നാസ: സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ മൂലം ഇന്ത്യൻ വംശജയായ സുനിത വില്യംസും കൂട്ടാളി ബുഷ് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയിട്ട് രണ്ടാഴ്ചയിലേറെ പിന്നിടുന്നു. അവർ കയറിയ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുകയാണ്.
ഹീലിയം ടാങ്കുകളിലെ ചോർച്ചയാണ് മടക്കയാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ബഹിരാകാശ പേടകത്തിൻ്റെ ത്രസ്റ്ററുകളിലേക്ക് ഇന്ധനം തള്ളുന്നത് ഹീലിയമാണ്. 28 ത്രസ്റ്റർ മോട്ടോറുകളിൽ അഞ്ചെണ്ണം കേടായി. ഇതിൽ നാലെണ്ണം പുനരാരംഭിച്ചു. ഒരെണ്ണം ശരിയാക്കാൻ ആയിട്ടില്ല.
ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത ശേഷം, സ്റ്റാർലൈനർ ഭൂമിയിലേക്ക് മടങ്ങാൻ ഏഴ് മണിക്കൂർ എടുക്കും. അൺഡോക്ക് ചെയ്തതിന് ശേഷം 70 മണിക്കൂറിനുള്ളിൽ ആവശ്യമായ ഹീലിയം സ്റ്റോക്ക് ഉണ്ടെന്ന് നാസ പറയുന്നു. ഹീലിയം ടാങ്കുകളും ത്രസ്റ്ററുകളും സ്റ്റാർലൈനറിൻ്റെ സർവീസ് മൊഡ്യൂളിലാണ്. ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇത് പേടകത്തിൽ നിന്ന് വേർപെട്ട് കത്തിയെരിയും. പിന്നെ ഡേറ്റ കിട്ടില്ല. അതിന് മുമ്പ് തകരാറുകൾ മനസിലാക്കാനാണ് മടക്കയാത്ര നീട്ടുന്നത്.
അടിയന്തര ഘട്ടത്തിൽ പേടകത്തിന് ഭൂമിയിലേക്ക് മടങ്ങാൻ സുനിത വില്യംസും ബുഷ് വിൽമോറും ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും നാസ അറിയിച്ചു. പേടകത്തിന് 72 ദിവസം വരെ ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്‌ത് കഴിയാം. യഥാർത്ഥത്തിൽ ജൂൺ 14-ന് മടങ്ങാൻ ഷെഡ്യൂൾ ചെയ്‌തിരുന്നുവെങ്കിലും ഒന്നിലധികം തവണ മടക്കയാത്ര വൈകി. ഭൂമിയിലേക്ക് മടങ്ങുന്നതിന് നിലവിൽ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ബഹിരാകാശത്തെ ഗുരുത്വബലം കുറഞ്ഞ സാഹചര്യത്തിൽ ജനിതക മാറ്റം സംഭവിച്ച എന്ററോബാക്ടർ ബുഗാൻഡെൻസിസ് എന്ന മാരക ബാക്ടീരിയയും ബഹിരാകാശ നിലയത്തിൽ ഭീഷണിയാകുന്നുണ്ട്. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തിന് ഇത് ഭീഷണിയാണെന്ന് റിപ്പോർട്ടുണ്ട്. സ്റ്റാർലൈനർ തിരിച്ചെത്തുമ്പോൾ ഈ ബാക്ടീരിയ ഭൂമിയിലുള്ളവർക്കും ഭീഷണി ആകുമെന്നാണ് ആശങ്ക.
കൂടാതെ സ്റ്റാർലൈനറിന് സുരക്ഷിതമായി തിരിച്ചെത്താൻ കഴിയുന്നില്ലെങ്കിൽ സുനിതയെയും വിൽമോറിനെയും രക്ഷിക്കാൻ ഇലോൺ മസ്കിനോട് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റാർലൈനർ നിർമ്മാതാക്കളായ ബോയിംഗ് കമ്പനിയുടെ എയ്‌റോസ്‌പേസ് എതിരാളിയാണ് മസ്‌കിൻ്റെ സ്‌പേസ് എക്‌സ് കമ്പനി. സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ പ്രോബും ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിട്ടുണ്ട്. അതിൽ സുനിതയ്ക്കും വിൽമോറിനും തിരിച്ചുവരാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്