക്കെതിരെ പോർട്ട്‌ലാൻഡിലെ ഡെമോക്രാറ്റിക് നേതാക്കൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഈ 'ഏകാധിപത്യ നടപടികൾക്കെതിരെ' പ്രതിഷേധിക്കാൻ കോൺഗ്രസ് പ്രതിനിധി മാക്‌സിൻ ഡെക്സ്റ്റർ ജനങ്ങളോട് ആവശ്യപ്പെട്ടു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്