ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുണ്ടായിരുന്ന സൗഹൃദം തന്റെ ജീവിതത്തിലെ വലിയ തെറ്റായിരുന്നുവെന്നും അതിൽ മാപ്പുചോദിക്കുന്നുവെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ എപ്‌സ്റ്റീൻ രേഖകളിൽ ഗേറ്റ്സിനെക്കുറിച്ചുള്ള വിവരങ്ങൾ വന്നതിന് പിന്നാലെയാണ് ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം മനസ്സ് തുറന്നത്. എപ്‌സ്റ്റീനുമായുള്ള ബന്ധം തന്റെ വ്യക്തിജീവിതത്തെയും ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു.
തന്റെ വിവാഹജീവിതത്തിനിടയിൽ രണ്ട് റഷ്യൻ യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് 70-കാരനായ ഗേറ്റ്സ് ആദ്യമായി വെളിപ്പെടുത്തി. ഇതിലൊരാൾ റഷ്യൻ ബ്രിഡ്ജ് പ്ലെയറും മറ്റൊരാൾ ന്യൂക്ലിയർ ഫിസിസ്റ്റുമാണ്. എന്നാൽ, എപ്‌സ്റ്റീൻ ചൂഷണത്തിനിരയാക്കിയ പെൺകുട്ടികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"എപ്‌സ്റ്റീനൊപ്പം സമയം ചെലവഴിച്ചത് വലിയ തെറ്റായിപ്പോയി. ഞാൻ ചെയ്ത തെറ്റുകാരണം പ്രയാസമനുഭവിക്കേണ്ടി വന്ന എല്ലാവരോടും ഞാൻ മാപ്പുപറയുന്നു," ഗേറ്റ്സ് പറഞ്ഞു.
2011-ലാണ് എപ്‌സ്റ്റീനെ ആദ്യമായി പരിചയപ്പെട്ടതെന്നും അന്ന് തന്റെ ഭാര്യയായിരുന്ന മെലിൻഡയ്ക്ക് എപ്‌സ്റ്റീനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എപ്‌സ്റ്റീന്റെ കുപ്രസിദ്ധമായ ദ്വീപ് താൻ സന്ദർശിച്ചിട്ടില്ലെന്നും പുറത്തുവന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എടുത്തതാണെന്നും ഗേറ്റ്സ് വിശദീകരിച്ചു.
ആഗോള ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്താൻ എപ്‌സ്റ്റീൻ സഹായിക്കുമെന്ന് കരുതിയാണ് ബന്ധം തുടർന്നതെങ്കിലും അത് പാളിപ്പോയെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
