വാഷിംഗ്ടണ്‍: ഗാസ വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍. വൈറ്റ്ഹൗസില്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്.
ട്രംപിന്റെ നേതൃത്വത്തില്‍ യുഎസ് തയാറാക്കിയ പദ്ധതിയെ പിന്തുണയ്ക്കുന്നു. ഗാസയ്ക്ക് യാഥാര്‍ത്ഥ്യബോധമുള്ള പാത ഒരുക്കുന്നതാണ് ട്രംപിന്റെ പദ്ധതി. യുദ്ധത്തില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതാണ് ആ പദ്ധതി. ഗാസയില്‍ സമാധാനപരമായ സിവിലിയന്‍ ഭരണം ഉണ്ടാകും. ഹമാസിനെ നിരായുധീകരിക്കും. ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നു പിന്മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസ ഒരു പരിവര്‍ത്തനത്തിന് വിധേയമാകണം. അല്ലാതെ പാലസ്തീന്‍ അതോറിറ്റിക്ക് അവിടെ ഒരു പങ്കും നിര്‍വഹിക്കാന്‍ കഴിയില്ല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും മധ്യപൂര്‍വദേശത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഒക്ടോബര്‍ 7 മറക്കില്ല. ഇസ്രയേലിനെ ആക്രമിച്ചാല്‍ സമാധാനമുണ്ടാകില്ലെന്ന് ആ ദിനത്തിനു ശേഷം ശത്രുക്കള്‍ക്കു മനസിലായിട്ടുണ്ട്. ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ ഇസ്രയേല്‍ അത് ജോലി പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് വളരെ അടുത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചു. വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ച നെതന്യാഹുവിനോട് നന്ദി പറയുന്നു. നിര്‍ദേശങ്ങള്‍ ഇസ്രയേല്‍ ഔദ്യോഗികമായി അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം. ഗാസയുടെ പുനര്‍നിര്‍മാണത്തിന് തന്റെ അധ്യക്ഷതയില്‍ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ അതില്‍ അംഗമാകും. മറ്റ് അംഗങ്ങളുടെ പേരുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ഹമാസിനും മറ്റു ഭീകരസംഘടനകള്‍ക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ നേരിട്ടോ അല്ലാതെയോ, ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ല. ഗാസയിലെ സഹായവിതരണം യുഎന്‍, റെഡ് ക്രസന്റ് ഉള്‍പ്പെടെ ഏജന്‍സികള്‍ വഴി നടത്തും. ഗാസയില്‍ നിന്ന് ആരെയും പുറത്താക്കില്ല. പദ്ധതിപ്രകാരം അറബ് രാജ്യങ്ങള്‍ ഗാസയെ സൈനികമുക്തമാക്കാനും ഹമാസിന്റെയും മറ്റ് എല്ലാ ഭീകര സംഘടനകളുടെയും സൈനികശേഷി ഇല്ലാതാക്കാനും പ്രതിജ്ഞാബദ്ധമാകും. ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറും. നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചാല്‍ ഇസ്രയേല്‍ ആക്രമണം നിര്‍ത്തിവയ്ക്കും. ഹമാസില്‍ നിന്ന് ഏറ്റവും ശുഭകരമായ മറുപടി ലഭിക്കുമെന്നാണ് വിശ്വാസം. വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ ഹമാസിന്റെ ഭീഷണി ഇല്ലാതാക്കുകയെന്ന ജോലി പൂര്‍ത്തിയാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ട്. അതിന് യുഎസ് പൂര്‍ണ പിന്തുണ നല്‍കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍ പദ്ധതി രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്